Connect with us

articles

മതരാഷ്ട്രവാദമില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയോ?

ഇന്ത്യയില്‍ മൗദൂദി വോട്ടിന്റെ എണ്ണമെത്ര? മത രാഷ്ട്രത്തിലേക്കുള്ള ദൂരമെത്ര? പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം ഉപേക്ഷിക്കുകയല്ല, കൂടുതല്‍ വീര്യപൂര്‍വം ലക്ഷ്യത്തെ ലാക്കാക്കി മുന്നോട്ട് കുതിക്കുകയാണ്. മത രാഷ്ട്രവാദം കിഴിച്ചാല്‍ ജമാഅത്തെ ഇസ്‌ലാമി വട്ടപൂജ്യമാകും. അത് മറ്റാരേക്കാളും അറിയുന്നത് അവര്‍ക്ക് തന്നെയാണ്. മതേതരത്വം വിളമ്പുന്ന രാഷ്ട്രീയ നേതാക്കള്‍ മാത്രം ഇത് അറിയാതെ പോകുന്നു.

Published

|

Last Updated

1970 മേയ് 28ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന എ ഐ സി സി സമ്മേളനം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന്റെ ഏകദേശ ഉള്ളടക്കം മൗദൂദികള്‍ തന്നെ പ്രസിദ്ധീകരിച്ചത് ഇങ്ങനെ വായിക്കാം. “ഒന്ന്, ആര്‍ എസ് എസിനെപ്പോലെ തന്നെ ജമാഅത്തും ഒരര്‍ധ സൈനിക സംഘടനയാണ്. രണ്ട്, കോണ്‍ഗ്രസ്സിന്റെ വിഭാവന പ്രകാരം സെക്യുലര്‍ സമൂഹത്തില്‍ ജീവിക്കാന്‍ ജമാഅത്തിന് അവകാശമില്ല. മൂന്ന്, ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയാക്രമണത്തിന്റെയും വിദ്വേഷത്തിന്റെയും വികാരങ്ങളെ ഇളക്കി വിടുന്നു’ (ജമാഅത്തെ ഇസ്‌ലാമി. അമ്പതാം വാര്‍ഷിക പതിപ്പ്).

മതരാഷ്ട്രം ഒരു പ്രഭാതത്തില്‍ പൊട്ടിവീഴുകയല്ല, തേരട്ടയെ പോലെ അരിച്ചെത്തുകയാണ് ചെയ്യുക. അത് മനുഷ്യരെ പൊടുന്നനെ കൊന്ന് തീര്‍ക്കുകയല്ല, അവര്‍ക്കിടയില്‍ വെറുപ്പും സ്പര്‍ധയും അവധാനതാപൂര്‍വം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുക. മുസ്‌ലിം സമുദായത്തിനേല്‍ക്കുന്ന മുറിവുകള്‍ പരമാവധി വലുതാക്കി, പറ്റുമെങ്കില്‍ കോലിട്ട് പൊളിച്ചു കാണിക്കുക, സാമുദായിക വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന മൂവ്‌മെന്റുകളെ പിന്നില്‍ നിന്ന് പ്രോത്സാഹിപ്പിക്കുക, അവസരം വരുമ്പോള്‍ തള്ളി താഴെയിട്ട് അവര്‍ ഒരുക്കിയ മണ്ണില്‍ മതരാഷ്ട്ര വിത്തുകള്‍ നടുക…
കേരളത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി വെണ്ടക്ക നിരത്തിയ മൗദൂദി പത്രം അതേ ലക്ഷ്യത്തോടെ സുലൈമാന്‍ സേട്ടുവിനെ എടുത്തുയര്‍ത്തി ഒടുവില്‍ താഴെയിട്ടു. പക്ഷേ മണ്ണൊരുങ്ങുന്നുണ്ടായിരുന്നു. ബാബരിയെ ചൊല്ലി മഅ്ദനിയും സേട്ടുവും അഴിച്ചുവിട്ട കഥയില്ലാ ബഹളത്തില്‍ ഉരുവം കൊണ്ടത് വഴിതെറ്റിയ യൗവനം.

