Articles
കുടിയേറ്റക്കാരിൽ കുറ്റം ചാർത്തുന്നവരോട്...
സ്യൂട്ട ഇപ്പോള്‍ ശാന്തമാണ്. ആ പ്രദേശം ആരും കീഴടക്കിയിട്ടില്ല. ആരും ഭരണം പിടിച്ചെടുത്തിട്ടില്ല. ഒരു ആയുധപ്രയോഗവുമുണ്ടായില്ല. ഒറ്റ കുടിയേറ്റക്കാരനും സ്പാനിഷ് മെയിന്‍ ലാന്‍ഡിലേക്ക് പോയിട്ടില്ല. വിദ്വേഷം വിളമ്പുന്നവര്‍ പക്ഷേ, ഇപ്പോഴും ആ ദൗത്യം തുടരുകയാണ്.
കുടിയേറ്റത്തിന്റെ അനിശ്ചിതത്വവും അനിവാര്യതയും രാഷ്ട്രീയവുമെല്ലാം ഒരിക്കല്‍ കൂടി ലോകത്തിന്റെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. ഒറ്റയടിക്ക് ആയിരക്കണക്കായ മനുഷ്യര്‍ കടല്‍കടന്ന് തീരത്തേക്ക് ഇരച്ചുവരുന്ന ദൃശ്യം. മരണത്തിന്റെ കൈപിടിച്ച് നടത്തിയ ആ യാത്രയുടെ പരിസമാപ്തിയില്‍ ചിലര്‍ ആര്‍ത്തുവിളിക്കുന്നു. ചിലര്‍ തീരം തൊട്ടനിമിഷം പരിക്ഷീണരായി ബേധരഹിതരാകുന്നു. വേറെ ചിലര്‍ പരിഭ്രാന്തി സഹിക്കാനാകാതെ കരച്ചിലിലേക്ക് വീഴുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെയൊന്നും ഗൗനിക്കാതെ തീരദേശ തെരുവിലേക്ക് ഓടുന്നു ചിലര്‍. മനസ്സുലക്കുന്ന ദൃശ്യങ്ങളാണ് സ്യൂട്ടയെന്ന, വടക്കന്‍ ആഫ്രിക്കന്‍ തീരത്തെ കൊച്ചു സ്വയംഭരണ പ്രദേശത്തുനിന്ന് ലോകത്താകെ ഒഴുകിപ്പരന്നത്.
മൊറോക്കോയില്‍ നിന്നും ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് സ്യൂട്ടയിലേക്ക് കടല്‍വഴി കടന്നുവന്നത്. ചെറുബോട്ടുകളില്‍ കുറേഭാഗം താണ്ടിയും ബാക്കി കൈകളില്‍ കെട്ടിവെച്ച തുഴ ആഞ്ഞുപ്രയോഗിച്ച് നീന്തിയും കരപറ്റുന്നു. ഈ ദൃശ്യങ്ങളെ മുന്‍നിര്‍ത്തി ഒറ്റദിനം കൊണ്ട് ഉലകം ചുറ്റിയ വിദ്വേഷത്തിന് ഒരു സമുദ്രത്തിനും കഴുകിക്കളയാനാകാത്ത കാഠിന്യമുണ്ട്. നാടുമുടിക്കാന്‍ വരുന്ന വെട്ടുകിളിക്കൂട്ടങ്ങളെപ്പോലുണ്ടെന്നാണ് ചില വിദ്വേഷപ്രചാരകര്‍ പുറത്തിറക്കിയ വീഡിയോയില്‍ അലറിയത്. യൂറോപ്പ് കീഴടക്കാന്‍ മുസ്്ലിം തീവ്രവാദികള്‍ സര്‍വ സജ്ജീകരണങ്ങളോടെയും ഇരച്ചെത്തുന്നുവെന്ന കണ്ടുപിടിത്തവും നടത്തുന്നു. സ്‌പെയിനിലെ ഇടതു സര്‍ക്കാര്‍ കുടിയേറ്റക്കാരോട് അനുതാപപൂര്‍വം പെരുമാറുന്നതിനുള്ള ശിക്ഷയാണിത്, മതിയായില്ലേയെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെയും