Articles
ഇറാൻ- ഇസ്റാഈൽ സംഘർഷം: താറുമാറാകുമോ സമ്പദ് വ്യവസ്ഥ?
എണ്ണ ആവശ്യകതയുടെ 85 മുതല്‍ 90 ശതമാനം വരെയും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഇറാന്‍- ഇസ്റാഈല്‍ യുദ്ധമുണ്ടാക്കുന്ന പ്രതിസന്ധി ഒരിക്കലും ഒരു വിദൂര വാര്‍ത്തയല്ല. ക്രൂഡ് ഓയില്‍ വിലയിലെ ഓരോ 10 ഡോളറിന്റെ വര്‍ധനവും നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 0.3 ശതമാനത്തിന്റെ ഇടിവുണ്ടാക്കും.

ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണങ്ങളും, അതിനോടുള്ള പ്രതികരണമായി ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളും പശ്ചിമേഷ്യയെ വീണ്ടും സംഘര്‍ഷഭരിതമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ സൈനിക നീക്കങ്ങളുടെ പ്രകമ്പനം ആദ്യം അനുഭവപ്പെട്ടത് ആഗോള എണ്ണ വിപണിയിലാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 70 ഡോളറില്‍ നിന്ന് 78 ഡോളറിലേക്ക് കുതിച്ചുയര്‍ന്നപ്പോള്‍, അമേരിക്കയുടെ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ) ക്രൂഡ് വില 74 ഡോളര്‍ കടന്നു. എണ്ണയുടെ സുഗമമായ നീക്കം തടസ്സപ്പെട്ടേക്കാമെന്ന ഭീതി ആഗോള വിപണിയെ അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ജൂണ്‍ പതിനേഴോടെ ബ്രെന്റ്ക്രൂഡ് ഓയിലിന്റെ വില 74.7 ഡോളറില്‍ എത്തിയപ്പോള്‍, ഒരാഴ്ചക്കുള്ളില്‍ രേഖപ്പെടുത്തിയത് 11 ശതമാനത്തിന്റെ വര്‍ധനവാണ്. സംഘര്‍ഷ വാര്‍ത്തകള്‍ക്കനുസരിച്ച് വിലയില്‍ ദിനംപ്രതിയുണ്ടാകുന്ന കുതിച്ചുചാട്ടവും ഇടിവും വിപണിയിലെ കടുത്ത ഉത്കണ്ഠയും പ്രതിസന്ധിയുടെ ആഴവും വ്യക്തമാക്കുന്നുണ്ട്.
പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഏതൊരു സംഘര്‍ഷവും ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് നാളിതുവരെ സൃഷ്ടിച്ചിട്ടുള്ളത്. 1990-91ലെ ഗള്‍ഫ് യുദ്ധം ഇതിന് ചരിത്രപരമായൊരു ഉദാഹരണമാണ്. ഇറാഖിന്റെ കുവൈത്ത് ആക്രമണം അന്താരാഷ്ട്ര എണ്ണ വിപണിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. അക്കാലത്ത്, ക്രൂഡ് ഓയിലിന്റെ വില ബാരലിന് 17 ഡോളറില്‍ നിന്ന് 40 ഡോളറിലേക്ക് കുതിച്ചുയര്‍ന്നത് ആഗോള സമ്പദ് വ്യവസ്ഥയെ കാര്യമായി ഉലച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഇന്ധനച്ചെലവുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചു. പണപ്പെരുപ്പം 13 ശതമാനമായി ഉയര്‍ന്നതോടെ രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞു. ഇറക്കുമതിച്ചെലവുകള്‍ 30 ശതമാനം വര്‍ധിച്ചത് വ്യവസായ മേഖലയില്‍ മാന്ദ്യം സൃഷ്ടിക്കുന്നതിനും കാരണമായി. ആഗോളതലത്തില്‍, യു എസ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലും പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചു. അതുപോലെ, ചരിത്രം ഓര്‍ക്കുന്ന മറ്റൊരു ഉദാഹരണമാണ് 1980-88ലെ ഇറാന്‍- ഇറാഖ് യുദ്ധം. ഈ യുദ്ധവും ആഗോള എണ്ണ വിപണിയില്‍ വലിയ പ്രതിസന്ധിക്ക് വഴിവെച്ചിട്ടുണ്ട്.
ലോകത്തെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അതിലുപരി, ഗള്‍ഫ് മേഖലയിലേക്കുള്ള കവാടമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലുള്ള തന്ത്രപരമായ പ്രാധാന്യം വളരെ വലുതാണ്. ആഗോള എണ്ണ ഉത്പാദനത്തിന്റെ 20 ശതമാനത്തോളം, അതായത് പ്രതിദിനം 18 മുതല്‍ 20 ദശലക്ഷം ബാരല്‍ എണ്ണയാണ് ഈ കടലിടുക്കിലൂടെ കടന്നുപോകുന്നത്. ഈ നിര്‍ണായക പാതയില്‍ സംഭവിക്കുന്ന ചെറിയൊരു തടസ്സം പോലും ആഗോള എണ്ണ വിലയെയും വിതരണ ശൃംഖലയെയും തകിടം മറിക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിപണിക്ക് നേരിയ ആശ്വാസം പകരുന്നത് ഒപെക് രാജ്യങ്ങളുടെ അധിക ഉത്പാദന ശേഷിയാണ്. കൂടാതെ, ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സി (ഐ ഇ എ) തങ്ങളുടെ ജൂണ്‍ മാസ റിപോര്‍ട്ടില്‍ ആഗോള എണ്ണവിതരണം വര്‍ധിച്ചതായും ആവശ്യകതയില്‍ നേരിയ കുറവുണ്ടായതായും സ്ഥിരീകരിച്ചിട്ടുണ്ട്.