ഒരിക്കല്‍ പൂട്ടാന്‍ പോയ പത്രം ഭഗല്‍പൂര്‍ കലാപം വിറ്റ് തിന്ന് അതിജീവിച്ച കഥ മറ്റാരേക്കാളും മൗദൂദികള്‍ക്കറിയാം. ഇപ്പോള്‍ ചാനലിനും പത്രത്തിനും കേരളത്തില്‍ ഭക്ഷ്യക്ഷാമമില്ല. വര്‍ഷങ്ങളായി നട്ടുവരുന്ന വെറുപ്പ് കൃഷി വിളവായി തുടങ്ങിയിരിക്കുന്നു. പിന്നെ പുറത്ത് നിന്നും ധാരാളം വിഭവങ്ങളുണ്ട്. കുറേ കാലമായി ഗസ്സയും ഹമാസുമായിരുന്നു ശാപ്പാട്. ജമാഅത്ത് ചാനലും പത്രവും ഒരുതരം അറപ്പന്‍ തീറ്റ മത്സരം തന്നെയായിരുന്നു നടത്തിയത്. ഇസ്‌റാഈലിലേക്ക് പറന്ന ഓരോ ഡ്രോണും ആഘോഷിക്കപ്പെട്ടു. ആകാശ യുദ്ധത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടപ്പോഴും വീര്യം അവസാനിച്ചില്ല. കരയുദ്ധം വരട്ടെ, ഇസ്‌റാഈല്‍ തീരുമെന്നായി. ചാനലും പത്രവും മത്സരിച്ച് ഹമാസിനെ ജയിപ്പിച്ചു വിട്ടു. സ്വാഭാവികമായും ഇസ്‌റാഈല്‍ തോല്‍ക്കുമല്ലോ. രണ്ടും ഒന്നാം തരം വിഭവങ്ങള്‍. റേറ്റിംഗ് ഉയര്‍ന്നുവന്നു. കുറച്ചായപ്പോള്‍ ഗസ്സ ഏതാണ്ട് തീരുമാനമായി. അപ്പോള്‍ വന്നു ഇരവാദം. സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, വംശനാശം… ഒട്ടും രസകരമല്ലാതിരുന്നിട്ടും അത് തിന്ന് ഏമ്പക്കമിട്ട് ഒരു തരത്തില്‍ റേറ്റിംഗ് നിലനിര്‍ത്തവേ വരുന്നു ഇറാന്‍. താഴെ ക്രമത്തില്‍.

ആദ്യഘട്ടം ഇറാന്‍ വിജയം, ഇസ്‌റാഈല്‍ പരാജയം. തുടര്‍ന്ന് ഇരവാദം, വംശനാശം, സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍… എല്ലാം തിന്ന് തീരുമ്പോള്‍ വേറെ വരുമെന്നേ പുതിയ അന്നങ്ങള്‍. ഈ അന്നങ്ങളെ തിന്ന് ക്രമാനുഗതം സംഭവിക്കുന്ന മസ്തിഷ്‌ക പ്രക്ഷാളനത്തില്‍ നിന്ന് രൂപം കൊള്ളുന്ന പ്രക്ഷുബ്ധ യൗവനത്തെ ചൂഷണം ചെയ്ത്, തേരട്ടയെപ്പോലെ തന്നെയാണ് മതരാഷ്ട്രവാദം പ്രായപൂര്‍ത്തിയിലേക്ക് നടക്കുക. “ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യപ്രഖ്യാപനം (ഇഖാമത്തുദ്ദീന്‍) സ്പഷ്ടവും ഖണ്ഡിതവുമാണ്. അതോടൊപ്പം വിദൂരമാണ് ആ ലക്ഷ്യം. ഇന്നോ നാളെയോ അത് പൂര്‍ണമായി സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല’ (പ്രബോധനം വിശേഷാല്‍ പതിപ്പ്, 2017).

