Articles
മാറുന്ന പുകച്ചുരുളുകൾ
ആരോഗ്യവിദഗ്ധരടക്കം ആശങ്ക പ്രകടിപ്പിക്കുന്നത് കൗമാരക്കാർക്കും യുവാക്കൾക്കുമിടയിലെ മാറുന്ന ട്രെൻഡുകളെ കുറിച്ചാണ്. ആകർഷകമായ ഫ്ലേവറുകളിൽ എത്തുന്ന ഇ-സിഗരറ്റുകൾ, പെൻ-ഹുക്കകൾ എന്നിവ ഉപയോഗിക്കുന്നത് സ്‌റ്റൈൽ അല്ലെങ്കിൽ ട്രെൻഡ് ആയി മാറുന്നുണ്ട്. ഇന്ത്യയിൽ ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും വ്യാജ വിപണികളിലൂടെയും ഓൺലൈൻ വഴിയും ഇവ പുതിയ തലമുറയിലേക്ക് എത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ട് ഇന്ന് 27 വർഷം തികയുമ്പോൾ മലയാളിയുടെ പുകവലി ശീലങ്ങളിൽ വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്. പൊതുയിടങ്ങളിലെ പുകവലി നിയന്ത്രിതമായി തന്നെ നിൽക്കുകയാണെങ്കിലും യുവാക്കൾ സിഗരറ്റിന്റെ പുതിയ വകഭേദങ്ങൾ തേടുകയാണ്. മാറിയ കാലത്തിന്റെ പ്രതീകം പോലെ പരസ്യമായി പുകവലിക്കുന്ന സ്ത്രീകളും പെൺകുട്ടികളും നഗരങ്ങളിലെ സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.
1999 ജൂലൈ 12ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പുറപ്പെടുവിച്ച ചരിത്രപരമായ വിധിയാണ് പിന്നീട് 2003ൽ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി കൊണ്ടുവന്ന കോട്പ (സിഗരറ്റ്‌സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട്) എന്ന ശക്തമായ പുകയിലനിയന്ത്രണ നിയമത്തിന് അടിത്തറ പാകിയത്. മുൻകാലങ്ങളെ അപേക്ഷിച്ച് പൊതുസ്ഥലങ്ങളിൽ പരസ്യമായി പുകവലിക്കുന്ന പ്രവണതക്ക് കുറവുണ്ടായിട്ടുണ്ട് എന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ബോധവത്കരണവും കർശനമായ നിയമനടപടികളുമാണ് ഇതിന് കാരണം. എങ്കിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ചെറിയ കടകളുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും നിയമലംഘനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
കേരള പോലീസിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം പ്രതിവർഷം ശരാശരി 60,000 മുതൽ 80,000 വരെ കേസുകൾ പൊതുസ്ഥലത്തെ പുകവലിയുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഓൺലൈൻ റിപോർട്ടിംഗ് സംവിധാനവും “ക്ലീൻ കാമ്പസ് സേഫ് കാമ്പസ്’ പോലുള്ള പദ്ധതികളും വഴി വിദ്യാലയങ്ങളുടെ പരിസരങ്ങളിലും പൊതുയിടങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത്. വലിയ തുകയാണ് ഇതിലൂടെ പിഴയായി മാത്രം ഈടാക്കുന്നത്.
വിപരീത ദിശയിൽ കേരളം
ദേശീയതലത്തിൽ പുകയില ഉപയോഗം വർധിക്കുമ്പോഴും കേരളത്തിൽ ഇത് വലിയ തോതിൽ കുറയുകയാണ് ചെയ്തിട്ടുള്ളത്. സാമ്പത്തിക ഉപദേശകസമിതി പുറത്തുവിട്ട പഠന റിപോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പുകയില ഉപയോഗം കുറഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഗ്രാമപ്രദേശങ്ങളിൽ പുകവലിനിരക്ക് 17.2 ശതമാനത്തിൽ നിന്ന് 12.1 ശതമാനമായി കുറഞ്ഞു. നഗരപ്രദേശങ്ങളിൽ ഇത് 15.84 ശതമാനത്തിൽ നിന്ന് 14.83 ആയി കുറഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ “ഗുട്ഖ’ പോലുള്ള പുകയില ഉത്പന്നങ്ങളുടെയും സിഗരറ്റുകളുടെയും വിപണി വലിയ രീതിയിൽ ഉയരുമ്പോൾ, കേരളം അതിന് വിപരീതമായാണ് സഞ്ചരിക്കുന്നത്.
