Connect with us

From the print

ഇൻജുറി ഷോക്ക്

ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് തോൽവി • (1-0)

Published

|

Last Updated

കൗലൂൺ (ഹോങ്കോംഗ്) | എ എഫ് സി ഏഷ്യൻ കപ്പ് ഫുട്‌ബോൾ 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. നിർണായക മത്സരത്തിൽ ഇന്ത്യ ഹോങ്കോംഗിനോട് മടക്കമില്ലാത്ത ഒരു ഗോളിന് തോറ്റു. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ വഴങ്ങിയ പെനാൽറ്റിയാണ് ഇന്ത്യക്ക് വിനയായത്. 90+5ാം മിനുട്ടിൽ സ്റ്റെഫാൻ പെരേര കിക്ക് ലക്ഷ്യത്തിലെത്തിച്ച് ആതിഥേയർക്ക് ജയം സമ്മാനിച്ചു. ഹോങ്കോംഗിന്റെ ഉദെബുലുസോറിനെതിരായ ഗോൾകീപ്പർ വിശാൽ കെയ്ത്തിന്റെ ഫൗളാണ് പെനാൽറ്റിയിൽ കലാശിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് സമനില വഴങ്ങിയിരുന്നു.

ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് സിയിൽ ഹോങ്കോംഗ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശിനെ 2-1ന് തോൽപ്പിച്ച് സിംഗപ്പൂർ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് മാത്രമേ 2027 ഏഷ്യൻ കപ്പിന് യോഗ്യത ലഭിക്കു.
സുനിൽ ഛേത്രിയെ ബഞ്ചിലിരുത്തി മലയാളി താരം ആശിഖ് കുരുണിയനെ ആക്രമണത്തിന് ചുമതലപ്പെടുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. പതിഞ്ഞ തുടക്കത്തിന് ശേഷം ആദ്യപകുതിയുടെ മധ്യത്തിൽ ഇന്ത്യ താളം കണ്ടെത്തി. 35ാം മിനുട്ടിൽ ആശിഖ് സുവർണാവസരം നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി. ലിസ്റ്റൺ കൊളോസോയുടെ മികച്ച ക്രോസ്സ് ഗോളാക്കി മാറ്റാൻ ആശിഖിന് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആശിഖ് മികച്ചൊരു ഷോട്ട് പായിച്ചെങ്കിലും പുറത്തേക്ക് പറന്നു. വൈകാതെ ആശിഖിന് പകരം ഛേത്രി ഇറങ്ങിയെങ്കിലും ലക്ഷ്യം കണ്ടില്ല. 82ാം മിനുട്ടിൽ ചാംഗ്്‌തെ നൽകിയ പന്തിൽ ഛേത്രി ഷോട്ട് ഉതിർത്തെങ്കിലും പന്ത് ഗോൾബൗണ്ട് ആയി. വീണ്ടും ഷോട്ടുതിർക്കാനെത്തിയ ഛേത്രിയെ തടഞ്ഞ് ഹോങ്കോംഗ് പ്രതിരോധക്കാരൻ ഭീഷണിയൊഴിവാക്കി.
ലോക റാങ്കിംഗിൽ 153ാം സ്ഥാനക്കാരായ ഹോങ്കോംഗിനെതിരായ തോൽവിയോടെ ഇന്ത്യൻ പരിശീലകൻ മനോലോ മാർക്വേസിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയരുമെന്നുറപ്പാണ്. മാർക്വേസിന് കീഴിൽ ഏഴ് മത്സരങ്ങൾ കളിച്ച ഇന്ത്യക്ക് ഒരു ജയം മാത്രമാണ് നേടാനായത്. കഴിഞ്ഞ ദിവസം ഇന്ത്യ തായ്്‌ലാൻഡിനോട് മടക്കമില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടിരുന്നു.

Latest