Articles
പശ്ചിമേഷ്യ ആളിക്കത്തുമോ?
ഒരു ഭാഗത്ത് ഇറാനിലേക്ക് പോര്‍വിമാനങ്ങൾ പറത്തുകയും മറുഭാഗത്ത് ഗസ്സയില്‍ ഭക്ഷണത്തിന് ക്യൂ നിന്ന കുഞ്ഞുങ്ങളെയടക്കം വെടിവെച്ചുകൊല്ലുകയും ചെയ്യുന്ന ബെഞ്ചമിന്‍ നെതന്യാഹുവുമായി എന്ത് സമാധാന ചര്‍ച്ച എന്ന ഇറാനികളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആര്‍ക്കാണ് കഴിയുക? യു എസ് ഏജന്‍സിയുമായി മസ്‌ക്കത്തില്‍ തുടരുന്ന ആറാമത് ആണവ നിരായുധീകരണ ചര്‍ച്ച പൊളിക്കാനാണ് നെതന്യാഹു ജൂണ്‍ 13ന് ഇറാനിലേക്ക് പോര്‍വിമാനങ്ങള്‍ പറത്തിയതെന്ന് അറിയാത്ത ആളാണോ ട്രംപ്?

തന്റെ വാക്കിന് വിലയും നിലയുമില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി തെളിയിച്ചു. ഇറാന്റെ ആറ് ആണവ കേന്ദ്രങ്ങളില്‍ മര്‍മ പ്രധാനമായ മൂന്നെണ്ണത്തിന്മേല്‍-ഫോര്‍ദോ, നെതാന്‍സ്, ഇസ്ഫഹാന്‍- ഞായറാഴ്ച പുലര്‍ച്ചെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ “വിജയകരമായി’ വര്‍ഷിച്ചതോടെ സമാധാന ചര്‍ച്ചക്കായി ട്രംപ് നീക്കിവെച്ച രണ്ടാഴ്ചത്തെ അവധി ഒരുദിവസം കൊണ്ട് അവസാനിച്ചു. അമേരിക്ക രാജ്യത്ത് സൈനികമായി ഇടപെടുകയാണെങ്കില്‍ പശ്ചിമേഷ്യ ആളിക്കത്തുമെന്നും യാങ്കികളുടെ സര്‍വ താവളങ്ങളും തങ്ങള്‍ ലക്ഷ്യമിടുമെന്നും പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംഘര്‍ഷത്തിലേക്ക് എടുത്തു ചാടിയ ട്രംപിന്റെ അവിവേകം ലോകം അതീവ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ ശക്തികള്‍ മുന്‍കൈ എടുത്ത് നടത്തിയ സമാധാന ശ്രമങ്ങളെ തള്ളി, “ഇറാന്‍ എന്നോട് മാത്രമേ സംസാരിക്കേണ്ടൂ’ എന്ന് പറഞ്ഞുതീരുന്നതിന് മുമ്പാണ് യുദ്ധത്തിലേക്കുള്ള ഇറങ്ങിയോട്ടം. എന്നിട്ട് പറയുകയാണ് ഇനി “സമാധാനത്തിനുള്ള സമയമാണ്. അതിന് തയ്യാറല്ലെങ്കില്‍ ഇതിലും ശക്തമായ തിരിച്ചടി പ്രതീക്ഷിച്ചുകൊള്ളുക’ എന്ന്. സമാധാനമല്ല, ഇറാന്റെ ഉന്മൂലനമാണ് അമേരിക്കയുടെ ഉള്ളിന്റെയുള്ളില്‍ എന്ന് മനസ്സിലാക്കിയ അലി ഖാംനഇയുടെ വിലയിരുത്തല്‍ നൂറ് ശതമാനം പുലര്‍ന്നിരിക്കുന്നു. വരും ദിനങ്ങള്‍, അല്ല മണിക്കൂറുകള്‍ പശ്ചിമേഷ്യയുടെ ഗതി നിര്‍ണയിക്കാന്‍ പോകുകയാണെന്ന് ഇരു രാജ്യങ്ങളും തുടരുന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വിളിച്ചുപറയുന്നു.
