articles
ഭീകരത വിതക്കുന്ന സയണിസം
ഇറാന്റെ എണ്ണ സമ്പത്താകെ മുൻകാലങ്ങളിലെന്നപോലെ തങ്ങൾക്ക് കൊള്ളയടിക്കാനാകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഉപരോധത്തിലൂടെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് അതിൽപ്പെട്ട് പ്രയാസപ്പെടുന്ന ജനങ്ങളെ ഇറാൻ ഭരണകൂടത്തിനെതിരെ തിരിച്ചുവിടാമെന്ന തന്ത്രമാണ് അമേരിക്കക്കുള്ളത്.

കെ ടി കുഞ്ഞിക്കണ്ണൻ
പശ്ചിമേഷ്യയിലാകെ യുദ്ധ ഭീകരത പടർത്തി ഇറാനെ തകർക്കാനും ഫലസ്തീനെ ഇല്ലാതാക്കാനുമുള്ള ആസൂത്രിത നീക്കമാണ് അമേരിക്കൻ പിന്തുണയോടെ ഇസ്റാഈൽ ആരംഭിച്ചിരിക്കുന്നത്. ലോകനിയമങ്ങളെയും രാഷ്ട്രങ്ങളുടെയും ജനതകളുടെയും സ്വയംനിർണയ അവകാശങ്ങളെയും അംഗീകരിക്കാത്ത തെമ്മാടി രാഷ്ട്രമാണ് ഇസ്റാഈൽ. അതിന്റെ ജന്മസ്വഭാവം തന്നെ ആക്രമണവും യുദ്ധവുമാണ്. സാമ്രാജ്യത്വ താത്പര്യങ്ങളുടെ അജൻഡയിലാണ് അറബ് വംശജരായ ഫലസ്തീനികളുടെ ജന്മഭൂമി അപഹരിച്ച് 1948ൽ തങ്ങളുടെ ഔട്ട്പോസ്റ്റായ ഇസ്റാഈൽ രാഷ്ട്രത്തിന് അമേരിക്കയും കൂട്ടാളികളും ജന്മം നൽകിയത്.
ജൂതവംശീയവാദിയായ തിയോഡർ ഹർസൽ വിഭാവനം ചെയ്ത ജൂയിഷ് സ്റ്റേറ്റായിരുന്നു ഇസ്റാഈൽ. ആധുനിക ദേശരാഷ്ട്രങ്ങളെ സംബന്ധിച്ച എല്ലാ വീക്ഷണങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ജൂതവംശീയതയുടെ ഉന്മാദം പിടിപെട്ട സയണിസ്റ്റുകൾ ഫലസ്തീനികളെ അവരുടെ ജന്മഭൂമിയിൽ നിന്ന് അടിച്ചോടിച്ച് ഇസ്റാഈൽ രാഷ്ട്രമുണ്ടാക്കിയത്. ബ്രിട്ടന്റെയും അമേരിക്കയുടെയും അരുമയായി രൂപംകൊണ്ട ഈ സയണിസ്റ്റ് രാഷ്ട്രം ലോകംകണ്ട ഏറ്റവും വലിയ ക്രിമിനൽ രാജ്യമാണ്. ഇസ്റാഈലിന്റെ ഗൂഢാലോചനാ നീക്കങ്ങളും രഹസ്യാന്വേഷണ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ പശ്ചിമേഷ്യയെ രക്തപങ്കിലമാക്കുന്ന ആക്രമണ പരമ്പരകൾക്ക് കാരണമായിരിക്കുന്നത്. ഇറാനെതിരായ ഇസ്റാഈലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ് ലോ ബിയുടെ സാമ്പത്തിക രാഷ്ട്രീയ സൈനിക താത്പര്യങ്ങളെയാണ് ഇവിടെ പരിശോധിച്ചുപോകുന്നത്.