എന്നാൽ ആരോഗ്യവിദഗ്ധരടക്കം ആശങ്ക പ്രകടിപ്പിക്കുന്നത് കൗമാരക്കാർക്കും യുവാക്കൾക്കുമിടയിലെ മാറുന്ന ട്രെൻഡുകളെ കുറിച്ചാണ്. സാധാരണ സിഗരറ്റുകളേക്കാൾ, ആകർഷകമായ ഫ്ലേവറുകളിൽ എത്തുന്ന ഇ-സിഗരറ്റുകൾ, പെൻ-ഹുക്കകൾ എന്നിവ ഉപയോഗിക്കുന്നത് സ്‌റ്റൈൽ അല്ലെങ്കിൽ ട്രെൻഡ് ആയി മാറുന്നുണ്ട്. ഇന്ത്യയിൽ ഇ-സിഗരറ്റുകൾ പൂർണമായി നിരോധിച്ചിട്ടുണ്ടെങ്കിലും വ്യാജ വിപണികളിലൂടെയും ഓൺലൈൻ വഴിയും ഇവ പുതിയ തലമുറയിലേക്ക് എത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. സാധാരണ സിഗരറ്റ്്വലിയേക്കാൾ ദോഷം കുറവാണെന്ന തെറ്റായ ധാരണയിലാണ് പല യുവാക്കളും ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. എന്നാൽ ഇത് പിന്നീട് ഇവരെ സാധാരണ സിഗരറ്റ്്വലിയിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, പുതിയ രൂപത്തിലുള്ള ലഹരി ഉത്പന്നങ്ങളിലേക്ക് യുവാക്കൾ തിരിയുന്നത് വെല്ലുവിളിയായി തുടരുന്നു.
സ്ത്രീകളുടെ പുകവലി
പരമ്പരാഗതമായി പുരുഷന്മാർക്കിടയിൽ മാത്രം കണ്ടിരുന്ന പുകവലി ശീലം സമീപകാലത്തായി പെൺകുട്ടികളിലും യുവതികളിലും വർധിച്ചുവരുന്നുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും വിവിധ പഠനങ്ങളും മുന്നറിയിപ്പ് നൽകുന്നു. ദേശീയ കുടുംബാരോഗ്യ സർവേ പോലുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിൽ സ്ത്രീകളിലെ ആകെ പുകയില ഉപയോഗം ഏകദേശം 2.2 ശതമാനം എന്ന നിരക്കിൽ വലിയ വ്യതിയാനമില്ലാതെ തുടരുകയാണെങ്കിലും നഗരകേന്ദ്രീകൃതമായ പെൺകുട്ടികളുടെയും ഉദ്യോഗസ്ഥരായ യുവതികളുടെയും ഇടയിൽ സിഗരറ്റ്്വലി വലിയ രീതിയിൽ കൂടുന്നുണ്ടെന്നാണ് യാഥാർഥ്യം. സ്ത്രീകളിലെ പുകവലി ശീലത്തിൽ വ്യക്തമായ വർധന രേഖപ്പെടുത്തുന്നതായി പ്രമുഖ അർബുദരോഗ ചികിത്സകരും സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ ഫലമായി മുൻകാലങ്ങളെ അപേക്ഷിച്ച് പ്രായം കുറഞ്ഞ സ്ത്രീകളിൽ വായിലെ അർബുദവും ശ്വാസകോശ രോഗങ്ങളും കൂടുന്നതായാണ് കണക്ക്. പുകയില കമ്പനികൾ സ്ത്രീകളെ ലക്ഷ്യമിട്ട് വീര്യംകുറഞ്ഞ സിഗരറ്റുകൾ വിപണിയിൽ ഇറക്കുന്നത് ഈ പ്രവണത കൂട്ടാൻ കാരണമാകുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ പുകവലി ഗർഭധാരണ തടസ്സങ്ങൾ, വന്ധ്യത, സ്തനാർബുദം, ഗർഭസ്ഥശിശുവിന്റെ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ട്.