യു എസ് ആക്രമണത്തിന് തൊട്ട് പിറകെ ഇറാന്‍ തെല്‍അവീവിലേക്കും ഹൈഫയിലേക്കും 30ഓളം മിസൈലുകള്‍ വിട്ട് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. തുറന്ന യുദ്ധത്തിനാണ് യവനിക ഉയരുന്നതെങ്കില്‍ മൂന്നാം ലോകയുദ്ധത്തിലേക്ക് അത് വഴിമാറില്ലെന്ന് ഒരാള്‍ക്കും ഉറപ്പ് നല്‍കാനാകില്ല. കാരണം മതഭ്രാന്തനും അവിവേകിയും യുദ്ധാസക്തനുമായ ഒരു മനുഷ്യന്‍ വൈറ്റ് ഹൗസിലിരിക്കുന്ന കാലത്തോളം ലോകസമാധാനം ആരും പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയില്‍ നിന്ന് അവധാനതയുടെ സ്വരം കേള്‍ക്കാമെന്ന പ്രതീക്ഷ വേണ്ട. പാര്‍ലിമെന്റിന്റെ അംഗീകാരം തേടാതെയാണ് ഇറാനില്‍ ഇടപെട്ടതെന്ന് ഡെമോക്രാറ്റിക് നേതാക്കളുടെ വിലാപം വനരോദനമായി കലാശിക്കുകയേയുള്ളൂ. ഹിറ്റ്‌ലര്‍ക്ക് ശേഷം ആധുനിക ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ആടാന്‍ ഒരുമ്പിട്ടിറങ്ങിയ ട്രംപിന്റെ മുന്നില്‍ ഇറാന്റെ സൈനിക ശക്തി കാണിച്ചുകൊടുക്കേണ്ട ബാധ്യത ഖാംനഇക്കുണ്ട്. പടിഞ്ഞാറന്‍ സാമ്രാജ്യത്വ ശക്തികളുടെ പാവയായിരുന്ന ഷാ റിസാ പഹ്‌ലവിയുടെ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിച്ച 1979ലെ വിപ്ലവത്തിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന ഭരണകൂടത്തെയും സാമൂഹിക മേല്‍ഗതിയെയും നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഇസ്‌റാഈല്‍- യു എസ് അച്ചുതണ്ടിനെ എങ്ങനെ നേരിടും എന്ന ചോദ്യത്തിനാണ് കാലം മറുപടി തേടുന്നത്.
പത്ത് ദിവസം മുമ്പ് ഇസ്‌റാഈല്‍ തെഹ്‌റാനിലേക്ക് പോര്‍വിമാനങ്ങള്‍ അയച്ച് തന്റെ വലംകൈയായി വര്‍ത്തിച്ച സൈനിക മേധാവികളുടെയും ആണവ ശാസ്ത്രജ്ഞരുടെയും മുന്‍ നിര ഉപദേശകരുടെയും കഥ കഴിച്ച ഇസ്‌റാഈലിലേക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തുടരെ തൊടുത്തുവിട്ട് വന്‍ നാശം വിതച്ച് ഇറാന്‍ സൈന്യം ലോകത്തെ ഞെട്ടിച്ചു. അടിച്ചാല്‍ ഇസ്‌റാഈലായാലും ശരി തിരിച്ചടി കിട്ടുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ഇനി ഏത് ദിശയിലാണ് പ്രത്യാക്രമണം നടത്താന്‍ പോകുന്നതെന്ന ചോദ്യമാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ജോര്‍ജ് ബുഷ് ഭരിച്ച അമേരിക്കയുടെ കാപാലികതക്ക് ഇരയായ ഇറാഖോ ലിബിയയോ അല്ല ഖാംനഇയുടെ ഇറാന്‍. വിസ്തൃതിയിലും ജനസംഖ്യയിലും സൈനിക കരുത്തിലും പ്രകൃതി വിഭവങ്ങളിലും ധാതുസമ്പത്തിലും മേഖലയിലെ ഒരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത മേന്മ ഇറാനുണ്ട്. അമേരിക്കയെ പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണികളെ അതിജീവിക്കുകയും ചെയ്ത നാടാണത്. അതുകൊണ്ടാണ് ആയുധം വെച്ച് കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനത്തിന് “ഇറാനികള്‍ ആരുടെ മുന്നിലും കീഴടങ്ങുന്നവരല്ല’ എന്ന മറുപടി വരുന്നത്.