അസാധ്യമെന്ന് മൗദൂദികള്‍ തന്നെ കരുതുന്ന മതരാഷ്ട്ര സ്ഥാപനത്തിന് വേണ്ടിയാണ് വ്രണങ്ങള്‍ നക്കിയും വെറുപ്പുത്പാദിപ്പിച്ചും ഇവര്‍ പണിയെടുക്കുന്നത്. അടിയന്തരാവസ്ഥാ കാലത്ത് ഈ മതരാഷ്ട്ര മോഹങ്ങളെയാണ് കേരള മൗദൂദികള്‍ പൊട്ടത്തരമെന്ന് വിളിച്ചത്. (ശത്രുക്കളല്ല സ്‌നേഹിതന്മാര്‍, ഒ അബ്ദുല്ല പേ: 128). കൗതുകകരമായ കാര്യം ഇതാണ്. എഴുപതുകളില്‍ തന്നെ കോണ്‍ഗ്രസ്സ് അഖിലേന്ത്യാ നേതൃത്വം ഇത് മനസ്സിലാക്കിയിരുന്നു. ഈ അടക്ക എടുത്ത് നടയില്‍ വെച്ചാല്‍ അത് കവുങ്ങായി വളര്‍ന്ന് ആസനം തുളച്ച് മുകളിലേക്ക് വളര്‍ന്ന് പടരുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.

ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചുവോ? ഹുകൂമത്തെ ഇലാഹി (ദൈവിക ഭരണം) എന്ന പ്രഖ്യാപിത മുദ്രാവാക്യത്തില്‍ നിന്ന് ഇഖാമത്തുദ്ദീന്‍ എന്ന ബദല്‍ വാക്യത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെ കുറിച്ച് ജമാഅത്ത് സൈദ്ധാന്തികന്റെ വിശദീകരണം ഇങ്ങനെയാണ്. “ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ ലക്ഷ്യം ഹുകൂമത്തെ ഇലാഹിയാണെന്ന് പ്രഖ്യാപിച്ചു.

ദൈവത്തിന്റെ പരമാധികാരത്തിനും അനുശാസനകള്‍ക്കും വിധേയമായ ജനാധിപത്യക്രമമാണ് (?) അതുകൊണ്ടുദ്ദേശിക്കപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ സ്ഥിതിഗതികള്‍ മാറി. രാജ്യം വിഭജിക്കപ്പെട്ടു. മുസ്‌ലിം ജനതയുടെ വലിയൊരു ഭാഗം പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രത്തിന്റെ ഭാഗമായി. ഇന്ത്യ സ്വതന്ത്ര ജനാധിപത്യ റിപബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും വിഭജനത്തിന്റെ ബാക്കിപത്രമായി രാജ്യത്തെങ്ങും ഹിന്ദുക്കള്‍ക്കിടയില്‍ കടുത്ത മുസ്‌ലിം വിരോധം നിലനിന്നു. ഈ സാഹചര്യം, ജമാഅത്തെ ഇസ്‌ലാമി ഉന്നയിച്ച ഹുകൂമത്തെ ഇലാഹിയുടെ ഉദ്ദേശ്യം ഇന്ത്യയില്‍ ബ്രിട്ടീഷ് പൂര്‍വ മുസ്‌ലിം ആധിപത്യം പുനഃസ്ഥാപിക്കുകയാണെന്ന് തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും കാരണമായി. ജമാഅത്ത് അതിന്റെ ലക്ഷ്യം (ദൈവിക ഭരണം) അവതരിപ്പിക്കാന്‍ പുതിയൊരു വചനം സ്വീകരിച്ചു കൊണ്ടാണ് ഈ സങ്കീര്‍ണതയെ മറികടന്നത്. അതാണ് “ഇഖാമത്തുദ്ദീന്‍’. ഇത് വഴി ജമാഅത്ത് ലക്ഷ്യം (ദൈവിക ഭരണം) തെറ്റുകയായിരുന്നില്ല. പ്രത്യുത യഥാര്‍ഥ ലക്ഷ്യത്തെ കൂടുതല്‍ കൃത്യമായി കുറിക്കുന്നതും തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത കുറഞ്ഞതുമായ ഒരു ലക്ഷ്യ വചനം കണ്ടെത്തുകയായിരുന്നു’ (കര്‍മകാലം, ജമാഅത്തെ ഇസ്‌ലാമിയുടെ 75 വര്‍ഷങ്ങള്‍ പേ-29).