പെൺകുട്ടികൾ പുകവലിയിലേക്ക് ആകർഷിക്കപ്പെടുന്നതിന് പിന്നിൽ സാമൂഹികവും മാനസികവുമായ പല കാരണങ്ങളുമുണ്ട്. സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ് അതിൽ പ്രധാനം. പുകവലിക്കുന്നത് ആധുനിക സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പുരുഷന്മാർ ചെയ്യുന്നതെല്ലാം ചെയ്യുന്നതാണ് ലിംഗസമത്വമെന്നുമുള്ള തെറ്റായ ചിന്താഗതി ചിലരെയെങ്കിലും പുകവലിയെ ഒരു “സ്റ്റാറ്റസ് സിംബൽ’ ആയി കാണാൻ പ്രേരിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കുമായി നഗരങ്ങളിലേക്ക് മാറുന്ന പെൺകുട്ടികൾക്ക് ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യവും ഹോസ്റ്റലുകളിലെയും ഫ്ലാറ്റുകളിലെയും നിയന്ത്രണങ്ങളില്ലാത്ത അന്തരീക്ഷവും പുകവലി പോലുള്ള ശീലങ്ങൾ എളുപ്പത്തിൽ സ്വീകരിക്കാൻ കാരണമാകുന്നു. കൂട്ടുകാർക്കിടയിൽ മാറ്റിനിർത്തപ്പെടാതിരിക്കാനും കേവലം ഒരു കൗതുകത്തിന്റെ പുറത്തും ആരംഭിച്ച് പിന്നീട് ഇതിന് അടിമകളാകുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. പഠനഭാരം, കരിയറിലെ സമ്മർദങ്ങൾ, വ്യക്തിപരമായ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്നുള്ള താത്കാലിക ആശ്വാസമായി പുകവലി തിരഞ്ഞെടുക്കുന്ന പ്രവണതയും ഇവർക്കിടയിലുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ ജീവിതശൈലികൾ അതേപടി പകർത്താനുള്ള ത്വരയും ഇതിന് പിന്നിലുണ്ട്.
ഇരകളാകുന്ന കുടുംബാംഗങ്ങൾ
പുകവലിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്ന പങ്കാളിക്കും കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥിരമായി പുക ശ്വസിക്കുന്നത് മൂലം ഹൃദയാഘാതവും സ്‌ട്രോക്കും വരാനുള്ള സാധ്യത 20 മുതൽ 30 ശതമാനം വരെ വർധിക്കുന്നു. പുകവലിക്കാത്തവർക്ക് ശ്വാസകോശ അർബുദം വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പങ്കാളിയുടെയോ സഹപ്രവർത്തകരുടെയോ പുകവലിയാണ്. ചുരുക്കത്തിൽ, സ്വന്തം തെറ്റുകൊണ്ടല്ലാതെ മറ്റുള്ളവരുടെ വിനോദത്തിന്റെ ഫലമായി കുട്ടികളും സ്ത്രീകളുമാണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പൊതുസ്ഥലങ്ങളിലെ പുകവലി നിയമംമൂലം നിരോധിച്ചിരിക്കുന്നതും.
സിനിമകളുടെ സ്വാധീനം
സിനിമകൾ, പ്രത്യേകിച്ച് ഹോളിവുഡ് ചിത്രങ്ങൾ, കേരളത്തിലെ യുവാക്കളുടെ പുകവലി ശീലത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നത് സാമൂഹിക- ആരോഗ്യ മേഖലകളിൽ നിരന്തരം പഠനവിധേയമാകുന്ന ഒന്നാണ്. സിനിമയും പോപ്പ് സംസ്‌കാരവും വളരെയധികം സ്വാധീനിക്കുന്ന കേരളം പോലുള്ള ഒരു സമൂഹത്തിൽ, ദൃശ്യമാധ്യമങ്ങൾ യുവാക്കളുടെ ചിന്താഗതികളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. സിനിമകളിൽ നായകന്മാരോ വില്ലന്മാരോ സ്‌റ്റൈലായി പുകവലിക്കുന്നത് കൗമാരക്കാരിലും യുവാക്കളിലും വലിയ രീതിയിൽ കൗതുകമുണ്ടാക്കുന്നു. ഒരു കഥാപാത്രത്തിന്റെ മാസ്സ് ലുക്ക്, നിഗൂഢത, അല്ലെങ്കിൽ കൂൾ സ്വഭാവം എന്നിവ കാണിക്കാൻ പുകവലിയെ ഒരു ഉപകരണമായി സിനിമകളിൽ ഉപയോഗിക്കാറുണ്ട്. ഇത് കാണുന്ന യുവാക്കൾ, പുകവലിച്ചാൽ തങ്ങൾക്കും അത്തരം പ്രതിച്ഛായ ലഭിക്കുമെന്ന് തെറ്റായി
ധരിക്കുന്നു.
