Connect with us

National

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുലിനും എതിരെ ഇ ഡി ഹൈക്കോടതിയില്‍

സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി റൗസ് അവന്യു കോടതി ഉത്തരവിട്ടിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി റൗസ് അവന്യു കോടതി ഉത്തരവിട്ടിരുന്നു. എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ പുതിയ കുറ്റപത്രം നല്‍കാനും നിര്‍ദ്ദേശിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2000 കോടിയുടെ തട്ടിപ്പു നടന്നതായി ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രത്യേക ഇഡി കോടതി ഈ കുറ്റപത്രം ഇന്ന് തള്ളിക്കളഞ്ഞു.

ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. ഏതെങ്കിലും എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ അല്ല നിലവില്‍ ഇ ഡി കേസെടുത്ത് കുറ്റപ്പത്രം നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപ്പത്രം സ്വീകരിക്കാന്‍ വിസമ്മതിച്ചത്.

നിലവില്‍ നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഗൂഢാലോചനയില്‍ ഡല്‍ഹി പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇഡി കേസില്‍ ജാമ്യം എടുത്തിരുന്നു.

 

Latest