എണ്ണ ആവശ്യകതയുടെ 85 മുതല്‍ 90 ശതമാനം വരെയും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഇറാന്‍-ഇസ്റാഈല്‍ യുദ്ധമുണ്ടാക്കുന്ന പ്രതിസന്ധി ഒരിക്കലും ഒരു വിദൂര വാര്‍ത്തയല്ല. ക്രൂഡ് ഓയില്‍ വിലയിലെ ഓരോ 10 ഡോളറിന്റെ വര്‍ധനവും നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി ഡി പി) 0.3 ശതമാനത്തിന്റെ ഇടിവുണ്ടാക്കുകയും പണപ്പെരുപ്പം 0.4 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യും. രൂപയുടെ മൂല്യം കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 86.35ല്‍ എത്തിയത് ഈ സമ്മര്‍ദത്തിന്റെ വ്യക്തമായ തെളിവാണ്. റിസര്‍വ് ബേങ്കിന്റെ ശക്തമായ ഇടപെടലുകള്‍ രൂപയെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നുണ്ടെങ്കിലും, എണ്ണ വില 80 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ബില്ല് 15 മുതല്‍ 20 ബില്യണ്‍ ഡോളര്‍ വരെ വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് അഥവാ ഇന്ത്യയുടെ ഇന്ധന സംഭരണ ശേഷി പര്യാപ്തമാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പ് നല്‍കിയിട്ടുണ്ടങ്കില്‍ പോലും, ഉയര്‍ന്ന വിലക്കയറ്റം ഗതാഗത, ഉത്പാദന മേഖലകളെ തളര്‍ത്തുകയും സാധാരണക്കാരന്റെ ജീവിതഭാരം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നത് ഒരു വസ്തുതയാണ്.
ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ഉണ്ടാകുന്ന എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ലഭ്യതക്കുറവ് ഇന്ത്യക്ക് വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍, പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഹകരിച്ച് പുതിയ ഊര്‍ജ ഉറവിടങ്ങള്‍ കണ്ടെത്താനും അവ ഇന്ത്യയിലെത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അതേസമയം, ഈ ബദല്‍ മാര്‍ഗങ്ങള്‍ ലോജിസ്റ്റിക് തലത്തില്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതും വലിയ സാമ്പത്തിക ചെലവുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നതാണ്. അതിനാല്‍, അന്താരാഷ്ട്ര സഹകരണവും ഗതാഗത സംവിധാനങ്ങളുടെ വികസനവും ഈ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. ഒരുപക്ഷേ, ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ ആഗോള എണ്ണ വിപണിയില്‍ ഗുരുതര പ്രതിസന്ധി ഉണ്ടാകാനും സാധ്യതയുണ്ട്. ഇറാനെ പിന്തുണക്കുന്ന ഹൂതി വിമതര്‍ ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ, ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയിലെ മറ്റ് എണ്ണ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയോ ചെയ്താല്‍, എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ആഗോള വ്യാപാര ശൃംഖലയെ താറുമാറാക്കുകയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാകുകയും ചെയ്യും.
ഇറാന്‍-ഇസ്റാഈല്‍ സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ ഒതുങ്ങുന്നില്ല. ഇറാന്റെ എണ്ണയെ കാര്യമായി ആശ്രയിക്കുന്ന ചൈന മുതല്‍ ഗള്‍ഫ് എല്‍ എന്‍ ജിയെ ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ പ്രതിസന്ധിയുടെ നിഴലിലാണ്. ജപ്പാന്റെ 90 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതിനാല്‍ വിലക്കയറ്റം അവിടുത്തെ വ്യവസായങ്ങളെയും ഗതാഗതത്തെയും സ്തംഭിപ്പിക്കും.
അമേരിക്കയിലാകട്ടെ, വര്‍ധിക്കുന്ന എണ്ണവില പണപ്പെരുപ്പത്തെ വീണ്ടും ആളിക്കത്തിക്കുമോ എന്ന ഭയം ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറക്കാനുള്ള പദ്ധതികളെ തകിടം മറിച്ചേക്കാം. ജി7 രാജ്യങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും, ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള സങ്കീര്‍ണതകള്‍ പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയാകുകയാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ 1.2 ബില്യണ്‍ ബാരല്‍ എണ്ണ പുറത്തിറക്കാന്‍ തയ്യാറാണെന്ന് ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സി വ്യക്തമാക്കുമ്പോള്‍, അത്തരം നീക്കങ്ങള്‍ വിപണിയില്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ഒപെക് മുന്നറിയിപ്പ് നല്‍കുന്നു. ഈ രണ്ട് ആഗോള ശക്തികള്‍ക്കിടയിലെ നിലപാടുകള്‍ വിപണിയുടെ ദിശാബോധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
നിലവില്‍, എണ്ണ വിലയില്‍ വലിയ കുതിച്ചുചാട്ടമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, വിപണി കടുത്ത ചാഞ്ചാട്ടത്തിനും സമ്മര്‍ദത്തിനും വിധേയമാണ്. ഇറാന്‍-ഇസ്റാഈല്‍ സംഘര്‍ഷം ദീര്‍ഘകാലം നീണ്ടുപോകുകയാണെങ്കില്‍, അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അതിരൂക്ഷമായിരിക്കും. ഇന്ത്യ, ചൈന, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമ്പോള്‍, ഒപെക് രാജ്യങ്ങള്‍ക്ക് ഇത് താത്കാലികമായി ഒരു നേട്ടമായേക്കാം. വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും സംഘര്‍ഷത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രതിസന്ധിയുടെ വ്യാപ്തി.