Kerala
ഭരണ നേട്ടം എണ്ണിപ്പറയാൻ സംസ്ഥാന സർക്കാർ ജനങ്ങളിലേക്ക്; എല്ലാ മന്ത്രിമാരും ജില്ലകളിലെത്തും
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വികസന സദസ്സ്, ജില്ലകളിൽ വികസന സെമിനാറുകൾ

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഊർജിത പ്രചാരണത്തിനൊരുങ്ങി പിണറായി സർക്കാർ. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസക്കാലം രണ്ട് തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. തദ്ദേശവകുപ്പിനാണ് പ്രചാരണ ഏകോപന ചുമതല.
സംസ്ഥാനം ആര്‍ജിച്ച നേട്ടങ്ങളെകുറിച്ചുള്ള ബോധവത്കരണം, ഭാവി വികസനത്തിനായുള്ള പൊതുജനാഭിപ്രായ രൂപവത്കരണം എന്നിവയാണ് പ്രധാന ലക്ഷ്യം. വിവിധ മേഖലകളിലെ 500 ഓളം പേരെ പങ്കെടുപ്പിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ദിവസം വികസന സദസ്സ് നടത്തും. സര്‍ക്കാറിന്‍റെ നേട്ടങ്ങളെ അവതരിപ്പിക്കുന്നതിനുള്ള റിസോഴ്സ് പേഴ്സണെ പി ആര്‍ ഡിയില്‍ നിന്ന് നല്‍കും. സംസ്ഥാനതല വീഡിയോയും ലഭ്യമാക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ നേട്ടം വിശദീരിക്കുന്ന സെഷനും ജനങ്ങളുടെ പ്രതികരണവും വികസന നിര്‍ദേശങ്ങളും സദസില്‍ സ്വീകരിക്കും. മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ എന്നിവരുടെ പ്രസംഗം വീഡിയോയിലൂടെ കാണിക്കും. വികസന സദസിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും 30 ഓളം വകുപ്പുകളെ പങ്കെടുപ്പിച്ച് വികസന സെമിനാര്‍ സംഘടിപ്പിക്കും. മന്ത്രിമാരെല്ലാം പങ്കെടുക്കും വിധമാണ് സെമിനാര്‍ ക്രമീകരിക്കുക. സംസ്ഥാന രൂപവത്കരണത്തിന്‍റെ 75 വര്‍ഷമാകുന്ന 2031ല്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാട് രൂപവത്കരണമാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നത്.