Connect with us

Kerala

പുതുയുഗ വേദിയില്‍ ഉന്തും തള്ളും; തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വര്‍ഗീയതയുമല്ലെന്നും ഷാഫിയുടെ വിശദീകരണം

കുറ്റ്യാടി സ്വീകരണ വേദിയില്‍ ഷാഫി പറമ്പില്‍ എം പിയെ വി ഡി സതീശനുമുമ്പു സംസാരിക്കാന്‍ ക്ഷണിക്കാത്തതാണ് ഉന്തിലും തള്ളിലും കലാശിച്ചത്

Published

|

Last Updated

കോഴിക്കോട് | പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ ഉന്തും തള്ളും ഉണ്ടായ സംഭവത്തില്‍ വിശദീകരണവുമായി ഷാഫി പറമ്പില്‍ എം പി. യാത്രയില്‍ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വര്‍ഗീയതയുമല്ലെന്നും ഷാഫി പറഞ്ഞു. പുതുയുഗ യാത്ര കുറ്റ്യാടി സ്വീകരണ വേദിയില്‍ ഷാഫി പറമ്പില്‍ എം പിയെ വി ഡി സതീശനുമുമ്പു സംസാരിക്കാന്‍ ക്ഷണിക്കാത്തതാണ് ഉന്തിലും തള്ളിലും കലാശിച്ചത്.

സ്വാഗത പ്രാസംഗികനായ ഡി സി സി സെക്രട്ടറി, ജാഥാ ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തര്‍ക്കം തുടങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. സതീശനെ ക്ഷണിച്ചതോടെ ഷാഫി പറമ്പില്‍ സ്വാഗത പ്രാസംഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്നതും കാണാം. പിന്നീട് സതീശന്‍ സംസാരിച്ചതിന് ശേഷം എംപിയെ ക്ഷണിക്കാന്‍ സ്വാഗത പ്രസംഗികന്‍ എത്തുമ്പോള്‍ ഷാഫി തടഞ്ഞു.

എന്നാല്‍ ബലമായി അദ്ദേഹം മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാന്‍ ക്ഷണിച്ചു. ഇതിനിടെ സമീപത്ത് നിന്ന മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി നിമിഷങ്ങള്‍ മാത്രം നീണ്ട പ്രസംഗം അവസാനിപ്പിച്ചു. ഈ സംഭവം ഉടനെ സാമൂഹിക മാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്നു. ഈ സംഭവത്തിലാണ് ഷാഫി ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

---- facebook comment plugin here -----

Latest