INL
വിവാദം ശ്രദ്ധ തിരിച്ചുവിടാനുള്ള ബി ജെ പി തന്ത്രം: ഐ എൻ എൽ
പെരുംനുണകൾ വെട്ടിവിഴുങ്ങി ബിരിയാണി ചെമ്പുമായി പ്രതികരിക്കാനിറങ്ങിയ കോൺഗ്രസാണ് ബി ജെ പിയേക്കാൾ സഹതാപമർഹിക്കുന്നത്.

കോഴിക്കോട് | പ്രവാചക നിന്ദയും പാർട്ടി പ്രസിഡൻ്റിൻ്റെ നാറുന്ന അഴിമതിക്കേസുമുണ്ടാക്കിയ അപമാനത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ബി ജെ പി കണ്ടെത്തിയ വളഞ്ഞവഴിയാണ് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ഉയർന്ന ബാലിശമായ ദുരാരോപണമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റ് എ പി അബ്ദുൽ വഹാബ്. ബി ജെ പിയും സഹായികളും തിടുക്കത്തിൽ ചുട്ടെടുത്ത അപവാദ കഥകളെ അവജ്ഞയോടെ തള്ളിക്കളയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്.
അതേസമയം, സാമാന്യബുദ്ധിക്ക് നിരക്കാത്ത ഇത്തരം പെരുംനുണകൾ വെട്ടിവിഴുങ്ങി ബിരിയാണി ചെമ്പുമായി പ്രതികരിക്കാനിറങ്ങിയ കോൺഗ്രസാണ് ബി ജെ പിയേക്കാൾ സഹതാപമർഹിക്കുന്നത്. ബി ജെ പിയുടെ ചെമ്പിലാണ് തങ്ങൾക്ക് ചോറു വേവുന്നതെന്ന് തെളിയിക്കുന്ന കോൺഗ്രസിൻ്റെ പാപ്പരത്തത്തിനെതിരെ ആത്മാഭിമാനമുള്ള കോൺഗ്രസുകാർ രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വഹാബ് പറഞ്ഞു.