എല്ലാ ഭിന്നതകളും മറന്ന് ഇറാനികള്‍ ഇന്ന് ഒറ്റക്കെട്ടാണ്. ബാലിസ്റ്റിക്- സൂപ്പര്‍ സോണിക് മിസൈലുകളുടെ കൂമ്പാരം തങ്ങളുടെ പക്കലുണ്ടെന്നും ആവശ്യമായി വരുമ്പോള്‍ അമേരിക്കക്കെതിരെയും പ്രയോഗിക്കുമെന്നും ഭീഷണി മുഴക്കുന്നത് കേവലം വായ്ത്താരി അല്ലെന്ന് തെളിയിക്കപ്പെടാന്‍ പോകുകയാണ്. തങ്ങള്‍ പറയും പോലെ കേട്ടില്ലെങ്കില്‍ സദ്ദാം ഹുസൈന്റെ ഗതിയായിരിക്കും ഖാംനഇയെ കാത്തിരിക്കുന്നതെന്ന ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി കേട്ടപ്പോള്‍ മേഖലയുടെ രാഷ്ട്രീയം അറിയുന്ന നിരീക്ഷകര്‍ നല്‍കിയ ഒരു മറുപടിയുണ്ട്, ഇറാഖ് അല്ല ഇറാനെന്നും സദ്ദാമല്ല ഖാംനഇ എന്നും നെതന്യാഹു മനസ്സിലാക്കാന്‍ പോകുന്നതേയുള്ളൂ എന്ന്. ആര് സഹായിക്കാന്‍ എത്തിയില്ലെങ്കിലും ഇറാന്റെ തണലില്‍ വളര്‍ന്ന ഹിസ്ബുല്ലയും ഹമാസും ഹൂത്തികളും ഇറാഖിലെ ശിയാ മിലിഷ്യകളും ഒരു ഘട്ടം വരുമ്പോള്‍ ശത്രുക്കള്‍ക്കെതിരെ പടക്കളത്തിലിറങ്ങുമെന്ന് ഖാംനഇക്ക് അറിയാം.
അകലുന്ന സമാധാനം
ഒരു ഭാഗത്ത് ഇറാനിലേക്ക് പോര്‍വിമാനങ്ങളും ബങ്കര്‍ ബസ്റ്റര്‍ ബോംബ് വാഹിനികളും പറത്തുകയും മറുഭാഗത്ത് ഗസ്സയില്‍ ഭക്ഷണത്തിന് ക്യൂ നിന്ന കുഞ്ഞുങ്ങളെയടക്കം വെടിവെച്ചുകൊല്ലുകയും ചെയ്യുന്ന ബെഞ്ചമിന്‍ നെതന്യാഹുവുമായി എന്ത് സമാധാന ചര്‍ച്ച എന്ന ഇറാനികളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആര്‍ക്കാണ് കഴിയുക? യു എസ് ഏജന്‍സിയുമായി മസ്‌ക്കത്തില്‍ തുടരുന്ന ആറാമത് ആണവ നിരായുധീകരണ ചര്‍ച്ച പൊളിക്കാനാണ് നെതന്യാഹു ജൂണ്‍ 13ന് ഇറാനിലേക്ക് പോര്‍വിമാനങ്ങള്‍ പറത്തിയതെന്ന് അറിയാത്ത ആളാണോ ട്രംപ്? നെതന്യാഹുവിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി യുദ്ധത്തില്‍ തലയിട്ട ട്രംപ് ഓരോ ദിവസവും നൂറുകണക്കിന് ഗസ്സാ വാസികളെ കൊന്നൊടുക്കുന്ന മനുഷ്യനെ കുറിച്ച് നടത്തുന്ന പ്രശംസകള്‍ ഈ ഭൂമുഖം മനുഷ്യരാശിക്ക് ജീവിക്കാന്‍ കൊള്ളാത്ത ഇടമായി മാറിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന സത്യമല്ലേ ബോധ്യപ്പെടുത്തുന്നത്?
