Connect with us

Articles

ഇറാന്‍: ചില ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്

ഗസ്സയെ ഓര്‍മിപ്പിക്കും വിധം തകര്‍ന്ന കെട്ടിടങ്ങളും വാഹനങ്ങളും തെല്‍ അവീവിലും കാഴ്ചകളായി. ഒരു ഡസനിലേറെ ഇസ്‌റാഈലുകാര്‍ കൊല്ലപ്പെടുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രാജ്യരക്ഷാ മന്ത്രിയും ബങ്കറില്‍ ഒളിവില്‍ പോകേണ്ടി വരികയും ചെയ്തു. ഇസ്‌റാഈല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരക്കാരെ നിയമിക്കുന്നതിലും ഇറാന് കാത്തിരിക്കേണ്ടി വന്നില്ല. എങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തതുണ്ട്.

Published

|

Last Updated

ഇസ്‌റാഈല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് 24 മണിക്കൂറിനുള്ളില്‍ തിരിച്ചടി നല്‍കി ഇറാന്‍ സ്വന്തം ശക്തി തെളിയിക്കുകയുണ്ടായി. ഇറാന്റെ നൂറുകണക്കിന് മിസൈലുകള്‍ ഇസ്‌റാഈലിനെ ലക്ഷ്യമിട്ട് പറന്നു. ഇസ്‌റാഈലിന്റെ പോര്‍ വിമാനങ്ങള്‍ തകര്‍ക്കുകയും പൈലറ്റുമാരെ പിടികൂടുകയും ചെയ്തു. ഗസ്സയെ ഓര്‍മിപ്പിക്കും വിധം തകര്‍ന്ന കെട്ടിടങ്ങളും വാഹനങ്ങളും തെല്‍ അവീവിലും കാഴ്ചകളായി. ഒരു ഡസനിലേറെ ഇസ്‌റാഈലുകാര്‍ കൊല്ലപ്പെടുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രാജ്യരക്ഷാ മന്ത്രിയും ബങ്കറില്‍ ഒളിവില്‍ പോകേണ്ടി വരികയും ചെയ്തു. ഇസ്‌റാഈല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരക്കാരെ നിയമിക്കുന്നതിലും ഇറാന് കാത്തിരിക്കേണ്ടി വന്നില്ല. എങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തതുണ്ട്.

യുദ്ധത്തിന് തുടക്കം കുറിച്ച ഇസ്‌റാഈലിന് എളുപ്പം ഇറാനില്‍ കടന്നുകയറി തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് കൃത്യമായ വ്യോമാക്രമണം നടത്താനും സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്താനും സാധിച്ചത് എങ്ങനെയാണ്? ഇസ്‌റാഈലിന്റെ ആക്രമണത്തെ നേരിടുന്നതില്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടതും, ഇസ്‌റാഈലില്‍ നിന്നും അമേരിക്കയില്‍ നിന്നും നിരന്തരം ഭീഷണി നേരിട്ടുകൊണ്ടിരിക്കെ ഇറാന്റെ സുപ്രധാന കേന്ദ്രങ്ങളെയും സുരക്ഷാ, സൈനിക ഉദ്യോഗസ്ഥരെയും ഇസ്‌റാഈലി യുദ്ധവിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കും പ്രതിരോധമേതുമില്ലാതെ ആക്രമിക്കാന്‍ സാധിച്ചതും എന്തുകൊണ്ടായിരിക്കും?

