Connect with us

Articles

വിദേശ വിദ്യാഭ്യാസം: പറക്കും മുമ്പ് ഓര്‍ക്കാൻ

കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പഠനത്തിനായി കുടിയേറുന്നവരുടെ സംഖ്യ ക്രമാതീതമായി വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവിധ കാരണങ്ങളാല്‍ താത്കാലികമായിട്ടാണെങ്കിലും ഈ പ്രവണത കുറഞ്ഞു വരുന്നുണ്ടെന്നാണ് ലഭ്യമായ ഔദ്യോഗിക ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. മധ്യ തിരുവിതാംകൂറില്‍ ഇപ്പോള്‍ തന്നെ ഈ കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

Published

|

Last Updated

ആഗോളവത്കരണത്തോടെയാണ് ഇന്ത്യയില്‍ നിന്ന് വിദേശ വിദ്യാഭ്യാസത്തിനായുള്ള കുടിയേറ്റം വര്‍ധിക്കാന്‍ തുടങ്ങിയത്. വിദേശ വിദ്യാഭ്യാസ സാധ്യതകള്‍ കൂടുതല്‍ പ്രാപ്യമായപ്പോള്‍ എല്ലാവര്‍ക്കും പഠിക്കാന്‍ വിദേശത്ത് പോകണം. യോഗ്യതകളോ സാധ്യതകളോ ഒന്നും പ്രശ്‌നമല്ല. ഒഴുക്കിനനുസരിച്ച് നീന്തുന്ന വിദ്യാര്‍ഥികള്‍, പലരുടെയും പലതിന്റെയും പ്രേരണയില്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. കൃത്യമായ ആസൂത്രണത്തോടെ വിദേശത്ത് പഠിക്കാന്‍ പോകുന്നവരുടെ മുന്നില്‍ വലിയൊരു ലോകം തന്നെയാണ് തുറക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പഠനത്തിന്റെ പേരില്‍ വിദേശത്ത് പോകുന്ന പലരുടെയും ലക്ഷ്യം വിദ്യാഭ്യാസമല്ല എന്ന ദുഃഖസത്യം മറച്ചു വെച്ചിട്ട് കാര്യമില്ല. പഠിക്കുമ്പോള്‍ കിട്ടുന്ന പാര്‍ട്ട് ടൈം തൊഴിലുകളും പഠന ശേഷം വിദേശ രാജ്യങ്ങളില്‍ തുടരാനുള്ള അവസരങ്ങളുമാണ് മഹാ ഭൂരിപക്ഷത്തിന്റെയും മനസ്സിലെ സ്വപ്‌നം. വിദേശ വിദ്യാഭ്യാസം ലക്ഷ്യം തെറ്റുന്നുവോ എന്ന് നാം തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാര്‍ത്ത വിദേശ വിദ്യാഭ്യാസം കൊതിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. അമേരിക്കന്‍ ഭരണകൂടവും ലോകപ്രശസ്ത ഹാര്‍വാര്‍ഡ് സര്‍വകലാശാലയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് വിലക്കാനുള്ള നീക്കത്തിലാണ് അമേരിക്കന്‍ ഭരണകൂടം. അവിടെ പഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ വിദ്യാര്‍ഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട് ഈ നീക്കം. തീര്‍ത്തും രാഷ്ട്രീയ കാരണങ്ങളാലാണ് ഭരണകൂടം ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സ്വയംഭരണാവകാശവും സര്‍ക്കാര്‍ ഫണ്ടിംഗും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയാണ് അടുത്ത ലക്ഷ്യമെന്ന് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നഭൂമികളായ ഇംഗ്ലണ്ടിലെയും കാനഡയിലെയും ഭരണകൂടങ്ങള്‍ വിദേശ വിദ്യാര്‍ഥികളെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ നടപ്പാക്കി കഴിഞ്ഞു. 2025 യു കെ ഇമിഗ്രേഷന്‍ പോളിസി പ്രകാരം വിദ്യാഭ്യാസ വിസ ലഭിക്കലും സ്റ്റേ ബേക്കും എല്ലാം വിഷമകരമായി മാറുകയാണ്. ഇതിന്റെ ഭാഗമായി യു ജിക്കാര്‍ക്കും പി ജിക്കാര്‍ക്കും സ്റ്റേ ബാക്ക് കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒന്നര വര്‍ഷമായി കുറക്കാനുള്ള യു കെ സര്‍ക്കാര്‍ നീക്കം വിദ്യാര്‍ഥികളുടെ താത്പര്യത്തെ ബാധിക്കും. ഈ രാജ്യങ്ങളിലൊക്കെ കൂടി വരുന്ന തൊഴില്ലായ്മ കാരണം പാര്‍ട്ട് ടൈം ജോലികള്‍ കിട്ടാനുള്ള സാധ്യതയും കുറഞ്ഞുവരികയാണ്. ഇന്ത്യക്കാരെ സംബന്ധിച്ച് ഇപ്പോള്‍ തന്നെ വളരെ ഉയര്‍ന്നു നില്‍ക്കുന്ന ഫീസ് വീണ്ടും വര്‍ധിക്കുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിസയുടെ എണ്ണം 31 ശതമാനം കുറക്കാന്‍ കാനഡ തീരുമാനിച്ചു കഴിഞ്ഞു.

കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പഠനത്തിനായി കുടിയേറുന്നവരുടെ സംഖ്യ ക്രമാതീതമായി വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവിധ കാരണങ്ങളാല്‍ താത്കാലികമായിട്ടാണെങ്കിലും ഈ പ്രവണത കുറഞ്ഞു വരുന്നുണ്ടെന്നാണ് ലഭ്യമായ ഔദ്യോഗിക ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. മധ്യ തിരുവിതാംകൂറില്‍ ഇപ്പോള്‍ തന്നെ ഈ കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളും മെല്ലെ 25 വയസ്സില്‍ കുറവുള്ള യുവാക്കളുടെ എണ്ണം വല്ലാതെ കുറയുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇത് കാരണം കേരള സമൂഹത്തെ കാത്തിരിക്കുന്നത്. കൃത്യമായ വ്യവസ്ഥകളില്ലാതെ നടക്കുന്ന വന്‍തോതിലുള്ള മസ്തിഷ്‌ക ശോഷണം നാടിന്റെ സാമൂഹിക പുരോഗതിയെ പിറകോട്ടു വലിക്കുമെന്നതില്‍ സംശയമില്ല.

വിദ്യാര്‍ഥി കുടിയേറ്റത്തിന്റെ ഒരു പ്രധാന കാരണം, നാട്ടിലെ നിരുത്സാഹപ്പെടുത്തുന്ന വിവിധ സാഹചര്യങ്ങളാണ്. ഈ നാട്ടിലെ അതി ഗുരുതരമായ തൊഴില്ലായ്മയും വിദ്യാഭ്യാസ, സാങ്കേതിക യോഗ്യതകള്‍ക്കനുസരിച്ച ജോലികളുടെ ലഭ്യതക്കുറവും ഉള്ള ജോലികള്‍ക്കു തന്നെ ആകര്‍ഷണീയമല്ലാത്ത ശമ്പളവും വിദ്യാഭ്യാസ മേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയുമൊക്കെയാണ് യുവാക്കളെ യൂറോപ്പ്, അമേരിക്ക തുടങ്ങി വികസിത മേഖലകളിലേക്ക് ആകര്‍ഷിക്കുന്നത്. അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ പൊതുവെ കുറവാണ് എന്നതാണ് മറ്റൊരു കാരണം. ഐ ഐ ടി, ഐ ഐ എം, ഐസര്‍, എയിംസ് തുടങ്ങി വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ മാത്രമേ അന്താരാഷ്ട്ര നിലവാരം പരിഗണിക്കുമ്പോള്‍ കുറച്ചെങ്കിലും മത്സരക്ഷമമായിട്ടുള്ളൂ. നല്ല അധ്യാപകരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത വലിയ ന്യൂനത തന്നെയാണ്. നാട്ടില്‍ വ്യവസായങ്ങളുടെ കുറവും വിദ്യാഭ്യാസ വ്യവസായ സൗഹൃദം തുലോം കുറവാണെന്നതും വിദ്യാര്‍ഥികളെ നിരുത്സാഹപ്പെടുത്തുന്നു. അന്താരാഷ്ട്ര റാങ്കിംഗില്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ അവസ്ഥ ഒട്ടും പ്രതീക്ഷാജനകമല്ല. എതിരഭിപ്രായമുണ്ടാകാമെങ്കിലും പൊതുവെ ആശ്രയിക്കുന്ന ക്യൂ എസ് ലോക യൂനിവേഴ്‌സിറ്റി റാങ്കിംഗില്‍ ആദ്യ 200ല്‍ രണ്ട് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ മാത്രമേയുള്ളൂ. കാനഡ, അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് അടക്കമുള്ള വികസിത രാജ്യങ്ങളിലെ മിക്കവാറും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന റാങ്ക് ഉള്ളവയാണ്.

കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. വ്യവസായവത്കരണം നടക്കാതെ ഈ സ്ഥിതി മാറില്ല. ഐ ടി രംഗത്തും ആരോഗ്യ മേഖലയിലും മാത്രമേ വലിയ തോതില്‍ തൊഴില്‍ സാധ്യതകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുള്ളൂ. ആ മേഖലകളെയും മാന്ദ്യം മെല്ലെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിര്‍മിത ബുദ്ധിയുടെയും മറ്റു നൂതന സാങ്കേതിക വിദ്യയുടെയും സാധ്യതകള്‍ ഉപയോഗിച്ച് വലിയ ഐ ടി കമ്പനികള്‍ പിരിച്ചുവിടല്‍ തുടങ്ങിക്കഴിഞ്ഞു.
മറ്റു നാടുകളിലേക്കുള്ള കുടിയേറ്റം, കേരളീയ സമൂഹത്തില്‍ വലിയ സാമ്പത്തിക മുന്നേറ്റത്തിനാണ് വഴിവെച്ചത്. പ്രവാസികളില്‍ നിന്നുള്ള പണ പ്രവാഹം കേരളത്തില്‍ സര്‍വതോന്മുഖമായ പുരോഗതിക്കു നിദാനമായി എന്നത് പ്രസ്താവ്യമാണ്. 1970കളില്‍ ഗള്‍ഫിലേക്കുള്ള കുടിയേറ്റം സമൂഹത്തിലെ സാമ്പത്തികമായി ദുര്‍ബലരായ കുടുംബങ്ങളില്‍ വലിയ സാമ്പത്തിക പുരോഗതിയുണ്ടാക്കി. ഏകദേശം 2.5 ലക്ഷം കോടി രൂപയോളമാണ് പ്രവാസികള്‍ വര്‍ഷം തോറും കേരളത്തിലേക്കയക്കുന്നത്. ഇത് വഴിയൊക്കെ ഉണ്ടായ സാമ്പത്തിക കരുത്തിന്റെ ബലത്തിലാണ് വിദേശ വിദ്യാഭ്യാസം ഇത്ര മുന്നേറിയത്. പക്ഷേ, നേരത്തേ നടന്ന കുടിയേറ്റങ്ങള്‍ക്കു നേര്‍വിപരീതമായ സാഹചര്യങ്ങളാണ് വിദേശ വിദ്യാഭ്യാസത്തിനുള്ള കുതിപ്പ് വഴി ഉണ്ടാകുന്നത്.
വിദേശ പഠനത്തിനായി ചെലവഴിക്കുന്ന വലിയ അളവിലുള്ള പണം നമ്മുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നില്ല. ഒരു കുട്ടിക്ക് ശരാശരി ഒരു വര്‍ഷം 15 ലക്ഷം രൂപയില്‍ കൂടുതല്‍ വിവിധ ഇനങ്ങളില്‍ ചെലവ് വരുന്നുണ്ട്. ചില രാജ്യങ്ങളില്‍ ഇത് 50 ലക്ഷം വരെ ആകും. നിരന്തരമായി താഴുന്ന രൂപയുടെ മൂല്യം വിദേശത്തെ ചെലവ് കൂട്ടുന്നുണ്ട്. 2012ന് ശേഷം 13 മടങ്ങാണ് വിദേശത്തേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കൂടിയത്. പാര്‍ട്ട് ടൈം ജോലികളും സ്റ്റേ ബേക്കും വഴി കുറച്ചൊക്കെ പണം വിദ്യാര്‍ഥികള്‍ തിരിച്ചു പിടിക്കുന്നുണ്ടെങ്കിലും, ഈ പണമൊന്നും നാട്ടില്‍ തിരിച്ചെത്തുന്നില്ല എന്നതാണ് സ്ഥിതി. വിദ്യാഭ്യാസ വായ്പയെടുത്തും സ്വത്തുക്കള്‍ വിറ്റും ഇതിനു വേണ്ടി വിഭവങ്ങളൊരുക്കുമ്പോള്‍ തകരുന്നത് കുടുംബത്തിന്റെയും നാടിന്റെയും സാമ്പത്തിക അടിത്തറയാണ്. ഇത് വഴി പല കുടുംബങ്ങളും വലിയ കടക്കെണിയിലാണ് അകപ്പെടുന്നത്. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നവരില്‍ ഭൂരിപക്ഷവും തിരിച്ചു വരുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒന്നോ രണ്ടോ കുട്ടികളുള്ള കുടുംബങ്ങളില്‍ വലിയ ശൂന്യത സൃഷ്ടിക്കുന്നു.

(നാളെ: കരിയര്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ടത്)

കരിയർ വിദഗ്ദ്ധൻ

---- facebook comment plugin here -----

Latest