ഇസ്‌റാഈലിന്റെ പക്കല്‍ 80-90 ആണവായുധങ്ങള്‍ ഉണ്ടെന്ന് വൈറ്റ് ഹൗസിന് തന്നെ ബോധ്യമുണ്ടായിട്ടും
ഇറാന്‍ എന്നോ നിര്‍മിക്കാന്‍ പോകുന്ന ബോംബാണ് തങ്ങളുടെ “അസ്തിത്വ ഭീഷണി’ എന്ന് ആക്രോശിക്കുമ്പോള്‍ അതിന് കോറസ് പാടുന്നത് ലോകത്ത് ആദ്യമായി അണുവായുധം വികസിപ്പിച്ച്, ഹിരോഷിമയിലും നാഗസാക്കിയിലും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയവരാണെന്ന സത്യം എന്തിന് ലോകം മറക്കണം? ആണവായുധങ്ങള്‍ കൈവശമുള്ള ലോകത്തിലെ ഒമ്പത് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത് ജൂത സയണിസ്റ്റ് രാജ്യത്തെയാണ്. ശത്രു രാജ്യങ്ങള്‍ക്കും തങ്ങളെ എതിര്‍ക്കുന്ന മിലിഷ്യകള്‍ക്കും എതിരെ അണുവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല, കടുംകൈ ചെയ്യാന്‍ ആലോചിക്കുകയും ചെയ്ത തെമ്മാടി രാഷ്ട്രമാണ് ഇസ്‌റാഈല്‍. ആ രാജ്യവും വകതിരിവ് തൊട്ടുതീണ്ടാത്ത യജമാനന്മാരുമാണ് ഇറാനെ ആണവമുക്തമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ലോകത്തോട് വേദമോതാന്‍ ഇക്കൂട്ടര്‍ക്ക് എന്തര്‍ഹത? ഗസ്സയില്‍ യു എസ്- ഇസ്‌റാഈല്‍ പോര്‍വിമാനങ്ങളും മിസൈലുകളും വര്‍ഷിക്കുന്ന ബോംബുകളേറ്റ് പിടഞ്ഞുമരിക്കുന്ന കുഞ്ഞുങ്ങളെ ചികിത്സിക്കേണ്ട മുഴുവന്‍ ആശുപത്രികളും ബോംബിട്ട് ധൂമപടലങ്ങളാക്കിയ കിരാതന്മാരാണ് ഇസ്‌റാഈലിലെ ഒരാശുപത്രിക്ക് ഇറാന്റെ മിസൈലേറ്റ് സംഭവിച്ച കേടുപാട് ചൂണ്ടി അലമുറയിടുന്നത്.
ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്ത് അതുവഴി ആണവായുധം വികസിപ്പിക്കാനുള്ള ആ രാജ്യത്തിന്റെ ശേഷി തകര്‍ക്കുക, സൈനികമായി ദുര്‍ബലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനുള്ള ശ്രമത്തിലാണ് തെല്‍അവീവിലും ഹൈഫയിലും ഖാംനഇയുടെ സൈന്യം പ്രത്യാക്രമണങ്ങള്‍ തുടരുന്നത്. ചാര സംഘടനയായ “മൊസാദി’ന്റെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണം സയണിസ്റ്റുകളെ ഞെട്ടിച്ചു. അതേസമയം, ഇസ്‌റാഈലിന്റെ ശാസ്ത്രപുരോഗതിയുടെ നിദാനമായി കരുതുന്ന തെല്‍അവീവിലെ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് നേരെ നടന്ന ആക്രമണം കനത്ത ബൗദ്ധിക നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിരിക്കുന്നത്. വിവിധങ്ങളായ ഡിപാര്‍ട്ടുമെന്റുകള്‍ വര്‍ഷങ്ങളായി നടത്തിവന്ന ഗവേഷണ നേട്ടങ്ങള്‍ മിസൈലേറ്റ് ചാരമായത് ഇസ്‌റാഈലിന് സഹിക്കാവുന്നതിലും അപ്പുറത്താണ്. ഇറാന്റെ ആക്രമണത്തില്‍ ജൂതരാഷ്ട്രത്തിന് ഏറ്റുവാങ്ങേണ്ടിവന്ന പ്രഹരങ്ങളുടെ യഥാര്‍ഥ വിവരങ്ങള്‍ ഒരുനിലക്കും പുറത്തുവരില്ല. കാരണം, യുദ്ധത്തിന്റെ യഥാര്‍ഥ കെടുതികള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പൂര്‍ണമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴും സൈബര്‍ ലോകത്ത് ഇസ്‌റാഈല്‍ “ജയിച്ചു’ കഴിയുകയാണ്. അത്രമാത്രം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഖാംനഇയെ ബങ്കറില്‍ അടക്കം ചെയ്തിട്ട് എത്ര നാളായെന്നോ? പക്ഷേ മിക്കവാറും ദിവസങ്ങളില്‍ അദ്ദേഹം അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്. മരണം ഉറപ്പിച്ച നേതാവ് തന്റെ പിന്‍ഗാമികളുടെ പേര് പ്രഖ്യാപിച്ചതായി “ന്യൂയോര്‍ക്ക് ടൈംസ്’ റിപോര്‍ട്ട് ചെയ്യുന്നത് വൈറ്റ് ഹൗസ് കോര്‍ക്കുന്ന വാര്‍ത്ത അടിസ്ഥാനമാക്കിയാണ്.