മന്ത്രിമാരെയും അഭിസംബോധന ചെയ്ത് ചിലര്‍ ശാപവാക്കുകള്‍ തുപ്പുന്നു. ഇന്‍വേഷന്‍ എന്ന പദമാണ് ചില മാധ്യമങ്ങള്‍ പ്രയോഗിച്ചത്. സര്‍വ കുടിയേറ്റവിരുദ്ധ, തീവ്രവലതുപക്ഷവാദികളും ഒറ്റക്കെട്ടായി അവസരം മുതലാക്കുകയായിരുന്നു. സ്യൂട്ടയിലേക്കുള്ള അതിവേഗ ഇൻഫ്ലക്‌സിലുള്ള ആശങ്കയോ ഇങ്ങനെ വന്നെത്തിയവര്‍ ഉണ്ടാക്കുന്ന സുരക്ഷാ, സാമൂഹിക പ്രശ്‌നങ്ങളോ ഒന്നുമല്ല ഇക്കൂട്ടരുടെ പ്രശ്‌നം. മറിച്ച് ഇതിനെയൊരു മതപരമായ വിഭജന ആയുധമാക്കാമോയെന്നാണ് നോട്ടം.
1415ല്‍ വടക്കേ ആഫ്രിക്കയില്‍ യൂറോപ്യന്‍ ശക്തികള്‍ (പോര്‍ച്ചുഗല്‍) സ്ഥാപിച്ച ആദ്യത്തെ പ്രധാന അധിനിവേശ പ്രദേശങ്ങളിലൊന്നാണ് സ്യൂട്ട. 1580ല്‍ പോര്‍ച്ചുഗലും സ്‌പെയിനും ഒരേ രാജാവിനു കീഴില്‍ വന്നതോടെ സ്യൂട്ടയും സ്പാനിഷ് ഭരണത്തിന്റെ ഭാഗമായി. 1640ല്‍ പോര്‍ച്ചുഗല്‍ സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം വീണ്ടെടുത്തെങ്കിലും സ്യൂട്ടയിലെ ജനങ്ങള്‍ സ്‌പെയിനിന്റെ ഭാഗമായി തുടരാന്‍ തീരുമാനിച്ചു. 1668ല്‍ ഒപ്പുവെച്ച കരാറിലൂടെ, സ്യൂട്ട സ്‌പെയിന്‍ അധീന പ്രദേശമാണെന്ന് പോര്‍ച്ചുഗല്‍ ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ന് സ്‌പെയിനിലെ സ്വയംഭരണ നഗര പദവിയാണ് സ്യൂട്ടക്കുള്ളത്. മൊറോക്കോയോട് ചേര്‍ന്ന് തന്നെയാണ് സ്യൂട്ടയുള്ളത്. മെഡിറ്ററേനിയന്‍ കടലിലെ ജിബ്രാൾട്ടർ കടലിടുക്ക് കടന്നുവേണം സ്പാനിഷ് മെയിന്‍ ലാന്‍ഡില്‍ ചെല്ലാന്‍. ഭൂമിശാസ്ത്രപരമായി വടക്കനാഫ്രിക്കന്‍ പ്രദേശമായ ഈ ഭൂവിഭാഗം സ്വാഭാവികമായി മൊറോക്കോയുടെ ഭാഗമാകേണ്ടതാണ്. അത്തരമൊരു അവകാശവാദം നിലനില്‍ക്കുന്നുമുണ്ട്. അതിര്‍ത്തി സുരക്ഷ മറികടന്ന് സ്യൂട്ടയില്‍ പ്രവേശിക്കാനാണ് കുടിയേറ്റക്കാര്‍ കടല്‍ തിരഞ്ഞെടുക്കുന്നത്. സ്യൂട്ടയില്‍ കുടിയേറ്റ കാര്‍ഡോ അഭയാര്‍ഥി കാര്‍ഡോ കിട്ടിയാല്‍ സ്പാനിഷ് മെയിന്‍ ലാന്‍ഡിലേക്കും അതുവഴി യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കും പ്രവേശിക്കാമെന്നതാണ് ഇവരെ ആകര്‍ഷിക്കുന്ന ഘടകം. യൂറോപ്യൻ യൂനിയനുമായി കര അതിർത്തി പങ്കിടുന്ന ഒരേയൊരു പ്രദേശമാണ് സ്യൂട്ടയും അതിനോട് ചേർന്ന മെലില്ലയും.
