Connect with us

Kerala

രണ്ട് വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി| കേരള ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്ത് എടുക്കുകയായിരുന്നുവെന്നും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

ബില്ലുകള്‍ പിടിച്ചു വെച്ചതില്‍ ന്യായീകരണമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയില്‍ തല്‍ക്കാലം ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിന്റെ നിലവിലെ ഹരജിയുടെ അടിസ്ഥാനത്തില്‍ ഇടപെടാന്‍ കഴിയില്ല. രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു.

പരിഗണനയിലുള്ള പണ ബില്ലില്‍ തീരുമാനം എടുക്കാമെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ എജി കോടതിയെ അറിയിച്ചു. ഗവര്‍ണര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയത്തില്‍ മുഖ്യമന്ത്രിയും ബില്ലവതരിപ്പിച്ച മന്ത്രിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനും കോടതി നിര്‍ദേശിച്ചു.

ഗവര്‍ണര്‍ ക്ഷണിച്ചാല്‍ പോകാന്‍ മുഖ്യമന്ത്രിക്ക് തടസ്സമുണ്ടോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സംസ്ഥാനത്തിന്റെ ഹരജിയില്‍ ഭേദഗതി വരുത്താന്‍ കോടതി അനുമതി നല്‍കി. ഇതിനായി അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്നും അത് നിറവേറ്റപ്പെടണമെന്നും അല്ലെങ്കില്‍ ജനങ്ങളുടെ ചോദ്യം കോടതിയോടും ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കേരളത്തിന്റെ ഹരജി കോടതി തീര്‍പ്പാക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഇടപെടല്‍ നടത്തുമെന്ന സൂചനയും നല്‍കി.

 

 

 

Latest