ഹോളിവുഡ് സിനിമകളിലെ പുകവലി രംഗങ്ങൾ വെറുമൊരു ശീലത്തിനപ്പുറം, വലിയ സാമ്പത്തിക ഭദ്രതയുള്ള, ആധുനിക ചിന്താഗതിയുള്ള ആളുകളുടെ അടയാളമായി പലപ്പോഴും ചിത്രീകരിക്കപ്പെടാറുണ്ട്. ഹോളിവുഡ് ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ പുരുഷന്മാരോട് ഒപ്പത്തിനൊപ്പം പുകവലിക്കുന്നത് സർവസാധാരണമാണ്. ലിംഗസമത്വത്തിന്റെ ഭാഗമാണെന്ന രീതിയിലുള്ള ചിന്തകൾ പെൺകുട്ടികളിൽ വളർത്താൻ ഇത് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് ഈ പ്രവണതക്ക് ആക്കം കൂട്ടിയിരിക്കുന്നു. സെൻസറിംഗ് ഇല്ലാതെ ഹോളിവുഡ് സിനിമകളും വിദേശ വെബ്്സീരീസുകളും യുവാക്കൾ മൊബൈലിൽ ധാരാളമായി കാണുന്നുണ്ട്. ആഗോളപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഇത്തരം വിദേശ വെബ്്സീരീസുകളിലെയും സിനിമകളിലെയും പുകവലി രംഗങ്ങൾ കാണുന്ന യുവാക്കൾ പുകവലി ശീലമാക്കാൻ മൂന്നിരട്ടി വരെ കൂടുതൽ സാധ്യതയുണ്ടെന്നാണ്. തിയേറ്ററുകളിലും ചാനലുകളിലും കാണിക്കുന്ന സിനിമകളിൽ പുകവലി രംഗങ്ങൾ വരുമ്പോൾ “പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന നിയമപരമായ മുന്നറിയിപ്പ് കാണിക്കാറുണ്ട്. എന്നാൽ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ വരുന്ന പല ഹോളിവുഡ് ചിത്രങ്ങൾക്കും ഇത്തരം കർശനമായ സ്‌ക്രീൻ മുന്നറിയിപ്പുകൾ
ഉണ്ടാകാറില്ല.
സിനിമകളും ഹോളിവുഡ് ചിത്രങ്ങളും യുവാക്കൾക്ക് പുകവലിയോടുള്ള ഭയവും വിമുഖതയും ഇല്ലാതാക്കാനും അതൊരു സ്‌റ്റൈലായി കണ്ട് പരീക്ഷിച്ചു നോക്കാനുമുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ കുടുംബ പശ്ചാത്തലം, സൗഹൃദങ്ങൾ, വ്യക്തിപരമായ ബോധവത്കരണം എന്നിവയാണ് ഒരാൾ ഈ ശീലത്തിൽ തുടരണമോ എന്ന് തീരുമാനിക്കുന്നതിൽ അന്തിമ പങ്കുവഹിക്കുന്നത്. സിനിമയിലെ പുകവലി രംഗങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ കാണുന്ന രംഗങ്ങൾ കൊണ്ട് മാത്രം ഒരാൾ പെട്ടെന്ന് പുകവലിക്കാരനായി മാറില്ലെന്ന് കേരള ഹൈക്കോടതി ഒരു കേസിൽ
നിരീക്ഷിച്ചിരുന്നു.