കുടിയേറ്റശ്രമത്തിനിടെ 57 പേര്‍ മരിച്ചുവെന്നാണ് സ്യൂട്ട സ്വയംഭരണ പ്രദേശത്തിന്റെ തലവന്‍ ജുവാന്‍ ജീസസ് വിവാസ് സ്ഥിരീകരിച്ചത്. മൊറോക്കോയില്‍ നിന്ന് കരമാര്‍ഗവും കടല്‍മാര്‍ഗവും 60,000ത്തോളം പേരാണെത്തിയത്. അതിര്‍ത്തി വേലി കടലിലേക്ക് നീണ്ടുകിടക്കുന്ന ഭാഗം നീന്തിക്കടക്കുകയായിരുന്നു മിക്കവരും. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്യൂട്ടയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും 25,000ഓളം പേരെ മൊറോക്കോയിലേക്ക് തിരിച്ചയക്കുകയും ചെയ്തതായി വെള്ളിയാഴ്ച തന്നെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്നലെയോടെ ഈ തിരിച്ചുപോക്ക് ഏറെക്കുറെ പൂര്‍ണമായിട്ടുണ്ട്. സ്യൂട്ട ഇപ്പോള്‍ ശാന്തമാണ്. ആ പ്രദേശം ആരും കീഴടക്കിയിട്ടില്ല. ആരും ഭരണം പിടിച്ചെടുത്തിട്ടില്ല. ഒരു ആയുധപ്രയോഗവുമുണ്ടായില്ല. ഒറ്റ കുടിയേറ്റക്കാരനും സ്പാനിഷ് മെയിന്‍ ലാന്‍ഡിലേക്ക് പോയിട്ടില്ല. വിദ്വേഷം വിളമ്പുന്നവര്‍ പക്ഷേ, ഇപ്പോഴും ആ ദൗത്യം തുടരുകയാണ്.
അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടും സാഞ്ചസ് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനമാണ് പുലര്‍ത്തുന്നത്. വന്നെത്തുന്നവരില്‍ നല്ലൊരു ശതമാനം മെച്ചപ്പെട്ട തൊഴില്‍ തേടുന്നവരാണ്. അവര്‍ ഉയര്‍ന്ന വിദ്യാഭ്യാസ, സാങ്കേതിക യോഗ്യതയുള്ളവരുമാണ്. അത്തരക്കാരെ സ്‌പെയിനിന് ആവശ്യമുണ്ടെന്ന നിലപാടാണ് സാഞ്ചസ് ഭരണകൂടത്തിനുള്ളത്. സാധാരണ തൊഴിലാളികളെയും ആവശ്യമുണ്ട്. സ്വന്തം നാട്ടിലെ സങ്കീര്‍ണ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാര്‍ഥികളായ മനുഷ്യരുമുണ്ട് കൂട്ടത്തില്‍. ഇവരെ തിരിച്ചയക്കുന്നത് മനുഷ്യത്വപരമല്ലെന്ന സമീപനവും സാഞ്ചസ് സ്വീകരിക്കുന്നു. അതാകട്ടേ യു എന്‍ റഫ്യൂജി ചാര്‍ട്ടറിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന നയവുമാണ്. അഭയാര്‍ഥികളായെത്തുന്നവരെ, അവര്‍ പുറപ്പെട്ടുവന്ന ഇടങ്ങളില്‍ സ്ഥിതി മെച്ചപ്പെടാതെ തിരിച്ചയക്കരുതെന്നാണ് യു എന്‍ ചാര്‍ട്ടര്‍ വ്യക്തമാക്കുന്നത്. കടല്‍മാര്‍ഗം എത്തുന്ന അഭയാര്‍ഥികളെ നിയമപരമായ നടപടിക്രമങ്ങളില്ലാതെ ഉടനടി തിരിച്ചയക്കുന്നത് തടഞ്ഞ് ഈ മാസം ആദ്യം സ്പാനിഷ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് അഭയാര്‍ഥികളുടെ കുത്തൊഴുക്കിന് കാരണമെന്ന് സ്യൂട്ട അധികൃതര്‍ പറയുന്നു.
