Connect with us

Articles

ലോസ് ഏഞ്ചല്‍സില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു

ഭീഷണികള്‍ക്കൊന്നും വഴങ്ങുന്നവരല്ല ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റ വംശജര്‍. വംശീയതക്കും അനീതിക്കുമെതിരെ തെരുവിലിറങ്ങിയതിന്റെ ചരിത്രം രചിച്ചവരാണവര്‍. 1968ലെ വിദ്യാഭ്യാസ സമരവും 1992ലെ റോഡ്നി കിംഗ് കലാപവും 2020ലെ ജോര്‍ജ് ഫ്ളോയിഡ് സമരവും നടത്തി വിജയിച്ചവരും അതിന് സാക്ഷ്യം വഹിച്ചവരും ഇപ്പോഴത്തെ സമരരംഗത്തുണ്ട്.

Published

|

Last Updated

യു എസിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചല്‍സ് ഒരിക്കല്‍കൂടി നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ വേദിയായി മാറുകയാണ്. ലോസ് ഏഞ്ചല്‍സിനെ സാമൂഹിക മാറ്റത്തിന്റെ പോരാട്ട ഭൂമിയെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്.

വംശീയ വിവേചനത്തിനെതിരെയും അസമത്വത്തിനെതിരെയും അനീതിക്കെതിരെയും ലോസ് ഏഞ്ചല്‍സിലെ ജനം തെരുവില്‍ ഇറങ്ങിയാല്‍ അവര്‍ ജയിച്ചേ മടങ്ങാറുള്ളൂ. ഇതോടൊപ്പം കൊള്ളയുടെയും കൊള്ളിവെപ്പിന്റെയും വാര്‍ത്തകളും പുറത്തു വരാറുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിയമത്തിനെതിരെയുള്ള പ്രതിഷേധം ഒരിക്കല്‍ കൂടി ലോസ് ഏഞ്ചല്‍സിനെ കലാപ ഭൂമിയായി മാറ്റിയിരിക്കുകയാണ്. ലാറ്റേനിയന്‍ വംശജര്‍ കൂടുതലുള്ള ലോസ് ഏഞ്ചല്‍സിലെ ഏതാനും ഭാഗങ്ങളില്‍ നിന്ന് ചിലരെ അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് പോലീസ് പിടികൂടിയതില്‍ പ്രതിഷേധിച്ച് വാരാന്ത അവധി ദിനമായ കഴിഞ്ഞ ശനിയാഴ്ച കാലിഫോര്‍ണിയയിലും മറ്റും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതില്‍ ഒറ്റപ്പെട്ട അക്രമങ്ങളും നടക്കുകയുണ്ടായി. എന്നാല്‍ ഈ സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നതിനു പകരം രണ്ടായിരത്തോളം നാഷനല്‍ ഗാര്‍ഡിനെയിറക്കി നേരിടാന്‍ ട്രംപ് നടത്തിയ ശ്രമം പ്രശ്‌നത്തെ ആളിക്കത്തിക്കുന്നതാക്കി.

സാധാരണ അമേരിക്കന്‍ ഭരണകൂടം സംസ്ഥാനങ്ങളില്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത് അതാത് സംസ്ഥാനത്തെ ഗവര്‍ണറുടെ അനുമതിയോടെ ആയിരിക്കണം എന്നാണ് ചട്ടം. എന്നാല്‍ ഭരണഘടനയിലും നിയമവാഴ്ചയിലും വിശ്വാസമില്ലാത്ത ട്രംപ് തനിക്ക് ഇഷ്ടമുള്ളത് താന്‍ ചെയ്യുമെന്ന ശൈലി ഇവിടെയും ആവര്‍ത്തിക്കുകയായിരുന്നു. 2,000 നാഷനല്‍ ഗാര്‍ഡിനു പുറമെ ആയിരത്തോളം നാവിക സേനകളെയും സ്ഥലത്ത് വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണഘടനാ വിരുദ്ധമായ നടപടിയെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. ട്രംപ് ഫെഡറല്‍ നിയമവും സംസ്ഥാനത്തിന്റെ പരമാധികാരവും ലംഘിച്ചുവെന്നാണ് കേസ്. അതേസമയം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിനെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങുന്നവരല്ല ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റ വംശജര്‍. വംശീയതക്കും അനീതിക്കുമെതിരെ തെരുവിലിറങ്ങിയതിന്റെ ചരിത്രം രചിച്ചവരാണവര്‍. 1968ലെ വിദ്യാഭ്യാസ സമരവും 1992ലെ റോഡ്നി കിംഗ് കലാപവും 2020ലെ ജോര്‍ജ് ഫ്ളോയിഡ് സമരവും നടത്തി വിജയിച്ചവരും അതിന് സാക്ഷ്യം വഹിച്ചവരും ഇപ്പോഴത്തെ സമരരംഗത്തുണ്ട്.

