Connect with us

Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നരനായാട്ട് പോലീസ് അവസാനിപ്പിക്കണം: കെ സുധാകരന്‍

പ്രതിഷേധം ഭയന്ന് പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലക്കടിച്ചോ അപായപ്പെടുത്താനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടോയെന്ന് ഡിജിപി വ്യക്തമാക്കണമെന്നും സുധാകരൻ

Published

|

Last Updated

തിരുവനന്തപുരം|സര്‍ക്കാരിന്‍റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. ജനത്തെ മറന്ന് ഭരണം നടത്തിയാല്‍ പ്രതിഷേധം ഉണ്ടാകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം ഭയന്ന് പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലക്കടിച്ചോ അപായപ്പെടുത്താനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടോയെന്ന് ഡിജിപി വ്യക്തമാക്കണം. കേരളത്തിന്‍റെ തെരുവോരങ്ങളില്‍ അപകടം വിതയ്ക്കും വിധമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ചീറിപ്പായുന്നത്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കെല്ലാം കാവലാളാകുന്ന പോലീസ് രാജാവിനേക്കാള്‍ വലിയ രാജ ഭക്തിയാണ് കാട്ടുന്നത്. റോഡരികില്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് അമിത വേഗത്തില്‍ വാഹനം ഓടിച്ച് കയറ്റിയും ലാത്തികൊണ്ട് തലയ്ക്കടിച്ചും കൊല്ലാന്‍ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമെയാണ് അന്യായമായുള്ള കരുതല്‍ തടങ്കലുകള്‍. നിയമപാലകര്‍ ഭരണകോമരങ്ങള്‍ക്ക് വേണ്ടി നിയമം ലംഘിച്ച് കിരാത നടപടികള്‍ തുടരുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ‍ഞങ്ങളും നിര്‍ബന്ധിതരാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ലാത്തികാട്ടിയാല്‍ ഒലിച്ച് പോകുന്നതല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരവീര്യം. ഒരു പ്രകോപനവുമില്ലാതെയാണ് കളമശേരി പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതച്ചതും അത് ചോദ്യം ചെയ്യാനെത്തിയ സംസ്ഥാന അധ്യക്ഷനും ജനപ്രതിനിധി കൂടിയായ ഷാഫി പറമ്പിലിന്‍റെയും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെയും മേല്‍ തട്ടിക്കയറിയത്. നിയമംലംഘിക്കാന്‍ പോലീസിന് പ്രത്യേക അധികാരം വല്ലതും മുഖ്യമന്ത്രി തമ്പ്രാന്‍ തന്നിട്ടുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു.

---- facebook comment plugin here -----

Latest