സംഘര്‍ഷം ലഘൂകരിച്ച് സമാധാനത്തിന്റെ പാതയിലേക്ക് ഇരു രാജ്യങ്ങളെയും തിരിച്ചുകൊണ്ടുവരാന്‍ ഒരു റൂസ്സ് വെല്‍റ്റോ കിസ്സിംഗറോ ജിമ്മി കാര്‍ട്ടറോ ഇല്ലാത്ത വര്‍ത്തമാനകാല ലോകത്ത് സര്‍വാംഗീകൃതനായ ഒരു മധ്യസ്ഥന്‍ ഇല്ല എന്നതാണ് സംഘര്‍ഷം കൂട്ടുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി കൊടും കുറ്റവാളിയായി വിധി കല്‍പ്പിച്ച ഒരു മനുഷ്യനെ കെട്ടിപ്പുണര്‍ന്ന് റഫറി ചമയാന്‍ തുനിയുന്ന ഡൊണാള്‍ഡ് ട്രംപ് നമ്മുടെ കാലഘട്ടത്തിന്റെ ശാപമാണ്. യൂറോപ്യന്‍ ശക്തികള്‍ പഴയ കോളനികാല മനോഘടനയില്‍ നിന്ന് ഇതുവരെ മുക്തമായിട്ടില്ല. അതുകൊണ്ട് കുരിശ് യുദ്ധത്തിന്റെ ഭാഷയിലേ അവര്‍ക്ക് ഇടപെടാന്‍ സാധിക്കുന്നുള്ളൂ. സോവിയറ്റ് യൂനിയന്റെ പതനം യു എസ് പ്രസിഡന്റിനെ ഏകഛത്രപതിയാക്കുമെന്നും അതോടെ ലോകം പടിഞ്ഞാറന്‍ കാട്ടാളത്തം വാഴുന്ന മരുഭൂമിയായി മാറുമെന്നുമുള്ള പ്രവചനങ്ങള്‍ തെറ്റിയില്ല. റഷ്യ ഇസ്‌റാഈലിന്റെ സൈനികാതിക്രമങ്ങളെ എതിര്‍ക്കുമ്പോഴും ഇറാന് സൈനിക സഹായം നല്‍കാന്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ചൈന രഹസ്യമായി ബാലിസ്റ്റിക് മിസൈലുകളും മറ്റായുധങ്ങളും തെല്‍അവീവിലെത്തിക്കുന്നുണ്ടെങ്കിലും അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ലോക സമാധാനമല്ല, വിപണിയാണ് എല്ലാവര്‍ക്കും പ്രധാനം. ഉത്തര കൊറിയ ഉറച്ച ശബ്ദത്തില്‍ പടിഞ്ഞാറന്‍വിരുദ്ധത വിളിച്ചുപറയുന്നുണ്ട്. ഇറാന്റെ പരാജയം ഇസ്‌റാഈലിനെ കൂടുതല്‍ അപകടകാരിയാക്കുകയും മേഖലയുടെ കടിഞ്ഞാണ്‍ സ്വയം അവര്‍ ഏറ്റെടുക്കുന്ന അത്യാഹിതത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യും.
പശ്ചിമേഷ്യ ആളിക്കത്തിക്കാന്‍ ഇസ്‌റാഈലിന് സര്‍വ ഒത്താശകളും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് വൈറ്റ് ഹൗസില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് നൊബേല്‍ സമാധാന പുരസ്‌കാരത്തിന് ട്രംപിന്റെ പേര് നിര്‍ദേശിച്ച പാകിസ്താന്‍ വിദേശകാര്യ മന്ത്രിയെ പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ ആര്‍ക്കും പുണ്യവാളന്‍ ചമയാന്‍ ഇവിടെ പഴുതുണ്ട് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് സാമ്രാജ്യത്വ- സയണിസ്റ്റ് ശക്തികള്‍ക്കെതിരെ ലോകമനഃസ്സാക്ഷിയെ ഏകോപിപ്പിക്കുകയേ ഇനി നിവൃത്തിയുള്ളൂ.