ജമാഅത്തെ ഇസ്‌ലാമി മാറിയോ? അത് തീവ്രവാദ രാഷ്ട്രീയം ഉപേക്ഷിച്ചുവോ? കശ്മീര്‍ “താഴ്്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ് വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്‌ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിന് പുറമെ “അല്ലാഹ് ടൈഗേഴ്‌സ്’ എന്ന ഒരു സംഘത്തിനും ജമാഅത്തെ ഇസ്‌ലാമി രൂപം നല്‍കിയിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന് തഹ്്രീകെ ഹുര്‍രിയ്യത്തെ കശ്മീര്‍ (കശ്മീര്‍ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ “മുത്തഹിദ ജിഹാദ്’ കൗണ്‍സിലിന്റെ ചെയര്‍മാന്‍ അലി മുഹമ്മദ് ദാറും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളിലൊരാളത്രെ’. (ജമാഅത്തെ ഇസ്‌ലാമി, അമ്പതാം വാര്‍ഷിക പതിപ്പ്, പേ-140).

കേരള മൗദൂദികളുടെയും കശ്മീരി മൗദൂദികളുടെയും ലക്ഷ്യം ഒന്നാണ്. ഇന്ത്യയില്‍ ദൈവിക ഭരണം. ജമാഅത്ത് രാഷ്ട്രീയത്തിന്റെ ആശയാടിത്തറ നിലകൊള്ളുന്നത് തീവ്രവാദത്തിലാണ്. ആര്‍ എസ് എസും ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ഹിന്ദുത്വ ഭരണം. രണ്ടാശയങ്ങള്‍ക്കും ഇസ്‌ലാമുമായോ ഹൈന്ദവ ദര്‍ശനവുമായോ ബന്ധമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്തിന് ഈ വിഴുപ്പ് പേറണം?

മൗദൂദിസം അതിന്റെ തീവ്രവാദത്തെ ഒരേ അളവില്‍ എല്ലാ സ്ഥലത്തും പ്രയോഗിക്കുകയല്ല ചെയ്യുക. കശ്മീരില്‍ തീവ്രവാദ മൂവ്‌മെന്റുകള്‍ക്ക് പ്രത്യക്ഷത്തില്‍ നേതൃത്വം നല്‍കുകയും പരസ്യമായി അത് സമ്മതിക്കുകയും ചെയ്യുമ്പോള്‍ തന്നെ കേരളത്തില്‍ അത് ഒളിപ്പിച്ച് വെക്കാന്‍ അവര്‍ക്കറിയാം. ഈജിപ്തിലെ ബ്രദര്‍ഹുഡും കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളും അഫ്ഗാനിലെ താലിബാനും അല്‍ഖാഇദ, ബോകോ ഹറാം ഉള്‍പ്പെടെയുള്ള ആഗോള തീവ്രവാദ ഗ്രൂപ്പുകളും രാഷ്ട്രീയ ഇസ്‌ലാമിന്റെ വേഷവും പോരാളി പരിവേശവുമായി ജമാഅത്ത് മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത് കാണാം. ഇങ്ങനെയാണ് മുസ്‌ലിം യൗവനത്തിന് തീ പടരുക. ഇറാനിലെ ശിയാ വിപ്ലവവും ഫലസ്തീനിലെ സമര പോരാട്ടങ്ങളും അറബ് വസന്തവും.