അമേരിക്കയുടെയും മറ്റിതര സാമ്രാജ്യത്വ ശക്തികളുടെയും ആസൂത്രണ തന്ത്രത്തിലാണ് ഇസ്റാഈൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി “ഓപറേഷൻ റൈസിംഗ് ലയൺ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആക്രമണ പരമ്പരക്ക് തുടക്കം കുറിച്ചത്. ഇറാന്റെ ന്യൂക്ലിയർ കേന്ദ്രങ്ങൾ ലക്ഷ്യംവെച്ചുകൊണ്ടാണ് ബോംബിംഗ് ആരംഭിച്ചത്. അത് പശ്ചിമേഷ്യയെ ആകെ യുദ്ധക്കളമാക്കാനുള്ള സയണിസ്റ്റ് ഭീകരരാഷ്ട്രത്തിന്റെ നീക്കമായിരുന്നു. അതിന് ശക്തമായ തിരിച്ചടി നൽകുമെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പ്രഖ്യാപനത്തിന് പിറകെ ഇറാൻ ഇസ്റാഈൽ തലസ്ഥാനമായ തെൽഅവീവിൽ മിസൈലുകൾ തൊടുത്തുവിട്ടു. രണ്ട് ഇസ്റാഈൽ യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടത്. തെൽഅവീവിലെ ഇസ്റാഈൽ പ്രതിരോധമന്ത്രാലയത്തിന് സമീപം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
മധ്യ ഇസ്റാഈലിലെ ഏഴോളം പ്രദേശങ്ങളിൽ വമ്പിച്ച നാശമുണ്ടായി. ഇറാന്റെ ആക്രമണവേളയിൽ തന്നെ യമനിൽ നിന്നും ഇസ്റാഈലിനു നേരെ മിസൈൽ ആക്രമണങ്ങളുണ്ടായതായി റിപോർട്ടുകളുണ്ട്.
ഇസ്റാഈൽ ആക്രമണം തുടങ്ങിയതോടെ ഇറാൻ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളാകെ ഇസ്റാഈലിന് ശക്തമായ മറുപടി നൽകാൻ സജ്ജമായി. ആയത്തുല്ല അലി ഖാംനഈ മുന്നറിയിപ്പ് നൽകിയതുപോലെ “കഠിനവും വേദനാജനകവുമായ വിധി’ക്ക് തയ്യാറെടുക്കാൻ ജൂതരാഷ്ട്രം ബാധ്യസ്ഥമായിരിക്കുന്നു. പശ്ചിമേഷ്യയെ രക്തപങ്കിലമാക്കാനും യു എസ് ഇംഗിതമനുസരിച്ചുമാണ് നെതന്യാഹു ഭരണകൂടം ഇറാനെ ആക്രമിച്ചത്. ഇസ്റാഈലിന്റെ റൈസിംഗ് ലയൺ സൈനിക ഓപറേഷനിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഇസ്്ലാമിക് റെവല്യൂഷനറി ചീഫ് കമാൻഡർ ഹുസൈൻ സലാമി എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് മെഹ്തി ടെഹ്റാഞ്ചി, ഫെറൈദൂൾ അബ്ബാസി എന്നിവർ ഉൾപ്പെടെ ആറ് ആണവശാസ്ത്രജ്ഞരും സിവിലിയന്മാരും കൊല്ലപ്പെട്ടു. ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ നിലയം നിലകൊള്ളുന്ന തെഹ്റാന്റെ നതാൻസ് പ്രദേശവും ആണവ ഗവേഷണ കേന്ദ്രമായ തബ്്രിസ് ഉൾപ്പെടെ എട്ട് മേഖലകളിലുമാണ് ഇസ്റാഈൽ ആക്രമണം അഴിച്ചുവിട്ടത്.
ഇതിന് തിരിച്ചടി നൽകാനായി ഇറാൻ നൂറിലേറെ ഡ്രോണുകളാണ് തൊടുത്തുവിട്ടത്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്റാഈൽ സംഭീതമായൊരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്റാഈലിന്റെ പലഭാഗങ്ങളിലും അപകട സൈറൺ മുഴങ്ങുന്നു. വെള്ളിയാഴ്ച ഏകപക്ഷീയമായി ഇസ്റാഈൽ നടത്തിയ ആക്രമണം വിജയകരമാണെന്നും സൈനിക ഓപറേഷൻ തുടരുമെന്നും പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഇറാന്റെ കടുത്ത പ്രത്യാക്രമണം ഉണ്ടായത്.
