National
ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 12 പേർക്ക് പരുക്ക്, മൂന്ന് പേരുടെ നില ഗുരുതരം
പത്ത് വീടുകൾ തകർന്നു

ബെംഗളൂരു | ബെംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു- അമാനുല്ല ദമ്പതികളുടെ മകൻ മുബാറക് ആണ് മരിച്ചത്. 12 പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. കസ്തുരമ്മ (35), സരസമ്മ (50), ഷബീറാന ബാനു (35), സഭ്രാമണി (62), ശൈഖ് നജീദുല്ല (37), ഫാത്തിമ (8) തുടങ്ങിയവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ പത്ത് വീടുകൾ തകർന്നു. സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി.
വിൽസൺ ഗാർഡൻ ഹൗസിന് സമീപം ഇന്ന് രാവിലെ 8.10 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്നംഗ കുടുംബം വാടകക്ക് താമസിക്കുന്ന വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. വീടുകൾ തിങ്ങി നിറഞ്ഞ പ്രദേശമാണിത്. അപകട സമയം വീട്ടമ്മയും കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗൃഹനാഥൻ ജോലിക്ക് പോയതായിരുന്നു. ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കുമെന്ന് അപകടം സ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ബോംബ് സ്‌ക്വാഡ്, അഗ്നി രക്ഷാ സേന, എസ് ആർ ഡി എഫ്, ഫോറൻസിക് സംഘം തുടങ്ങിയവർ അപകടസ്ഥലത്തെത്തി. ആരും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി തിരച്ചിലും നടത്തി.