ഇങ്ങ് ഇന്ത്യയില്‍, ബാബരി മസ്ജിദ് ധ്വംസനവും ഭഗല്‍പൂര്‍ കലാപവും സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരങ്ങളുമെല്ലാം തരാതരം ഉപയോഗിച്ചാണ് ജമാഅത്തെ ഇസ്‌ലാമി അതിന്റെ രാഷ്ട്രീയ പരിസരം വികസിപ്പിക്കുന്നത്. അല്‍പ്പം മതേതരമാകാനും ജമാഅത്തെ ഇസ്‌ലാമി ഒരുക്കമാണ്. പ്ലാച്ചിമടയില്‍ പോയി രാപ്പകല്‍ മൈലമ്മക്ക് കൂട്ടിരിക്കുന്നതും എക്‌സ്പ്രസ്സ് ഹൈവേയിലും കിനാലൂരിലും കരിമണല്‍ പാടങ്ങളിലും നാട്ടുകാരെ തള്ളിയിട്ട് മുന്നില്‍ക്കയറി നില്‍ക്കുന്നതും ഇതിന്റെ ഭാഗമാണ്. എന്തിനാണ് മൗദൂദിയൗവനം ആര്‍ത്ത് തുള്ളി മതേതരത്വം ഉദ്‌ഘോഷിക്കുന്നത്? ദീനും ഇലാഹും സംഘടനാ ശരീരത്തില്‍ നിന്ന് കുടഞ്ഞെറിഞ്ഞതെന്തിന്? വെൽഫെയര്‍ പാര്‍ട്ടിക്ക് നിലമൊരുക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം കപട രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേണം മൗദൂദിയെ തള്ളിയും മതരാഷ്ട്രവാദത്തെ നിരാകരിച്ചുമുള്ള മൗദൂദിയന്‍ നിലപാടുകളെ വായിക്കാന്‍. ജമാഅത്ത് ലക്ഷ്യം തെറ്റുകയല്ല യഥാര്‍ഥ ലക്ഷ്യത്തിലേക്ക് കുറുക്കുവഴികള്‍ തേടുകയാണ്. എന്തുകൊണ്ടെന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ അമീര്‍ സിറാജുല്‍ ഹസന്‍ ആണയിടുന്നത് മൗദൂദികളുമായി സഖ്യം ചേരുന്നവര്‍ കാതുകള്‍ തുറന്ന് കേള്‍ക്കണം.

“ഇന്തോനേഷ്യ കഴിഞ്ഞാല്‍ മുസ്‌ലിംകള്‍ കൂടുതല്‍ ഉള്ളത് ഇന്ത്യയിലാണ്. ഇവിടെ ഹിന്ദുക്കള്‍ യഥാര്‍ഥ ഇസ്‌ലാമിനെ അറിയാന്‍ ദാഹിച്ചു കൊണ്ടിരിക്കുകയാണ്. മുസ്‌ലിംകള്‍ ഇസ്‌ലാം പ്രചരിപ്പിക്കാന്‍ അവരുടെ പരമാവധി ശക്തി ഉപയോഗിക്കുകയാണെങ്കില്‍ ഇരുപത് വര്‍ഷം കൊണ്ട് ഇന്ത്യയെ ദാറുല്‍ ഇസ്‌ലാം (ഇസ്‌ലാമിക രാഷ്ട്രം) ആക്കാന്‍ കഴിയും’ (അദ്ദഅ്‌വ മാസിക, 2004 നവം: 18)

ഓര്‍ക്കണം, പ്രസ്താവന വന്ന് ഇരുപത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യയില്‍ മൗദൂദി വോട്ടിന്റെ എണ്ണമെത്ര? മത രാഷ്ട്രത്തിലേക്കുള്ള ദൂരമെത്ര? പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം ഉപേക്ഷിക്കുകയല്ല, കൂടുതല്‍ വീര്യപൂര്‍വം ലക്ഷ്യത്തെ ലാക്കാക്കി മുന്നോട്ട് കുതിക്കുകയാണ്. മത രാഷ്ട്രവാദം കിഴിച്ചാല്‍ ജമാഅത്തെ ഇസ്‌ലാമി വട്ടപൂജ്യമാകും. അത് മറ്റാരേക്കാളും അറിയുന്നത് അവര്‍ക്ക് തന്നെയാണ്. മതേതരത്വം വിളമ്പുന്ന രാഷ്ട്രീയ നേതാക്കള്‍ മാത്രം ഇത് അറിയാതെ പോകുന്നു.

ആവര്‍ത്തനം:
ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ട്. ഭരണവുമുണ്ട്. അത് മൗദൂദിയുടെ മതരാഷ്ട്രമോ തീവ്രവാദ രാഷ്ട്രീയമോ അല്ല. ഇസ്‌ലാം ഒരു രാഷ്രീയ പ്രസ്ഥാനമോ അതിന്റെ ലക്ഷ്യം ഭരണ സ്ഥാപനമോ അല്ല. ഭരണമില്ലാതെയും ഇസ്‌ലാം നിലനില്‍ക്കും. ഭരണമില്ലാത്തിടത്തും മുസ്‌ലിംകള്‍ക്ക് മുസ്‌ലിംകളായി ജീവിക്കാം. മൗദൂദിയന്‍ മതരാഷ്ട്രവാദം ഇതിനെല്ലാം എതിരാകുന്നു.