Kerala
നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്തിന് ഉജ്ജ്വല വിജയം; ഭൂരിപക്ഷം 11077
ആര്യാടന്‍ ഷൗക്കത്തിന്-76,493, എം സ്വരാജിന്-65,061, പി വി അന്‍വറിന്-19,946, മോഹന്‍ ജോര്‍ജിന്-8,706 വോട്ടുകളാണ് ലഭിച്ചത്.

നിലമ്പൂര്‍ | നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് തിളക്കമാർന്ന വിജയം. പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷൗക്കത്ത്, തന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം പ്രതിനിധീകരിച്ചിരുന്ന മണ്ഡലം തിരിച്ചുപിടിച്ചു. ഇടതുമുന്നണിയോട് തെറ്റി രാജിവെച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച പി വി അൻവർ മികച്ച വോട്ട് നേടി കരുത്ത് കാട്ടി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനെ 11,077 വോട്ടുകൾക്കാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. ഷൗക്കത്തിന് 77,737 വോട്ടുകൾ ലഭിച്ചപ്പോൾ സ്വരാജിന് 66,660 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. സ്വരാജിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസിന്റെ കെ. ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.
യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പി.വി. അൻവർ 19,760 വോട്ടുകൾ നേടി മണ്ഡലത്തിൽ തന്റെ ശക്തി തെളിയിച്ചു. ബി.ജെ.പി ക്രിസ്ത്യൻ സ്ഥാനാർത്ഥിയിലൂടെ നടത്തിയ പരീക്ഷണം പാളി. എൻ.ഡി.എ സ്ഥാനാർത്ഥി മോഹൻ ജോർജിന് 8,648 വോട്ടുകൾ നേടി നാലാം സ്ഥാനത്തായി. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നെടുത്തൊടി 2072 വോട്ടും നേടി.
പോസ്റ്റൽ വോട്ട് മുതൽ യു.ഡി.എഫ് ലീഡ്; എൽ.ഡി.എഫ് കോട്ടകൾ തകർന്നു
വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും യു.ഡി.എഫ് ലീഡ് നേടി. എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തിയിരുന്ന നിലമ്പൂർ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് നേടിയെങ്കിലും ഒടുവിൽ യു.ഡി.എഫ് മുന്നേറ്റം നടത്തി. എം. സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ പോലും യു.ഡി.എഫിന് 800 വോട്ടിന്റെ ലീഡ് നേടാനായി. കഴിഞ്ഞ തവണ ഈ പഞ്ചായത്തിൽ 506 വോട്ടിന് എൽ.ഡി.എഫിനായിരുന്നു ലീഡ്.