International
നെതന്യാഹുവിന്റെ യുദ്ധക്കൊതിയില്‍ കെടുതി അനുഭവിച്ച് ഇസ്‌റാഈലികളും; എണ്ണായിരത്തിലേറെ പേര്‍ക്ക് വീട് നഷ്ടമായി
നിരന്തരം അപായ സൈറൺ മുഴങ്ങുന്നു; ജനജീവിതം താറുമാറായി

തെല്‍ അവീവ് | ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയതോടെ ഇസ്‌റാഈലില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങളുടെ റിപോര്‍ട്ട്. പ്രസിഡന്റ് നെതന്യാഹുവിന്റെ യുദ്ധവെറിയില്‍ സ്വന്തം രാജ്യത്തുള്ളവര്‍ തന്നെ കെടുതി അനുഭവിച്ചുതുടങ്ങി. പ്രതിരോധമെന്നോണം മിസൈല്‍ ആക്രമണം ഇറാന്‍ അതിശക്തമാക്കിയതോടെ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. മൂന്നായിരത്തോളം വീടുകള്‍ നിലംപൊത്തി. ഇതോടെ എണ്ണായിരത്തിലേറെ പേർ ഭവനരഹിതരായി.
ഭവനരഹിതരായ കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാം ബങ്കറുകളിലാണ് കഴിയുന്നത്. ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ഇസ്രാഈല്‍ പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. ഇറാന്റെ ആക്രമണ ഭീഷണി തുടരുന്നതിനാല്‍ ഇസ്‌റാഈലിലെ പ്രധാന നഗരങ്ങളില്‍
നിരന്തരം മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുന്നുണ്ട്. ഇതിനാൽ മരണം മുന്നിൽ കണ്ടുകഴിയുന്ന ഇസ്‌റാഈലികള്‍ ഭയപ്പാടിലാണ്. നെതന്യാഹുവിന്റെ യുദ്ധവെറിയില്‍ ജനജീവീതം താറുമാറായെന്ന് ചില ഇസ്‌റാഈലി മാധ്യമങ്ങളും വെളിപ്പെടുത്തി. ഗസ്സയിലും ലെബനാനിലും യമനിലും സിറിയയിലുമെല്ലാം നടത്തിയ ക്രൂര ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഇസ്‌റാഈല്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന വിമര്‍ശനമുയരുന്നുണ്ട്.
അതേസമയം, ഇറാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 639 ആണ് ഇറാനിലെ മരണസംഖ്യ. ഗുരുതരമായും അല്ലാതെയും പരുക്കേറ്റവരുടെ എണ്ണം 1,300 ആയി.