ഷെങ്കന്‍ കരാറിലുള്‍പ്പെട്ട രാജ്യമാണ് സ്‌പെയിന്‍. യൂറോപ്പിലെ 29 രാജ്യങ്ങള്‍ക്കിടയില്‍ പാസ്സ്‌പോര്‍ട്ടോ അതിര്‍ത്തി പരിശോധനകളോ ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് ഷെങ്കന്‍ ഏരിയ. ഇതില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചാല്‍, ആ മേഖലയിലെ മറ്റ് രാജ്യങ്ങളിലും പ്രത്യേക വിസയില്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യാനാകും. ഈ രാജ്യങ്ങളിലേതിലെങ്കിലും അഭയാര്‍ഥിയായി അംഗീകരിക്കപ്പെട്ടാലും ഇതേ പ്രയോജനം ലഭിക്കും. ഇറ്റലിയിലെ ജോർജിയ മെലോനിയെപ്പോലുള്ള തീവ്രവലതുപക്ഷ നേതാക്കള്‍ സ്‌പെയിനിനെ ഷെങ്കന്‍ പദവിയില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. കുടിയേറ്റവിഷയത്തില്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറുകയാണ് സ്‌പെയിനെന്നാണ് ഇവരുടെ ആരോപണം. കാറ്റുള്ളപ്പോള്‍ തൂറ്റുക തന്നെ. സ്പാനിഷ് ജനതയെ കൂടുതല്‍ പ്രകോപിപ്പിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പെഡ്രോ സാഞ്ചസിനെതിരായ ജനവിധി സൃഷ്ടിച്ചെടുക്കാനുള്ള നീക്കമാണിത്. മറ്റൊരു ഗൗരവപൂര്‍ണമായ വാര്‍ത്ത കൂടി വരുന്നുണ്ട്. ഇസ്‌റാഈലിന്റെ ഗൂഢാലോചനയാണത്രേ സ്യൂട്ടയിലേക്കുള്ള പൊടുന്നനെയുള്ള മനുഷ്യപ്രവാഹം. ഫലസ്തീനെ ചേര്‍ത്തുപിടിക്കുന്ന സാഞ്ചസിന് മൊറോക്കോ വഴി നല്‍കിയ പ്രഹരം. സ്യൂട്ടയിലും മറ്റൊരു സ്പാനിഷ് അധീന പ്രദേശമായ മിലില്ലയിലും തങ്ങളുടെ പരാമാധികാരം സ്ഥാപിക്കാനുള്ള മൊറോക്കോയുടെ സമ്മര്‍ദ നീക്കത്തിന്റെ ഭാഗമാകാം ഈ “കുടിയേറ്റ വിസ്‌ഫോടന’മെന്ന റിപോര്‍ട്ടുകളുമുണ്ട്.
