Connect with us

Kerala

സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധം, അതിനെതിരായ പ്രചാരവേല അംഗീകരിക്കില്ല; വെള്ളാപ്പള്ളിയെ തള്ളി എം വി ഗോവിന്ദന്‍

വെള്ളാപ്പള്ളിയുടെ  മലപ്പുറം പരാമര്‍ശത്തെയും എം വി ഗോവിന്ദന്‍ തള്ളി. ഒരു പ്രദേശത്തേയോ ജനതയേയോ വര്‍ഗീയമായി ചിത്രീകരിക്കുന്ന നിലപാടിനോട് വെള്ളാപ്പള്ളിയായാലും യോജിപ്പില്ല.

Published

|

Last Updated

കൊച്ചി| എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കും. തെറ്റായ കാര്യങ്ങള്‍ അംഗീകരിക്കില്ല. സിപിഐ ‘ചതിയന്‍ ചന്തു’ ആണെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തെ അംഗീകരിക്കുമോയെന്ന ചോദ്യത്തോട് സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളതെന്ന് എം വി ഗോവിന്ദന്‍ മറുപടി പറഞ്ഞു. അതിനെതിരായ തെറ്റായ ഒരു പ്രവണതയും പ്രചാരവേലയും ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ സിപിഐഎമ്മും സിപിഐയുമാണ്. അതിനെ കലുഷിതമായ രീതിയിലുള്ള എന്തെങ്കിലും പ്രയോഗങ്ങളും വാക്കുകളും കൊണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്ന ഒരു ശ്രമത്തിനും യോജിപ്പില്ല. വെള്ളാപ്പള്ളി നടേശന്റെ  മലപ്പുറം പരാമര്‍ശത്തെയും എം വി ഗോവിന്ദന്‍ തള്ളി. ഒരു പ്രദേശത്തേയോ ജനതയേയോ വര്‍ഗീയമായി ചിത്രീകരിക്കുന്ന നിലപാടിനോട് വെള്ളാപ്പള്ളിയായാലും യോജിപ്പില്ല. എല്‍ഡിഎഫില്‍ നിന്ന് മുസ്ലിം സമൂഹം പൂര്‍ണമായും ഒഴിഞ്ഞുപോയിരിക്കുകയാണെന്ന നിലപാടിനോട് തങ്ങള്‍ക്ക് യോജിപ്പില്ല. എല്‍ഡിഎഫിന് എതിരായി മുസ്ലിം ഏകീകരണം വന്നെന്ന ഒരു നിലപാടും ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫിന് വോട്ട് ചെയ്യുന്ന വലിയ മുസ്ലിം സമൂഹം ഇത്തവണയും വോട്ട് ചെയ്തിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

 

 

Latest