Connect with us

Kerala

കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി; 11 വര്‍ഷത്തിന് ശേഷം മൂന്നാര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

രാവിലെ കനത്ത പോലീസ് സുരക്ഷാവലയത്തിലാണ് മൂന്നാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്

Published

|

Last Updated

ഇടുക്കി | യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കൂറുമാറിയതോടെ മൂന്നാര്‍ പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക്. 11 വര്‍ഷമായി യുഡിഎഫ് കൈയടക്കിവെച്ചിരുന്ന പഞ്ചായത്താണ് എല്‍ഡിഎഫിനൊപ്പം എത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ദീപയെ പരാജയപ്പെടുത്തി എല്‍ഡിഎഫിന്റ പ്രവീണ രവികുമാര്‍ പ്രസിഡന്റായി ചുമതലയേറ്റു. ഒമ്പതിനെതിരെ 12 വോട്ടുകള്‍ നേടിയാണ് പ്രവീണയുടെ ജയം.കോണ്‍ഗ്രസ് അംഗമായിരുന്ന പ്രവീണ കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെയായിരുന്നു യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്.

രാവിലെ കനത്ത പോലീസ് സുരക്ഷാവലയത്തിലാണ് മൂന്നാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രവര്‍ത്തകരെ കവാടത്തിന് പുറത്താണ് നിര്‍ത്തിയത്. പഞ്ചായത്ത് ഓഫീസിന് അകത്ത് പഞ്ചായത്ത് അംഗങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്. തുടര്‍ന്ന് 11 മണിയോടെ ഭരണാധികാരി ഫറൂക്കിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. യുഡിഎഫിന്റ ദീപ രാജ്കുമാറും കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫിലേക്ക് ചേക്കേറിയ പ്രവീണ രവികുമാറും തമ്മിലായിരുന്നു മത്സരം.ദീപ രാജ്കുമാറിന് ഒമ്പത് വോട്ടും പ്രവീണക്ക് 12 വോട്ടും ലഭിച്ചു. തുടര്‍ന്ന് പ്രവീണ രവികുമാറിനെ വിജയിയായി ഭരണാധികാരി പ്രഖ്യാപിക്കുകയും പ്രവീണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

പുറത്തിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍കൂറുമാറിയ അംഗങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. അല്പ സമയത്തിന് ശേഷം ഇവര്‍ പിരിഞ്ഞു പോയി.

Latest