ഇറാന്റെ ആകാശത്തും കരയിലും ഇസ്‌റാഈലിന് അക്രമം നടത്താന്‍ സാധിച്ചത് കേവലം സൈനിക ബലംകൊണ്ട് മാത്രമായിരിക്കില്ല. ഇസ്‌റാഈല്‍ ചാര സംഘടനയായ മൊസ്സാദിന്റെ സാന്നിധ്യം ഇറാനിലുണ്ടെന്ന വാര്‍ത്ത ശരിവെക്കുന്നതാണ് ഈ സംഭവങ്ങള്‍. കഴിഞ്ഞ വര്‍ഷവും ഇറാനെ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. നിരവധി വ്യോമ പ്രതിരോധ താവളങ്ങള്‍ നശിപ്പിച്ചതിനോടൊപ്പം തെഹ്‌റാനിലെ ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ കെട്ടിടത്തില്‍ ഒളിവിലായിരുന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ അദ്ദേഹത്തിന്റെ കിടപ്പറയില്‍ കടന്ന് കൊലപ്പെടുത്താനും സാധിച്ചത് ഇസ്‌റാഈലിന്റെ സൈനിക മിടുക്ക് കൊണ്ടോ ആയുധബലം കൊണ്ടോ മാത്രമായിരുന്നില്ല. കഴിഞ്ഞ ദിവസം അഞ്ച് ഇസ്‌റാഈല്‍ ചാരന്മാരെ ഇറാന്‍ പിടികൂടുകയുണ്ടായി.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലക്ഷ്യം ഇറാനിലെ ആണവ നിലയങ്ങള്‍ തകര്‍ക്കുക മാത്രമല്ല; അതിനേക്കാള്‍ വലിയൊരു ലക്ഷ്യം നെതന്യാഹുവിനുണ്ട്. ഇറാന്റെ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത് പര്‍വതങ്ങള്‍ക്കടിയിലാണ്. അവ നശിപ്പിക്കുക അത്ര എളുപ്പമല്ല. ഇറാന്റെ ആണവ പദ്ധതി മന്ദഗതിയിലാക്കാന്‍ സാധിച്ചേക്കാം. ഇറാന്‍ പറയുന്നത് ആണവ പദ്ധതി സിവിലിയന്‍ ആവശ്യങ്ങള്‍ക്കാണെന്നാണ്. എന്നാല്‍ ഇറാന്റെ വാദത്തോട് പല രാജ്യങ്ങളും ആണവ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷനല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയും യോജിക്കുന്നില്ല.
ഇറാനിലെ ഇസ്‌ലാമിക് റിപബ്ലിക്ക് ഭരണകൂടത്തെ അട്ടിമറിച്ച് തങ്ങള്‍ക്ക് ഹിതകരമായ ഒരു സര്‍ക്കാറിനെ ഇറാനില്‍ സ്ഥാപിക്കുക എന്നത് ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും സ്വപ്‌നമാണ്. ഇറാനിയന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത്, “ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതോടൊപ്പം നിങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള പാതയും ഞങ്ങള്‍ ഒരുക്കുകയാണ്. ദുഷിച്ചതും അടിച്ചമര്‍ത്തുന്നതുമായ ഭരണത്തില്‍ നിന്നുള്ള നിങ്ങളുടെ മോചനം അടുത്തുവരികയാണ്’ എന്നായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പും സമരങ്ങളും ഉള്ള രാജ്യമാണ് ഇറാന്‍. അവിടെ ഒരു സായുധ കലാപം ഇസ്‌റാഈല്‍ ആഗ്രഹിച്ചേക്കാം. എന്നാല്‍ സയണിസ്റ്റ് ശക്തികളുടെ സ്വപ്‌നം പൂവണിയുക അത്ര എളുപ്പമല്ല. സര്‍ക്കാര്‍വിരുദ്ധ ശക്തികള്‍ അവിടെ ദുര്‍ബലമാണ്. ഇറാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകോപനം ഇഷ്ടപ്പെടുന്നില്ല; വേറിട്ട് നില്‍ക്കുന്നതിലാണ് അവര്‍ക്ക് താത്പര്യം. ശിരോവസ്ത്രത്തിന്റെ പേരില്‍ 2022ല്‍ സ്ത്രീ സ്വാതന്ത്ര്യവാദവുമായി സ്ത്രീകളടക്കമുള്ളവര്‍ തെരുവില്‍ ഇറങ്ങിയെങ്കിലും സര്‍ക്കാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുകയാണുണ്ടായത്. സമീപകാലത്ത് ഇറാന്‍ സര്‍ക്കാറിനെതിരെ നടന്ന ഏറ്റവും വലിയ സമരമായിരുന്നു അത്. ഇറാന്റെ ഇസ്‌ലാമിക് റിപബ്ലിക്കന്‍ സര്‍ക്കാറിനെ എതിര്‍ക്കുന്നവര്‍ പിന്തുണയുമായി രംഗത്തിറങ്ങിയെങ്കിലും അവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടില്ല.

1979ലെ വിപ്ലവത്തെ തുടര്‍ന്ന് അധികാരം ഒഴിഞ്ഞ് രാജ്യം വിടേണ്ടിവന്ന രാജാവിന്റെ മകനും ഇറാനിലെ മുന്‍ കിരീടാവകാശിയുമായ, വിദേശത്ത് കഴിയുന്ന റെസ പഹ്്‌ലവി ഇറാനില്‍ തിരിച്ചുവന്ന് സിംഹാസനം പുല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഇസ്‌റാഈല്‍ സന്ദര്‍ശിക്കുകയുണ്ടായി. കൂടാതെ, ഇടതുപക്ഷ ഗ്രൂപ്പായ മുജാഹിദീന്‍അല്‍ഖല്‍ഖ് (എം ഇ കെ) എന്നൊരു സംഘടനയും ഇറാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാമിക് റിപബ്ലിക്കിനെ എതിര്‍ക്കുന്നതോടൊപ്പം രാജഭരണം തിരിച്ചുവരുന്നതിനെയും ഇവര്‍ എതിര്‍ക്കുകയാണ്. മുജാഹിദീന്‍അല്‍ഖല്‍ഖിന് യു എസില്‍ ബന്ധങ്ങളുണ്ട്. അവരില്‍ ചിലര്‍ ഡൊണാള്‍ഡ് ട്രംപുമായും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളായ മൈക്ക് പോംപിയോ, ജോണ്‍ ബോള്‍ട്ടണ്‍, റൂഡി ജൂലിയാനി തുടങ്ങിയവരുമായി അടുപ്പമുള്ളവരാണ്.
കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് സമുച്ചയത്തില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി ഇറാന്‍ ഇസ്‌റാഈലിന്റെ എം എസ് സി ഏരീസ് എന്ന കപ്പല്‍ പിടിച്ചെടുക്കുകയുണ്ടായി.

