Uae
സീറോ ഗവൺമെന്റ് ബ്യൂറോക്രസി രണ്ടാം ഘട്ടം പ്രഖ്യാപിച്ചു
സങ്കീർണതകളില്ലാത്ത സർക്കാർ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ്

ദുബൈ|ഡിജിറ്റൽ ബ്യൂറോക്രസി ഇല്ലാതാക്കുന്നതിന് ഊന്നൽ നൽകി “സീറോ ഗവൺമെന്റ് ബ്യൂറോക്രസി’ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അറിയിച്ചു. ഒന്നാം ഘട്ടത്തിൽ സേവനങ്ങൾ നൽകുന്നതിനുള്ള സമയം 70 ശതമാനത്തിലധികം കുറക്കുകയും 4,000-ത്തിലധികം അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കുകയും ചെയ്തുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇതിലൂടെ ഉപഭോക്താക്കൾക്ക് യാത്രയിലും കാത്തിരിപ്പ് സമയത്തിലും 12 ദശലക്ഷത്തിലധികം മണിക്കൂർ ലാഭിക്കാൻ സാധിച്ചു. സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും കുറക്കുന്നതിനും സംഭാവന നൽകിയ 30ലധികം സർക്കാർ സ്ഥാപനങ്ങളെയും 690 ടീമുകളെയും അദ്ദേഹം അഭിനന്ദിച്ചു.
രണ്ടാം ഘട്ടത്തിൽ ഡിജിറ്റൽ ബ്യൂറോക്രസി പൂർണമായി ഇല്ലാതാക്കുന്നതിന് പ്രാധാന്യം നൽകും. സങ്കീർണതകളില്ലാത്ത ഒരു സർക്കാർ, കാത്തിരിപ്പ് ആവശ്യമില്ലാത്ത സേവനങ്ങൾ, ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന ഫലങ്ങൾ എന്നിവയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
കുറഞ്ഞത് 2,000 സർക്കാർ നടപടികൾ റദ്ദാക്കുക, നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയം 50 ശതമാനം കുറക്കുക, എല്ലാ അനാവശ്യമായ ബ്യൂറോക്രസിയും ഇല്ലാതാക്കുക എന്നിവയാണ് “സീറോ ഗവൺമെന്റ് ബ്യൂറോക്രസി’ പ്രോഗ്രാം ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽ ഡിജിറ്റൽ ബ്യൂറോക്രസിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.