Connect with us

International

ഓപ്പറേഷന്‍ സിന്ദൂര്‍: വെടിനിര്‍ത്തലിന് അഭ്യര്‍ഥിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരായെന്ന് വെളിപ്പെടുത്തല്‍

തന്ത്രപ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചതോടെ വെടിനിര്‍ത്തലിന് ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നുവെന്ന് പാക് ഉപ പ്രധാനമന്ത്രി ഇഷാഖ് ദാര്‍ വെളിപ്പെടുത്തി

Published

|

Last Updated

ഇസ്ലാമാബാദ് | ഇന്ത്യ നടത്തിയ കനത്ത ആക്രമണത്തില്‍ തന്ത്രപ്രധാന വ്യോമ താവളങ്ങള്‍ തകര്‍ന്നതോടെ ഇന്ത്യയോട് വെടിനിര്‍ത്തല്‍ അഭ്യര്‍ഥിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമായതായി വെളിപ്പെടുത്തി പാക് ഉപ പ്രധാനമന്ത്രി ഇഷാഖ് ദാര്‍.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി റാവല്‍പിണ്ടിയിലെയും പഞ്ചാബിലെയും രണ്ട് വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായി എന്നാണ് ഇഷാഖ് ദാര്‍ തുറന്നു സമ്മതിച്ചിരിക്കുന്നത്.

റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ വ്യോമതാവളത്തിലും പഞ്ചാബ് പ്രവിശ്യയിലെ പി എ എഫ് ബേസ് റഫീക്കി എന്നറിയപ്പെടുന്ന ഷോര്‍കോട്ട് വ്യോമതാവളത്തിലും ഇന്ത്യ ആക്രമണം നടത്തിയെന്ന് ദാര്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് പാകിസ്താന്‍ അമേരിക്കയുടെ ഇടപെടല്‍ തേടിയതും സൗദി അറേബ്യയില്‍ നിന്ന് സഹായം സ്വീകരിച്ചതും. പാകിസ്ഥാനിലെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലൊന്നാണ് നൂര്‍ ഖാന്‍ വ്യോമതാവളം. ഇത് വ്യോമസേനാ പ്രവര്‍ത്തനങ്ങളും വി ഐ പി ഗതാഗത യൂണിറ്റുകളും ഉള്‍ക്കൊള്ളുന്നു.സഊദി രാജകുമാരന്‍ ഫൈസലും യു എസ് സ്റ്റേറ്റ്‌സെക്രട്ടറി മാര്‍ക്കോ റുബിയോയും ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായെല്ലാം സംസാരിച്ചതിന്റെ സാഹചര്യവും അദ്ദേഹം വിശദമാക്കി.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ മെയ് ഏഴിനും എട്ടിനും ഇടയിലുള്ള രാത്രിയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുകയായിരുന്നു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഈ ഓപ്പറേഷന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ സംഘര്‍ഷം രൂക്ഷമാക്കി. ഇത് ആക്രമണങ്ങളിലേക്കും പ്രത്യാക്രമണങ്ങളിലേക്കും നയിച്ചു. പാകിസ്താന് ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്.

 

Latest