Connect with us

വിദ്യാർഥി കുടിയേറ്റം - 2

വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോള്‍

പഠിക്കുന്ന സ്ഥാപനങ്ങളുടെ നിലവാരം പ്രധാനമാണ്. ഒരുപാട് പണം ചെലവഴിക്കുമ്പോള്‍ അതിന്റേതായ ഗുണം നമുക്ക് ലഭിക്കണം.

Published

|

Last Updated

കുട്ടികളുടെ കരിയര്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. കരിയര്‍ വിഷയങ്ങളില്‍ യാതൊരു ആധികാരികതയും പരിചയവുമില്ലാത്തവരുടെ സ്വാധീനം തെറ്റായ കരിയര്‍ തിരഞ്ഞെടുപ്പിലേക്കും അതുവഴി ഇരുണ്ട ഭാവിയിലേക്കുമാണ് കുട്ടികളെ നയിക്കുക. ഒരു സാമൂഹിക പ്രതിബദ്ധതയുമില്ലാതെ ലാഭേച്ഛയോടെ മാത്രം പ്രവര്‍ത്തിക്കുന്ന ചില വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുമാരെങ്കിലുമുണ്ട്. പെട്ടിക്കട പോലെ മുളച്ച് പൊങ്ങുന്ന കരിയര്‍ ഗൈഡന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിലൂടെ നിലവാരമുള്ള സ്ഥാപനങ്ങളെ പോലും സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ഉപദേശമനുസരിച്ച് വിദേശ പഠനം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളില്‍ പലരും താമസിക്കാന്‍ പോലും ഇടമില്ലാതെ കഷ്ടപ്പെടുന്നു എന്നതാണ് അവസ്ഥ. ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്ത രാജ്യങ്ങളില്‍ പാര്‍ട്ട് ടൈം ജോലികള്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ പല സ്ഥാപനങ്ങളും നാട്ടിലെ പാരലല്‍ കോളജ് നിലവാരത്തിലുള്ളതാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര വിദ്യാഭ്യാസ റേറ്റിംഗ് ഏജന്‍സികളില്‍ പലതും തങ്ങളുടെ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ക്കായി സ്വാധീനിക്കപ്പെടുന്നുണ്ട് എന്ന ആരോപണവും നിലനില്‍ക്കുന്നു. നമ്മുടെ നാട്ടിലേതിനേക്കാള്‍ നിലവാരമുള്ളതാണെങ്കിലും ഇവിടത്തേക്കാള്‍ പതിന്‍മടങ്ങ് ഫീസ് നല്‍കി പലരും എത്തിപ്പെടുന്നത് ആ നാട്ടിലെ നിലവാരം കുറഞ്ഞ കോളജുകളിലാണ് എന്നത് തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്.

പാര്‍ട്ട് ടൈം ജോലി, സ്റ്റേ ബാക്ക് എന്നിവ പരിഗണിച്ചാകരുത് കുട്ടികള്‍ വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുക്കേണ്ടത്. പല പാര്‍ട്ട് ടൈം ജോലികളും പഠനത്തെ പോലും ബാധിക്കുന്നുണ്ട്. റേറ്റിംഗ് ഏജന്‍സിയുടെ അഭിപ്രായങ്ങളെയും അന്ധമായി പിന്തുടരരുത്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം മാത്രം തീരുമാനമെടുക്കുക. പരിചയ സമ്പന്നരായ ഗൈഡന്‍സ് സ്ഥാപനങ്ങളുടെ സഹായവും തേടാം. അതോടൊപ്പം ആ സ്ഥാപനത്തെ കുറിച്ച് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിശദമായ പഠനം നടത്താനും അപേക്ഷകര്‍ തയ്യാറാകണം. കേരളത്തിലെ പല യുവജന വിദ്യാര്‍ഥി സംഘടനകളും വിദേശ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സഹായത്തോടെ അതാത് യൂനിവേഴ്സിറ്റികളില്‍ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഗൈഡന്‍സ് നല്‍കുന്നുണ്ട്. ഇവരുടെ സഹായവും തേടാന്‍ ശ്രമിക്കാം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പല സങ്കീര്‍ണതകളും അത് വഴി ഒഴിവാക്കാന്‍ കഴിയും. പാര്‍ട്ട് ടൈം ജോലി കൊണ്ട് ഒരുപാട് സമ്പാദിക്കാമെന്ന് ഏജന്റുമാര്‍ വലിയ പ്രചാരങ്ങള്‍ അഴിച്ചു വിടുന്നുണ്ട്. എന്നാല്‍ താമസത്തിന്റെയും ഭക്ഷണത്തിന്റെയും യാത്രയുടെയും ചെലവ് കഴിഞ്ഞാല്‍ പണം വല്ലാതെയൊന്നും ബാക്കിയാകില്ല.