ലോസ് ഏഞ്ചല്‍സിലെ പൊതുവിദ്യാലയങ്ങളിലെ മെക്‌സിക്കന്‍- അമേരിക്കന്‍ വിദ്യാര്‍ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് 1968ല്‍ 15,000ത്തിലധികം വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. വിദ്യാഭ്യാസത്തില്‍ തുല്യത നടപ്പാക്കുക, ക്ലാസ്സ് മുറികളിലെ സൗകര്യം വര്‍ധിപ്പിക്കുക, ദ്വിഭാഷാ രീതി നടപ്പാക്കുക തുടങ്ങിയവയായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍. ഈസ്റ്റ് ലോസ് ഏഞ്ചല്‍സിലെ വില്‍സണ്‍ ഹൈസ്‌കൂളില്‍ ആരംഭിച്ച പ്രതിഷേധം മറ്റു വിദ്യാലയങ്ങളിലേക്കും പടരുകയായിരുന്നു. സമരം മാസങ്ങളോളം നീണ്ടുനിന്നു. തുടക്കത്തില്‍ സമരത്തെ അവഗണിച്ച അധികൃതര്‍ വിദ്യാര്‍ഥി നേതാക്കളെയും സംഘാടകരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച് സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഒടുവില്‍ അവര്‍ക്ക് വിദ്യാര്‍ഥികളുടെ മുമ്പില്‍ മുട്ടുമടക്കേണ്ടി വന്നു.

1991ല്‍ കറുത്ത വര്‍ഗക്കാരനായ, നിരായുധനായ ടാക്‌സി ഡ്രൈവര്‍ റോഡ്നി കിംഗിനെ അകാരണമായി നാല് പോലീസുകാര്‍ റോഡിലിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് കുറ്റവാളികളായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മാസങ്ങള്‍ക്കു ശേഷം പോലീസുകാരെ കുറ്റവിമുക്തരാക്കിയ സംഭവം വന്‍ പ്രതിഷേധത്തിനു കാരണമായി. പോലീസുകാരെ കുറ്റമുക്തരാക്കിയുള്ള വിധി യുണ്ടായത് 1992 ഏപ്രില്‍ 29നായിരുന്നു. വിധി വിവരം വന്ന് മണിക്കൂറുകള്‍ക്കകം സൗത്ത് സെന്‍ട്രല്‍ ലോസ് ഏഞ്ചല്‍സില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. കൊള്ളയിലേക്കും തീവെപ്പിലേക്കും അക്രമം പടര്‍ന്നു. സംഭവത്തില്‍ 63 പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അമേരിക്കന്‍ പോലീസിന്റെ ക്രൂരതയിലേക്കും വംശീയാക്രമത്തിലേക്കും ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞ സംഭവമായിരുന്നു അത്. പോലീസുകാര്‍ക്ക് അക്രമികളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. സംസ്ഥാന ഗവര്‍ണറുടെ ആവശ്യപ്രകാരം അമേരിക്കന്‍ പ്രസിഡന്റ്‌ജോര്‍ജ് ബുഷ് നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ച് സമാധാനം കൈവരുത്തുകയായിരുന്നു.

നീതിക്കും സമത്വത്തിനും വേണ്ടിയുള്ള സമരത്തിന് ലോസ് ഏഞ്ചല്‍സ് പിന്നീട് സാക്ഷ്യം വഹിച്ചത് 2020ലാണ്. മേയ് 25ന് വ്യാജ ബില്ല് ഉപയോഗിച്ച് പണം കൈപ്പറ്റി എന്നാരോപിച്ച് ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ മിനിയാപൊളിസ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ നിലത്ത് കമഴ്ന്നുവീണ ഫ്‌ളോയിഡിന്റെ കഴുത്തില്‍ പോലീസുകാരന്‍ കാല്‍മുട്ട് കൊണ്ട് അമര്‍ത്തിപ്പിടിച്ചു. ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും ഡെറക് ചൗവിന്‍ എന്ന പോലീസുകാരന്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ നിന്ന് കാലെടുക്കാന്‍ തയ്യാറായില്ല. ഒമ്പത് മിനുട്ടിലധികം ശ്വാസം കിട്ടാതെ പിടഞ്ഞ ഫ്‌ളോയിഡ് മരണപ്പെടുകയായിരുന്നു. പോലീസിന്റെ ക്രൂരതക്കെതിരെ ലോസ് ഏഞ്ചല്‍സില്‍ ആരംഭിച്ച പ്രതിഷേധം അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും വ്യാപിച്ചു. ചിലയിടങ്ങളില്‍ കൊള്ളയും കൊള്ളിവെപ്പും പോലീസുമായി ഏറ്റുമുട്ടലുകളും നടന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ അമേരിക്കക്ക് പുറത്തും പ്രതിഷേധങ്ങള്‍ അലയടിച്ചു.