ഇസ്റാഈൽ ഏകപക്ഷീയമായി ആരംഭിച്ച കടന്നാക്രമണത്തിന് ഇറാൻ കടുത്ത തിരിച്ചടി നൽകിയതോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് ഈ മേഖലയിൽ നിന്നുള്ള റിപോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. ഇറാനിലെ എണ്ണപ്പാടവും എണ്ണ സംഭരണകേന്ദ്രവും പ്രതിരോധമന്ത്രാലയ ആസ്ഥാനവും ഇസ്റാഈൽ ആക്രമിക്കുകയും നിരവധി സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇതിനുള്ള പ്രത്യാക്രമണമെന്ന നിലയിലാണ് കഴിഞ്ഞ ഞായറാഴ്ച ഇസ്റാഈലിന്റെ തലസ്ഥാനമായ തെൽഅവീവിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇസ്റാഈലിന്റെ ആണവ ഗവേഷണ സ്ഥാപനങ്ങൾ വരെ ആക്രമണത്തിൽ തകർന്നു. നിരവധി പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നതനുസരിച്ച് ഇരുരാജ്യങ്ങളും ശക്തമായ തിരിച്ചടിക്ക് ഒരുങ്ങിയിരിക്കുകയാണ്. ഓപറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇസ്റാഈൽ ഇറാന്റെ ആണവകേന്ദ്രങ്ങളും പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ച് തകർത്തതിലുള്ള പ്രത്യാക്രമണമെന്ന രീതിയിലാണ് “ഓപറേഷൻ ട്രൂ പ്രോമിസ് ത്രീ’ എന്ന പേരിൽ തിരിച്ചടിയാരംഭിച്ചത്.
ഇസ്റാഈലിന്റെ ഭീഷണികളെയും ആക്രമണപരമ്പരകളെയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും കാക്കാൻ ബാധ്യതപ്പെട്ട ഇറാൻ ജനത അവസാനശ്വാസം വരെ നേരിടുമെന്നും കനത്ത മറുപടി നൽകുമെന്നുമാണ് ഇറാൻ ആർമി ചീഫ് കമാൻഡർ മേജർ ജനറൽ അമീർ ഹതാമി പ്രതികരിച്ചത്. ഇറാൻ ആണവസമ്പുഷ്ടീകരണം നടത്തുന്നുവെന്നും ബോംബുകൾ നിർമിക്കുന്നുവെന്നും ആരോപിച്ചാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സൂചനകളെ നിമിത്തമാക്കി ഇസ്റാഈൽ തെഹ്റാനിലെ ന്യൂക്ലിയർ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്. വ്യാജമായ കുറ്റാരോപണങ്ങൾ നടത്തി തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള അമേരിക്കയുടെയും ഇസ്റാഈലിന്റെയും പദ്ധതിയുടെ ഭാഗമാണ് ഇറാനെതിരായ ഇപ്പോഴത്തെ ആക്രമണം.
കഴിഞ്ഞ മൂന്ന് മാസം മുമ്പാണ് യു എസ് ഇന്റലിജൻസ് ഏജൻസികൾ ഇറാൻ അണുബോംബ് നിർമിക്കുന്നില്ല എന്ന് വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തതനും രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായ തുൾസി ഗബാർ കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ ഇറാൻ അണുബോംബ് നിർമിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ ഇസ്റാഈൽ ഇറാനെതിരെ തിടുക്കത്തിൽ ആക്രമണമാരംഭിച്ചത് ഇറാനും അമേരിക്കയും തമ്മിൽ ഒത്തുതീർപ്പ് ധാരണകൾ ഉണ്ടാകാതിരിക്കാനാണ് എന്നാണ് പല അന്താരാഷ്ട്ര വിദഗ്ധരും നിരീക്ഷിക്കുന്നത്. മധ്യപൂർവദേശത്തിൽ തങ്ങൾക്ക് വെല്ലുവിളിയാകുന്ന ഇറാനെ തകർക്കുകയെന്നത് എക്കാലത്തെയും ഇസ്റാഈലിന്റെ അജൻഡയാണ്.
ഗസ്സയെയും വെസ്റ്റ്ബാങ്കിനെയും കൂടി ഫലസ്തീനികളിൽ നിന്ന് പിടിച്ചെടുത്ത് പ്രദേശമാകെ ഇസ്റാഈലിന്റേതാക്കി മാറ്റുന്നതിന് തടസ്സമായിരിക്കുന്നത് ഇറാനും സിറിയയും ലബനാനുമൊക്ക അടങ്ങുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളാണ്. സിറിയയിലെ ഇസ്റാഈൽ വിരുദ്ധ അസദ് ഭരണകൂടത്തെ യു എസ് പിന്തുണയോടെ രാഷ്ട്രീയ ഇസ്്ലാമിസ്റ്റുകളെ ഉപയോഗിച്ച് അട്ടിമറിക്കാൻ കഴിഞ്ഞു. നിലവിൽ ഫലസ്തീൻ പോരാളികളെ സഹായിക്കുന്ന ഇറാനെ സാമ്പത്തികമായി തകർക്കുകയെന്നത്, അതിന്റെ സൈനിക രാഷ്ട്രീയശക്തിയെ അസ്ഥിരീകരിക്കുകയെന്നത് ഇസ്റാഈലിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെക്കാലമായി ഫലസ്തീൻ ജനതയോടൊപ്പം നിൽക്കുന്ന പശ്ചിമേഷ്യൻ രാജ്യമാണ് ഇറാൻ.