ഇതൊക്കെ അറിയാവുന്ന ഇറാന്‍ ഭരണകൂടം ഇസ്‌റാഈലിനെതിരെ മുന്‍കരുതല്‍ എടുത്തില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇസ്‌റാഈല്‍ ഇറാനില്‍ സൈനിക ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാകുമെന്ന സൂചന എല്ലാ ദിവസവും അമേരിക്കയും നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇറാഖിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് ജീവനക്കാരെ കുറച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളെ തിരിച്ചയക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ സൈനിക ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി ആവര്‍ത്തിക്കാറുണ്ടായിരുന്നു. ഈ ഭീഷണികള്‍ ഇറാനിലെ ഇസ്‌ലാമിക് റിപബ്ലിക് ഭരണകൂടം ഗൗരവത്തോടെ കാണേണ്ടതായിരുന്നു.

ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടത് തെഹ്‌റാനിലെ ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ ആസ്ഥാനത്തു വെച്ചാണ്. റവല്യൂഷനറി ഗാര്‍ഡ് താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. കമാന്‍ഡറായ മേജര്‍ ജനറല്‍ അലി റാശിദ്, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ്, സുപ്രീം കൗണ്‍സില്‍ നേതാവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് അലി ശംഖാനി, വിപ്ലവ ഗാര്‍ഡുകളുടെ വ്യോമസേനയുടെ കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെ, ഇറാന്റെ അര്‍ധസൈനിക വിപ്ലവ ഗാര്‍ഡിലെ മുന്‍ കമാന്‍ഡര്‍ മുഹമ്മദ് ബാഗേരി തുടങ്ങി ഇരുപതോളം മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും വെള്ളിയാഴ്ച കൊല്ലപ്പെട്ടു. മുതിര്‍ന്ന റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ തെഹ്‌റാനിലെ മൂന്ന് നിലകളുള്ള കെട്ടിടം, മധ്യ ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലുള്ള നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം, പടിഞ്ഞാറന്‍ ഇറാനിലെ മര്‍കാസി പ്രവിശ്യയിലുള്ള അരക് ഹെവി വാട്ടര്‍ പ്ലാന്റ് (പ്ലൂട്ടോണിയം ഉത്പാദന കോന്ദ്രം), മധ്യ ഇറാനിലെ മര്‍കാസി പ്രവിശ്യയിലെ ഖന്ദാബ് നഗരത്തിലെ അരക് ആണവ കേന്ദ്രം ഉള്‍പ്പെടെ നിരവധി സുപ്രധാന കേന്ദ്രങ്ങളും അന്ന് നടത്തിയ ആക്രമണത്തില്‍ തകര്‍ക്കാന്‍ ഇസ്‌റാഈലിന് സാധിച്ചു.
ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെയും ഇറാന്റെ ആണവ പദ്ധതിയുടെ തലവനായ മുഹ്‌സന്‍ ഫഖ്‌സാദെയെയും ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് ചാരന്മാരെ ഉപയോഗപ്പെടുത്തിയാണെന്ന വസ്തുത ഓര്‍ക്കാതെ പോയത് ഇറാന് സുരക്ഷാ രംഗത്ത് പറ്റിയ പാളിച്ചയാണ്. ഇറാനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലരെ ഇസ്‌റാഈല്‍ തങ്ങളുടെ ചാര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായി ഇറാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനും ഈ ചാരപ്പട്ടികയില്‍ ഉള്‍പ്പെട്ടതായി റിപോര്‍ട്ടുണ്ടായിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റുല്ലയെയും സംഘത്തെയും ഇസ്‌റാഈല്‍ വധിക്കുകയുണ്ടായി. ഹമാസിന്റെ ഭൂരിഭാഗം നേതാക്കളും ഇതേ രീതിയില്‍ കൊല്ലപ്പെട്ടു. 1980ലെ ഇറാഖ് അധിനിവേശത്തിനു ശേഷം ഇറാനെതിരെ നടക്കുന്ന ഏറ്റവും ഗുരുതരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ഇറാനില്‍ നടത്തിയത്.

Latest