Connect with us

Kerala

പലിശ ഭീഷണിയില്‍ മരണം; ഒളിവില്‍ കഴിയുന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കഴിഞ്ഞ ദിവസം വൈകിട്ടാണ് കോട്ടുവള്ളി സ്വദേശി ആശ വട്ടി പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പുഴയില്‍ച്ചാടി ജീവനൊടുക്കിയത്

Published

|

Last Updated

കൊച്ചി | എറണാകുളം പറവൂരില്‍ പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത പ്രദീപ് കുമാറിന്റെ മകളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയാണ് പോലീസ് മകളെ കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന്റെ ഉത്തരവുമായെത്തിയാണ് മകളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചോദ്യം ചെയ്ത് മകളുടെ അഭിഭാഷക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം വൈകിട്ടാണ് കോട്ടുവള്ളി സ്വദേശി ആശ വട്ടി പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പുഴയില്‍ച്ചാടി ജീവനൊടുക്കിയത്. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവര്‍ക്ക് പണം നല്‍കിയത്. ഇരുവരും ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭര്‍ത്താവ് ബെന്നി ആരോപിച്ചു.

ആശയുടെ ആത്മഹത്യ കുറിപ്പിലും പലിശക്കാരുടെ ഭീഷണി സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. രണ്ട് തവണകളായി 10 ലക്ഷം രൂപയാണ് ബിന്ദുവില്‍ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നല്‍കിയെന്ന് കുടുംബം പറയുന്നു. പരാതി നല്‍കിയെങ്കിലും പോലീസ് വേണ്ടരീതിയില്‍ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ അയല്‍വാസിയായ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.

 

Latest