സ്വന്തമായി വലിയ മുതല്‍ മുടക്കി അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ഫണ്ട് കണ്ടെത്തുക എളുപ്പമല്ലാത്ത സ്ഥിതിക്ക് നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവി പരിഗണിച്ച് സര്‍ക്കാര്‍, വിദേശ വിദ്യാഭ്യാസം തേടുന്നവര്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും സൗകര്യങ്ങളും വിലയിരുത്തുകയും ഉറപ്പു വരുത്തുകയും വേണം. വിദേശ തൊഴില്‍ രംഗത്ത് ഇടപെടല്‍ നടത്തുന്ന നോര്‍ക്ക റൂട്ട്‌സ് പോലുള്ള സംവിധാനം ഈ രംഗത്തും നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കണം. കുട്ടികളെ വിദേശത്തേക്ക് അയക്കുന്ന ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ അക്രെഡിറ്റേഷനും റേറ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തണം. ഇതിനുള്ള നീക്കങ്ങള്‍ കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. വിദേശ വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങള്‍ പഠിക്കാന്‍ രണ്ട് വിദഗ്ധ സമിതികള്‍ കേരള സര്‍ക്കാര്‍ രൂപവത്കരിച്ചു കഴിഞ്ഞു. വിദ്യാര്‍ഥികള്‍ വഞ്ചിതരാകാതിരിക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കോളര്‍ഷിപ് ലഭിച്ച് വിദേശ പഠനത്തിന് പോകുന്നവരൊഴികെ നാട്ടിലെ നല്ല സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ തക്ക മെറിറ്റുള്ളവര്‍ പൊതുവെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാറില്ല. തങ്ങളുടെ കഴിവിനും അഭിരുചിക്കും അപ്പുറത്തുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് പഠനം പൂര്‍ത്തിയാക്കാന്‍ വിദേശങ്ങളില്‍ കഷ്ടപ്പെടുന്ന വിദ്യാര്‍ഥികള്‍ നിരവധിയാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പല വിദേശ രാജ്യങ്ങളിലും മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യത മാനദണ്ഡമാക്കുന്ന പോലെ മറ്റു കോഴ്സുകള്‍ക്ക് പോകുന്നവര്‍ക്ക് സി യു ഇ ടി പോലുള്ള പ്രവേശന പരീക്ഷകള്‍ മാനദണ്ഡമാക്കണം. ഹൃസ്വകാല കോഴ്സുകള്‍ക്ക് പ്രവേശനം നേടി കുടിയേറ്റം മാത്രം ലക്ഷ്യമാക്കുന്നത് വിദേശ രാജ്യങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസിന്റെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലാണ് പലരും പ്രവേശനം നേടുന്നത്. അത്തരം ആളുകള്‍ക്ക് ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ യോഗ്യതക്കനുസരിച്ച ജോലി ലഭിക്കില്ല. നല്ല സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങി കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ്, മറ്റു ഉയര്‍ന്ന നിലവാരമുള്ള യൂനിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ നേരിട്ട് പ്രവേശനം നേടി പഠിക്കാനുള്ള അവസരം ഉപയോഗിക്കാന്‍ യുവതലമുറക്കാകണം. ഡിഗ്രി തലത്തില്‍ വിദേശ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്ന അഭിപ്രായം ചില വിദഗ്ധര്‍ക്കെങ്കിലും ഉണ്ട്. പി ജി, പി എച്ച് ഡി, പി ഡി എഫ് തലത്തിലുള്ള പഠനങ്ങള്‍ക്ക് വലിയ സൗകര്യങ്ങളുള്ള വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നത് ഗുണകരമാണ്. എന്നാല്‍ മാത്രമേ വിദേശത്ത് പഠിക്കുന്നതിന്റെ സദ്ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. പഠിക്കുന്ന സ്ഥാപനങ്ങളുടെ നിലവാരം പ്രധാനമാണ്. ഒരുപാട് പണം ചെലവഴിക്കുമ്പോള്‍ അതിന്റേതായ ഗുണം നമുക്ക് ലഭിക്കണം. സര്‍ക്കാറുകളും സമൂഹവും ഈ വിഷയത്തില്‍ എത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ, നാട്ടിലെ യുവതലമുറയുടെ ഭാവി അത്രയും സുരക്ഷിതമാകും.

 

Latest