Kerala
വിളപ്പില്‍ശാല ചികിത്സാ പിഴവ് ആരോപണം; ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ബിസ്മീറിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലുള്ളത്.
തിരുവനന്തപുരം| തിരുവനന്തപുരം വിളപ്പിൽശാലയിൽ മരിച്ച ബിസ്മീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ശരീരഭാഗങ്ങള്‍ നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണ്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. ബിസ്മീറിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലുള്ളത്. അതേസമയം വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബിസ്മീറിന്റെ കുടുംബം.
ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ അയച്ചതെന്നു ജില്ലാ തല മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ബിസ്മീറിന് ഓക്‌സിജന്‍ നല്‍കുകയോ സി പി ആര്‍, പള്‍സ് പരിശോധന എന്നിവ ഒന്നും തന്നെ ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. ആശുപത്രിയുടെ ഗ്രില്‍ തുറക്കാന്‍ മിനുട്ടുകള്‍ വൈകി. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സി പി ആര്‍ നല്‍കിയില്ലേ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചതായും കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

