National
ജമ്മു കാശ്മീരിൽ കൊല്ലപ്പെട്ട ഭീകരർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്ത്
തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ഒരു ഉപജില്ലയായ ത്രാൽ മേഖലയിൽ പോലീസ് സേനയും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് ഭീകരരെയും വധിച്ചത്.

ശ്രീനഗർ | ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്ത്. ഒരു വീഡിയോയിൽ, കൈയിൽ തോക്കുമായി ഒരു ഭീകരൻ കോൺക്രീറ്റ് തൂണിന് പിന്നിൽ ഒളിച്ചിരിക്കുന്നത് കാണാം. ദൂരെ നിന്ന് ചിത്രീകരിച്ച മറ്റൊരു ദൃശ്യത്തിൽ ഭീകരർ ഒരു തകർന്ന ഷെഡിനുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കുന്നതും കാണാം. മൂന്ന് ഭീകരരാണ് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ഒരു ഉപജില്ലയായ ത്രാൽ മേഖലയിൽ പോലീസ് സേനയും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് ഭീകരരെയും വധിച്ചത്. ഇവർ നേരത്തെ ഒരു വീട്ടിൽ അഭയം തേടിയിരുന്നു.
Drone footage from Tral, moments before these terrorists were neutralised by the Indian Army.
Look closely — that’s the fear in their eyes.
This is what it looks like when you come face to face with the Indian Armed Forces.#IndianArmy
pic.twitter.com/PWolu4jOki— Nikhil saini (@iNikhilsaini) May 15, 2025
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലെ കശ്മീരിലെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച (മെയ് 13 ന്), ജമ്മു കശ്മീരിലെ ഷോപിയാനിൽ മൂന്ന് ഭീകരരെ കൂടി വധിച്ചിരുന്നു. കുൽഗാമിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ഷോപിയാനിലെ വനമേഖലയിലേക്ക് മാറുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന ഭീകരരെ തടയുകയായിരുന്നു. നാലാമതൊരു ഭീകരനുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിലിൽ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് ശക്തമാക്കിയിരുന്നു. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണത്തിൽ പങ്കെടുത്ത നാലോ അഞ്ചോ ഭീകരരെ ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ പിടികൂടാനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.