ഇറാനിലെ അമേരിക്കൻ അനുകൂല രാജഭരണകൂടങ്ങളെ അട്ടിമറിച്ച് കമ്മ്യൂണിസ്റ്റ് പിന്തുണയോടെ അധികാരത്തിൽ വന്ന ഡോ. മുഹമ്മദ് മുസദ്ദിഖിന്റെ സർക്കാർ ഫലസ്തീൻ പ്രശ്നത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മുസദ്ദിഖിന്റെ ഇറാൻ ഭരണകൂടം ഈജിപ്തിലെ നാസറിന്റെ നേതൃത്വത്തിൽ ഇസ്റാഈലിനെതിരായി നടന്ന യുദ്ധത്തിൽ ശക്തമായ പിന്തുണ നൽകി. ദശകങ്ങൾ നീണ്ടുനിൽക്കുന്ന അമേരിക്കൻ ഉപരോധത്തിൽ നിന്ന് ഫലസ്തീനിലെ ജനതക്ക് എല്ലാ സഹായങ്ങളും എത്തിച്ചുകൊടുക്കുന്നതിൽ ഇറാൻ മുന്നിൽ തന്നെ നിന്നിരുന്നു. എന്നാൽ ഇറാന്റെ യു എസ്- ഇസ്റാഈൽ വിരുദ്ധ നിലപാട് മൂലം ആ രാജ്യത്തെ തകർക്കാൻ അമേരിക്കയും കൂട്ടാളികളും കടുത്ത ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു.
വിഭവസമ്പന്നമായ ആ രാജ്യത്തിന്റെ സ്വാശ്രിതമായ വളർച്ചയെ തകർക്കാനാണ് അമേരിക്കയും കൂട്ടാളികളും ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ എണ്ണ സമ്പത്താകെ മുൻകാലങ്ങളിലെന്നപോലെ തങ്ങൾക്ക് കൊള്ളയടിക്കാനാകണമെന്നാണ് അമേരിക്കയും പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഉപരോധത്തിലൂടെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് അതിൽപ്പെട്ട് പ്രയാസപ്പെടുന്ന ജനങ്ങളെ ഇറാൻ ഭരണകൂടത്തിനെതിരെ തിരിച്ചുവിടാമെന്ന തന്ത്രമാണ് അമേരിക്കക്കുള്ളത്. തങ്ങൾക്ക് വഴങ്ങിത്തരാത്ത ഇറാനിലെ ഇസ്്ലാമിക് റിപബ്ലിക്കൻ ഭരണകൂടത്തെ അട്ടിമറിക്കുകയെന്നതാണ് അമേരിക്കൻ പദ്ധതി.
ഇതിനായി സീനിയർ ബുഷിന്റെ കാലം മുതൽ ഇറാനെതിരായി ആണവ ബോംബുകൾ ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങൾ സാർവദേശീയ വേദികളിൽ അമേരിക്ക ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. രണ്ട് ദശകം മുമ്പ് ഇറാനെതിരായി ബോംബ് നിർമാണ ആരോപണം ഉയർത്തിക്കൊണ്ടുവന്ന ഘട്ടത്തിൽ മിതവാദിയും പരിഷ്‌കരണേച്ഛുവുമായ മുഹമ്മദ് ഖാതമിയായിരുന്നു ഇറാന്റെ പ്രസിഡന്റ്. പിന്നീട് ഹസൻ റൂഹാനി പ്രസിഡന്റായിരുന്നപ്പോഴും ഇസ്റാഈലും സാമ്രാജ്യത്വ രാജ്യങ്ങളും ഉപരോധങ്ങളിലൂടെ ഇറാനെ വേട്ടയാടുകയായിരുന്നു. 2015ൽ റൂഹാനിയുടെ കാലത്താണ് യു എൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജർമനി ഉൾപ്പെട്ട വൻശക്തികളുമായി ആണവകരാർ ഉണ്ടാക്കുന്നത്. ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായിരിക്കുന്ന കാലമാണത്.
