Connect with us

നിലമ്പൂര്‍ തിരഞ്ഞെടുപ്പു ഫലം പ്രതിപക്ഷ നേതാവ് വി ഡി സതീശന് രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന മറ്റൊരു പദവികൂടി സമ്മാനിക്കുന്നു.

ഇടത് എം എല്‍ എയും സി പി എം പ്രവര്‍ത്തകരുടെ ‘കടന്നല്‍ രാജ’യുമായിരുന്ന പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയുധ മണിഞ്ഞ് രംഗത്തുവന്നപ്പോള്‍ ഇരു കൈകളും നീട്ടി യു ഡി എഫിലേക്ക് വരവേല്‍ക്കുന്നതിനു പകരം അന്‍വറിനെ പുറത്തു നിര്‍ത്തി പോരിനിറങ്ങാന്‍ കൈക്കൊണ്ട ആ രാഷ്ട്രീയ തീരുമാനത്തിന്റെ പേരിലാവും വി ഡി സതീശന്‍ ഇനി തിളങ്ങി നില്‍ക്കുക.

പാര്‍ട്ടിയിലെ പല പ്രമുഖരുടേയും മുസ്ലീം ലീഗ് അടക്കം ഘടക കക്ഷികളുടേയും സമുദായ നേതാക്കളുടേയുമെല്ലാം അഭിപ്രായവും മധ്യസ്ഥതയും തള്ളിക്കളഞ്ഞ് കര്‍ശനമായ തീരുമാനമെടുത്തതിലൂടെ വി ഡി സതീശന്‍ കേരള രാഷ്ട്രീയത്തിലെ തന്ത്രങ്ങളുടെ തമ്പുരാനായി ഇനി വാഴ്തപ്പെടുമെന്നുറപ്പ്.

 

ലീഡര്‍ കെ കരുണാകരനായിരുന്നുവെങ്കില്‍ പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിച്ച് ഇടതു മുന്നണിക്കെതിരെ ശക്തമായ കോടാലിയായി ഉപയോഗിക്കുമായിരുന്നു എന്നാണ് യു ഡി എഫിലെ തന്നെ പല പ്രമുഖരും വിലയിരുത്തിയത്. സി പി എമ്മുമായി കലഹിച്ച് പുറത്തായ എം വി രാഘവന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയ പ്രമുഖരെ രായ്ക്കു രാമാനം ഐക്യമുന്നണിയില്‍ എത്തിച്ച് എം എല്‍ എയും മന്ത്രിയുമാക്കി സി പി എമ്മിന്റെ ഉറക്കം കെടുത്തിയ കരുണാകര തന്ത്രങ്ങളുമായി സതീശനെ തുലനം ചെയ്ത് ഇകഴ്ത്താന്‍ ശ്രമിച്ചവര്‍ ഏറെയാണ്.

Latest