Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായുള്ള തെളിവെടുപ്പ് തുടങ്ങി, സല്‍മാബീവിയെ കൊന്ന രീതി പോലീസിന് വിവരിച്ചു നല്‍കി
സല്‍മാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തി.

തിരുവനന്തപുരം|വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് തുടങ്ങി. വല്യുമ്മ സല്‍മാബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്. സല്‍മാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്.
ഉച്ചക്ക് 12 മണിയോടെയാണ് വഴക്കിട്ട ശേഷം മാതാവിനെ ആക്രമിച്ചതെന്നും കഴുത്തില്‍ ഷാള്‍ മുറുക്കിയെന്നും അഫാന്‍ മൊഴി നല്‍കി. മാതാവ് മരിച്ചെന്നു കരുതിയാണ് വീട് പൂട്ടി ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി വല്യുമ്മ സല്‍മാ ബീവിയെ കൊന്നതെന്നും അഫാന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ മാതാവ് മരിച്ചിട്ടുണ്ടായിരുന്നില്ല. തുടര്‍ന്നു ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്നും അഫാന്‍ പറഞ്ഞു.
തെളിവെടുപ്പിനിടയിലും യാതൊരു ഭാവ മാറ്റവുമില്ലാതെയാണ് അഫാന്റെ പെരുമാറ്റം. സല്‍മാബീവിയെ കൊന്ന രീതി പോലീസിന് ഒരു ഭാവമാറ്റവുമില്ലാതെയാണ് അഫാന്‍ വിവരിച്ചു നല്‍കിയത്. ബാഗില്‍ ആയുധം വച്ച് വീട്ടിലെത്തി. ആദ്യ കൊലക്കു പോകുന്നതിന് മുമ്പ് മാതാവിന്റഎ കഴുത്ത് ഞെരിച്ചിരുന്നു. ഈ സമയം തല ചുമരില്‍ ഇടിച്ചിരുന്നുവെന്നും അഫാന്‍ പറഞ്ഞു. എന്നാല്‍ വീടിന്റെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ മാതാവ് നിലത്ത് കിടന്ന് കരയുന്നത് കണ്ടു. പിന്നീട് വീണ്ടും മാതാവിന്റെ തലക്കടിച്ച് മരണം ഉറപ്പാക്കിയെന്നും അഫാന്‍ മൊഴി നല്‍കി. അഫാന്റെ കസ്റ്റഡി കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.