2018ൽ പാശ്ചാത്യ രാജ്യങ്ങളെ പോലും അനുസരിക്കാതെയാണ് ട്രംപ് അമേരിക്കയെ കരാറിൽ നിന്ന് പിൻവലിപ്പിച്ചത്. ഇത് ഇസ്റാഈലിലെ നെതന്യാഹു ഭരണകൂടത്തിന്റെ താത്പര്യപ്രകാരമാണ്. ഇറാനുമായി പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളും യു എസും ആണവ കരാറുണ്ടാക്കുന്നതിനെ ഇസ്റാഈൽ തുടക്കം മുതൽ തന്നെ എതിർത്തിരുന്നു. ട്രംപിന്റെ പിൻമാറ്റത്തോടെ പാശ്ചാത്യരാജ്യങ്ങളെ വിശ്വസിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ഇറാന് ഒരിക്കൽകൂടി ബോധ്യപ്പെടുകയായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും ട്രംപ് രണ്ടാമതും അധികാരത്തിൽ വന്ന ഘട്ടത്തിൽ പുതിയ കരാർ ആകാമെന്ന നിർദേശം മുന്നോട്ടുവെച്ചപ്പോൾ ഇറാൻ പ്രസിഡന്റ്മസൂദ് പെസഷ്‌കിയാൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈയൊരു സാഹചര്യത്തിലാരംഭിച്ച ചർച്ചകൾ ആറാം റൗണ്ടിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവെയാണ് നെതന്യാഹുവിന്റെ ഇസ്റാഈൽ സൈന്യം ഇറാനെ ആക്രമിച്ചത്. കാര്യം വ്യക്തമാണ്. നേരത്തേ തന്നെ ഇറാനും വൻശക്തികളും തമ്മിലുണ്ടാക്കിയ കരാറിനെ എതിർത്ത നെതന്യാഹുവിന്റെ ലക്ഷ്യം എങ്ങനെയെങ്കിലും ഇറാനുമായി വീണ്ടും യു എസ് ഒരു കരാറിലെത്തുന്നതിനെ തടയുകയെന്നതാണ്.
അതായത് ഇറാനിലും പശ്ചിമേഷ്യക്കകത്തും സമാധാനപരമായ അന്തരീക്ഷത്തിന് കാരണമാകുന്ന ഏതൊരു കരാറും ഇറാന്റെ സാമ്പത്തികവളർച്ചക്ക് സാഹചര്യമൊരുക്കും. അതിനെ തടയുക എന്നതാണ് ഇസ്റാഈൽ ഭരണകൂടത്തിന്റെ താത്പര്യം. ഇസ്റാഈലിന്റെ ഈ കുടിലതയെയും വിനാശകരമായ യുദ്ധതാത്പര്യങ്ങളെയും മനസ്സിലാക്കി ശക്തമായ നിലപാട് സ്വീകരിക്കാൻ പാശ്ചാത്യ മുതലാളിത്ത ശക്തികൾ തയ്യാറാകുന്നില്ല എന്നത് അവരുടെ ഇരട്ടത്താപ്പിനെയാണ് അനാവരണം ചെയ്യുന്നത്. യുദ്ധവെറിയുടെയും വംശീയ ഉന്മാദത്തിന്റെയും ഭീകരവാദ പ്രത്യയശാസ്ത്രമാണ് ഇസ്റാഈലിനെ നയിക്കുന്ന സയണിസം. അറബ് വംശജരെയും രാഷ്ട്രങ്ങളെയും ലക്ഷ്യംവെച്ച് കഴിഞ്ഞ എത്രയോ ദശകങ്ങളായി ഇസ്റാഈൽ സേനയും മൊസാദ് ഉൾപ്പെടെയുള്ള അവരുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും ആക്രമണങ്ങളും ഗൂഢാലോചനാ നീക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ആണവ നിലയങ്ങളുടെ ഭൂഗർഭ നിലയങ്ങളിൽ മനുഷ്യനാശകാരികളായ ന്യൂക്ലിയർ ആയുധങ്ങളുണ്ടെന്ന പ്രചാരണമാണ് കാലാകാലങ്ങളായി അമേരിക്കയും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇല്ലാത്ത ആണവായുധ നിർമാണങ്ങളുടെ പേരിൽ ഇറാഖിനെ തകർത്തതും ഇറാനു നേരെ ദശകങ്ങളായി ഉപരോധം തുടരുന്നതും സാമ്രാജ്യത്വ-സയണിസ്റ്റ് കൂട്ടുകെട്ടിന്റെ അധിനിവേശ താത്പര്യങ്ങളും യുദ്ധക്കൊതിയും മൂലമാണ്.