National
സന്തോഷ് ട്രോഫി കിരീടം സർവീസസിന്
കേരളവും സർവീസസും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ അധികസമയത്ത് നേടിയ ഏകഗോളിനാണ് സർവീസസ് വിജയം കുറിച്ചത്.
ധാക്കുവാഖാന | 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം സർവീസസ് സ്വന്തമാക്കി. കേരളവും സർവീസസും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ അധികസമയത്ത് നേടിയ ഏകഗോളിനാണ് സർവീസസ് വിജയം കുറിച്ചത്. 109-ാം മിനിട്ടിൽ അഭിഷേക് പവാറാണ് ഗോൾ വല ചലിപ്പിച്ചത്.
നിശ്ചിത സമയമായ 90 മിനിറ്റിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് മത്സരം അധികസമയത്തിലേക്ക് നീണ്ടിരുന്നു. കളത്തിലുടനീളം കേരളം ആധിപത്യം പുലർത്തിയെങ്കിലും സർവീസസിന്റെ കെട്ടുറപ്പുള്ള പ്രതിരോധം മറികടക്കാൻ മലയാളി താരങ്ങൾക്ക് സാധിച്ചില്ല.
സെമിഫൈനലിലെ ഹീറോ എം. വിഘ്നേഷിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി ടി. ഷിജിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണവുമായാണ് കോച്ച് ഷഫീഖ് ഹസൻ ടീമിനെ ഇറക്കിയത്. രണ്ടാം പകുതിയിൽ വിഘ്നേഷിനെ കളത്തിലിറക്കി കേരളം ആക്രമണം ശക്തമാക്കിയെങ്കിലും ‘പാർക്കിംഗ് ദ ബസ്’ തന്ത്രത്തിലൂടെ പ്രതിരോധക്കോട്ട കെട്ടിയ സർവീസസിനെ മറികടക്കാൻ സാധിച്ചില്ല.
സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ തകർപ്പൻ സേവുകൾ കേരളത്തിന് തിരിച്ചടിയായി. അവസാനം അധികസമയത്ത് നേടിയ ഏകഗോളാണ് സർവീസസിന് സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ചത്.