സത്യത്തില്‍ സ്‌പെയിന്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് മനുഷ്യത്വപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് മാത്രമല്ല. സ്‌പെയിനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അനുഭവിക്കുന്ന ജനസംഖ്യാപരമായ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് മനുഷ്യര്‍ കടന്നുവരട്ടേയെന്ന് തീരുമാനിക്കുന്നത്.
കുറഞ്ഞുകൊണ്ടേയിരിക്കുന്ന ജനനനിരക്ക്, വൃദ്ധരുടെ അപകടകരമായ അനുപാതം, ചുരുങ്ങിവരുന്ന ആഭ്യന്തര തൊഴില്‍ശക്തി എന്നിവ ചേര്‍ന്ന് ഗുരുതര ജനസംഖ്യാ പ്രതിസന്ധി അനുഭവിക്കുകയാണ് സ്‌പെയിന്‍. സ്്ത്രീയുടെ ഫെര്‍ട്ടിലിറ്റി റേറ്റ് ശരാശരി 1.12 കുട്ടികള്‍ മാത്രമാണ്. (ശരിയായ ജനസംഖ്യ നിലനില്‍ക്കാന്‍ അനിവാര്യമായത് 2.1 ആണ്). സ്ത്രീകള്‍ ശരാശരി 31- 32 വയസ്സിലാണ് ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കുന്നത്. ആദ്യമായി അമ്മമാരാകുന്നവരില്‍ പത്ത് ശതമാനത്തിലധികം പേര്‍ക്കും 40 വയസ്സിനു മുകളില്‍ പ്രായമുണ്ട്. ജനനത്തേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നതിലൂടെയുണ്ടാകുന്ന ജനരാഹിത്യം സ്‌പെയിനെപ്പോലെയുള്ള രാജ്യങ്ങളെ തുറിച്ചുനോക്കുകയാണ്. സ്വാഭാവികമായും അതിര്‍ത്തി ഭേദിച്ചുള്ള സഞ്ചാരങ്ങള്‍ ഈ രാജ്യങ്ങളെ ആളനക്കമുള്ളതാക്കുന്നു. അവര്‍ രാജ്യത്തിന്റെ സമ്പത്ത് ഊറ്റിക്കുടിക്കുന്ന പരാദങ്ങളല്ല. അവര്‍ വായും വയറും മാത്രമായല്ല വരുന്നത്. കൈകളും തലച്ചോറും കൂടി കൊണ്ടുവരുന്നുണ്ട്. അവര്‍ പണിയെടുക്കുകയും ചിന്തിക്കുകയും പണമുണ്ടാക്കുകയും വാങ്ങിക്കുകയും വില്‍ക്കുകയുമൊക്കെ ചെയ്യും.
അവരിലൊരാള്‍ മനോഹരമായി കാല്‍പ്പന്തു കളിച്ചെന്നും വരും. അവന്‍ ദേശീയ ടീമിനെ ലോകപ്പിന് അര്‍ഹനാക്കും. അവന് ഈ നേട്ടത്തിലെത്താന്‍ 19 ജന്‍മദിനങ്ങള്‍ മാത്രം മതിയാകും. അവന്റെ ഇന്നത്തെ പേര് ലമീന്‍ യമാല്‍ എന്നാണ്. നാളെ മറ്റൊരാളായിരിക്കും. ഫ്രാന്‍സില്‍ ആ പേര് കിലിയന്‍ എംബാപ്പെ എന്നാണ്. സര്‍വ രാജ്യങ്ങളും കുടിയേറ്റത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്. അതിര്‍ത്തികളടച്ച് കുറ്റിയിടണമെന്ന് ആക്രോശിക്കുന്നവര്‍ ഈ മനുഷ്യപ്രവാഹത്തിന്റെ സൗന്ദര്യം അനുഭവിക്കാന്‍ യോഗമില്ലാത്ത നിര്‍ഗുണന്‍മാരാണ്.


