Connect with us

Uae

കേരള ബജറ്റ്: പുതിയ പ്രവാസി പദ്ധതികളില്ല; പുനരധിവാസവും മുന്‍ഗണനയായില്ല

Published

|

Last Updated

ദുബൈ  |  ്ധ നമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റില്‍ പ്രധാനപ്പെട്ട പുതിയ പ്രവാസി പദ്ധതികള്‍ ഇടംപിടിച്ചില്ല. പ്രവാസികാര്യ വകുപ്പിന് 2022-23 സാമ്പത്തിക വര്‍ഷം 147.51 കോടി രൂപ വകയിരുത്തിയതും പുതിയതായി രൂപീകരിക്കുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതിക്ക് 50 കോടിയും അനുവദിച്ചതും എന്‍ ആര്‍ ഐ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന് ഒമ്പത് കോടി രൂപയും വകയിരുത്തിയതുമാണ് ബജറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ഇടപെടാനും ഡേറ്റ ബാങ്ക് തയാറാക്കുന്നതിനും നോര്‍ക്കയില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും ഇതിനായി 10 കോടി രൂപ അനുവദിക്കാനും നിര്‍ദേശമുണ്ട്. രണ്ടോ അതിലധികമോ വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയയെത്തിയ പ്രവാസികള്‍ക്കുള്ള സാന്ത്വനം പദ്ധതിക്ക് നടപ്പുവര്‍ഷം 33 കോടി രൂപ അനുവദിച്ചതായും ബജറ്റ് രേഖയില്‍ പറയുന്നു.

കേരള സമ്പദ്വ്യവസ്ഥയില്‍ മികച്ച സംഭാവന നല്‍കുന്ന സമൂഹമാണ് പ്രവാസികള്‍. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 15 ലക്ഷം പ്രവാസികള്‍ കേരളത്തില്‍ തിരിച്ചെത്തിയെന്ന് സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. അവരുടെ പുനരധിവാസ പദ്ധതി കാര്യമായി പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായിട്ടില്ല. കോവിഡ് കാരണം ഗള്‍ഫില്‍ മരണപ്പെട്ടവര്‍ക്കുള്ള സമാശ്വാസ ധനസഹായവും പരാമര്‍ശിക്കപ്പെട്ടില്ല.
പ്രവാസികളുടെയും പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി പുതുസംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ മാസം യു എ ഇയിലെത്തിയ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വ്യക്തമാക്കിയിരുന്നു. പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങുന്നതിനുള്ള സഹായ പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ്. ഇതില്‍ 30 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്കാണ് സഹായം നല്‍കുന്നത്. ഇതില്‍ 2021-2022 സാമ്പത്തികവര്‍ഷം പുതുസംരംഭങ്ങള്‍ തുടങ്ങാനായി 15.57 കോടി രൂപ നല്‍കി എന്ന് കഴിഞ്ഞ ദിവസം നോര്‍ക്ക വ്യക്തമാക്കിയിരുന്നു.

വിദേശവാസത്തിനു ശേഷം തിരിച്ചെത്തുന്ന പലര്‍ക്കും നാട്ടിലെ സാധ്യതകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കില്ല. അത്തരക്കാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാനും മികച്ച അനുഭവജ്ഞാനമുള്ള പ്രവാസികളുടെ മേല്‍നോട്ടത്തില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും തീവ്ര ശ്രമങ്ങളാണ് നടക്കേണ്ടത്. കാര്‍ഷിക മേഖല, സേവനമേഖല, നിര്‍മാണ മേഖല, വ്യാപാരമേഖല, ഐ.ടി, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയവയില്‍ പ്രവാസികളെ പങ്കാളികളാക്കി പുതുതലമുറ സംരംഭങ്ങള്‍ ഒരുക്കാനുള്ള സംയോജിത ശ്രമങ്ങളാണ് കേരളത്തില്‍ ആവശ്യമുള്ളത്.
അതേസമയം, വന്‍പ്രഖ്യാപനങ്ങള്‍ക്ക് പകരം യാഥാര്‍ഥ്യബോധത്തോടെയും നടപ്പാക്കാവുന്ന സമീപനങ്ങളുമാണ് ബജറ്റില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്നവരും ഉണ്ട്.

 

Latest