ഒരിക്കല്‍ കൂടി ലോസ് ഏഞ്ചല്‍സ് സമാന അവസ്ഥയിലേക്ക് നീങ്ങുകയാണ്. യു എസ് പ്രസിഡന്റും കാലിഫോര്‍ണിയ ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടുന്ന നിലയിലേക്ക് വിഷയം മാറി എന്നതും നിലവിലെ പ്രത്യേകതയാണ്. ഗവര്‍ണറുടെ അനുമതി കൂടാതെ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ച നടപടി അമേരിക്കന്‍ പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാവുന്ന കുറ്റമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ബ്ലാക്ക് കോക്കസ് ചെയര്‍ പേഴ്‌സന്‍ യെവെറ്റ് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടുകയുണ്ടായി. നാഷനല്‍ ഗാര്‍ഡിനെ നിയമിക്കുന്നതില്‍ അമേരിക്കയില്‍ കൃത്യമായ വ്യവസ്ഥകള്‍ ഉണ്ട്. ആ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടാണ് ട്രംപ് ലോസ് ഏഞ്ചല്‍സില്‍ ഗാര്‍ഡിനെ വിന്യസിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥാ സമയങ്ങളില്‍ ഒഴികെ, യു എസ് പൗരന്മാര്‍ക്കെതിരെ സിവിലിയന്‍ നിയമ നിര്‍വഹണ ചുമതലകള്‍ നിര്‍വഹിക്കാന്‍ നാഷനല്‍ ഗാര്‍ഡിന് അനുവാദമില്ല. യു എസ് ആക്രമിക്കപ്പെടുമ്പോഴോ അധിനിവേശ ഭീഷണി നേരിടുമ്പോഴോ യു എസ് സര്‍ക്കാറിന്റെ അധികാരത്തിനെതിരെ കലാപമോ കലാപ ഭീഷണിയോ ഉണ്ടാകുമ്പോഴോ മാത്രമേ പ്രസിഡന്റിന് നേരിട്ട് നാഷനല്‍ ഗാര്‍ഡിനെ നിയമിക്കാന്‍ അധികാരമുള്ളൂ.

അതേസമയം, ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും സ്വന്തം പൗരന്മാരെയും സംരക്ഷിക്കുന്നതില്‍ കാലിഫോര്‍ണിയ അധികൃതര്‍ പരാജയപ്പെട്ടതിനാലാണ് നാഷനല്‍ ഗാര്‍ഡിനെ നിയമിച്ചത് എന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. നേരത്തേ നിയോഗിച്ചവര്‍ക്ക് പുറമെ 2,000 നാഷനല്‍ ഗാര്‍ഡിനെ പുതുതായി വിന്യസിക്കാനും അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

ജൂണ്‍ നാലിന് ഒറ്റ ദിവസം കൊണ്ട് 2,200 പേരെ അനധികൃത കുടിയേറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതായി എന്‍ ബി സി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം ഈ അറസ്റ്റുകള്‍ ആയിരുന്നു.

അറസ്റ്റ് ചെയ്തവരെ നാടുകടത്താനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. എന്നാല്‍ പിടിക്കപ്പെട്ടവരില്‍ പലരും അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരാണെന്ന് അവകാശപ്പെടുന്നു. അധികാരമേറ്റ ഉടനെ ട്രംപ് പ്രഖ്യാപിച്ചത് പോലുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ സാധിക്കാത്തതാണ് ഇപ്പോഴത്തെ ഈ നാടകത്തിനു പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ട്രംപ് സര്‍ക്കാറില്‍ എഫിഷ്യന്‍സി ഡിപാര്‍ട്ട്മെന്റ് തലവനായിരുന്ന എലോണ്‍ മസ്‌കുമായുള്ള അകല്‍ച്ചയും അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്നുണ്ടായ വിവാദവും വഴിതിരിച്ചുവിടാനുള്ള ട്രംപിന്റെ തന്ത്രമായി ഇപ്പോഴത്തെ റെയ്ഡിനെയും നാഷനല്‍ ഗാര്‍ഡിന്റെ വിന്യാസത്തെയും കാണുന്നവരുണ്ട്. പ്രതിദിനം കുറഞ്ഞത് 3,000 കുടിയേറ്റക്കാരെയെങ്കിലും അറസ്റ്റ് ചെയ്യുക എന്നതാണ് വൈറ്റ് ഹൗസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റി(ഐ സി ഇ)ന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ ട്രംപിന്റെ നാടുകടത്തല്‍ നയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ രാജിവെക്കുകയുണ്ടായി. ഉന്നത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ കെന്നത്ത് ജെനാലോ രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. അനധികൃത കുടിയേറ്റക്കാരെന്നാരോപിക്കുന്നവരെ നാടുകടത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ഐ സി ഇയുടെ ഡയറക്ടര്‍ കാലെബ് വിറ്റെല്ലോയെയും രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും ട്രംപ് ഭരണകൂടം സ്ഥലം മാറ്റുകയുമുണ്ടായി.

 

Latest