Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരില്‍ കോണ്‍ഗ്രസ്സ് മുന്‍ എം പിയുടെ മകളും

എ ഐ സി സിക്ക് ലഭിച്ചത് ഒമ്പത് പരാതികള്‍. തെളിവുകളോടെയുള്ള പരാതികള്‍ ഗൗരവതരം

Published

|

Last Updated

തിരുവനന്തപുരം | യൂത്ത്കോണ്‍ഗ്രസ്സ് അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ കോണ്‍ഗ്രസ്സ് മുന്‍ എം പിയുടെ മകളുള്‍പ്പെടെ ഹൈക്കമാന്‍ഡിന് ഒമ്പത് സ്ത്രീപീഡന പരാതികള്‍ ലഭിച്ചതായി വിവരം. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ജാതി പറഞ്ഞ് പിന്മാറിയെന്നും പിന്നാക്ക വിഭാഗമായതിനാല്‍ വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങളും തെളിവുകളും അടക്കമുള്ള പരാതികളാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്ക് ലഭിച്ചത്.

പരാതികള്‍ ലഭിച്ചതിനു പിന്നാലെ ദീപാദാസ് മുന്‍ഷി ഇക്കാര്യം സംസ്ഥാന നേതാക്കളുമായി ആലോചിക്കുകയും പരാതികളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരുമെന്നും സൂചന നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ട് ചോരി വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച ലോംഗ് മാര്‍ച്ചിനു ശേഷം സ്ഥാനമൊഴിയാമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി യുവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കൂടുതല്‍ ആരോപണങ്ങളും ഫോണ്‍ ചാറ്റുകളും ശബ്ദസന്ദേശങ്ങളം പുറത്തു വന്നതോടെ, കടുത്ത നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.

ഉടന്‍ രാജിവച്ചേ മതിയാകൂവെന്ന് നിലപാടെടുത്ത ഹൈക്കമാന്‍ഡ് ഇക്കാര്യം കെ പി സി സി നേതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം രാഹുലിനെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ പദവിയില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്നും ഇല്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് സന്ദേശം കൈമാറിയിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയോടാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തര നടപടി സ്വീകരിക്കണമെന്നും നടപടി വൈകിയാല്‍ പാര്‍ട്ടിക്ക് പ്രതികൂലമായി മാറുമെന്നുമാണ് ചെന്നിത്തല അറിയിച്ചത്.

 

Latest