Connect with us

Articles

പോരാട്ട ഭൂമിയായി ലോകം; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള അശാന്തി

കഴിഞ്ഞ 20 വര്‍ഷമായി ലോകം കണ്ട കുറഞ്ഞുവരുന്ന സൈനികവത്കരണത്തിന്റെ ചിത്രം ഇപ്പോള്‍ മാറിയിരിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം 106 രാജ്യങ്ങള്‍ സൈനികശക്തി വര്‍ധിപ്പിച്ചു. അതേസമയം, സംഘര്‍ഷങ്ങളെ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുന്നുമില്ല. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഘര്‍ഷ പരിഹാരമാണ് ഇന്ന് ലോകം കാണുന്നത്.

Published

|

Last Updated

കനലെരിയുന്ന പോര്‍ക്കളമാണ് ലോകമിന്ന്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കറുത്ത ഓര്‍മകളെ പോലും വെല്ലുന്ന തീവ്രമായ സംഘര്‍ഷങ്ങളാല്‍ കലുഷിതമായ കാലഘട്ടം. സാമ്പത്തിക ശാസ്ത്രവും സമാധാനവും പഠിക്കുന്നവരുടെ കൂട്ടായ്മയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് & പീസ് പുറത്തിറക്കിയ പുതിയ ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സ് നമ്മെ ഓര്‍മിപ്പിക്കുന്നത് രാഷ്ട്രീയമായ കൊടുങ്കാറ്റുകള്‍ രാജ്യങ്ങള്‍ക്കിടയില്‍ സൈനികശക്തിയുടെ വേലിയേറ്റം സൃഷ്ടിക്കുന്നു എന്നാണ്. പണ്ടുണ്ടായിരുന്ന രാഷ്ട്ര സൗഹൃദങ്ങള്‍ പൊട്ടിത്തകരുന്നു. ഈ വര്‍ഷം കടന്നുപോകുമ്പോള്‍, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയധികം അശാന്തി നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്ന് വിലയിരുത്തപ്പെടുന്നു. സാമ്പത്തികമായ ഭീതി നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന സൂചനകള്‍ ഏറെ പ്രകടം.
ഇന്ന് 78 രാജ്യങ്ങള്‍ സ്വന്തം അതിര്‍ത്തികള്‍ക്കപ്പുറമുള്ള യുദ്ധങ്ങളില്‍ പങ്കാളികളാണെന്ന് ഈ പഠനം പറയുന്നു. ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സ് നിലവില്‍ വന്ന ശേഷം ഇത്രയധികം രാഷ്ട്രങ്ങള്‍ മറ്റൊരിടത്തെ പോരാട്ടത്തില്‍ കൈകോര്‍ക്കുന്നത് ഇതാദ്യമായാണ്. മാത്രമല്ല, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ നേരിട്ടുള്ള യുദ്ധത്തിലാണ്. 59 രാഷ്ട്രങ്ങള്‍ ആയുധമെടുത്ത് പോരടിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത് കൂടുതലാണ്.
റഷ്യയും യുക്രൈനും തമ്മിലുള്ള തീഷ്ണമായ യുദ്ധം, ഇസ്‌റാഈലിന്റെ ഫലസ്തീന്‍ അതിക്രമം, യു എസും റഷ്യയും തമ്മിലുള്ള ശത്രുത, ചൈനയും യു എസും തമ്മിലുള്ള ഭിന്നത, ഇറാനും യു എസും തമ്മിലുള്ള വൈരം, ഇസ്‌റാഈലും സിറിയയും തമ്മിലുള്ള സംഘര്‍ഷം, അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിദ്വേഷം, യൂറോപ്യന്‍ യൂനിയനും റഷ്യയും തമ്മിലുള്ള അകല്‍ച്ച, യു കെയും റഷ്യയും തമ്മിലുള്ള ശത്രുത, യു എസും വെനസ്വേലയും തമ്മിലുള്ള പ്രശ്‌നങ്ങള്‍, യമനും സഊദി അറേബ്യയും തമ്മിലുള്ള തര്‍ക്കം, തുര്‍ക്കിയയും യു എസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍, ഉത്തര കൊറിയയും യു എസും തമ്മിലുള്ള ഭീഷണി, ജര്‍മനിയും റഷ്യയും തമ്മിലുള്ള അകല്‍ച്ച, ചൈനയും തായ്്വാനും തമ്മിലുള്ള പിരിമുറുക്കം – ഇങ്ങനെ എണ്ണിയാല്‍ തീരാത്തത്രയും സംഘര്‍ഷങ്ങള്‍ പല ഭാഗങ്ങളിലും നിലനില്‍ക്കുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം പല രാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ന്നുള്ള വലിയ പോരാട്ടമാണ്. ഏറ്റവും ഒടുവിലായി ഇസ്‌റാഈലും ഇറാനും പരസ്പരം നടത്തുന്ന ആക്രമണങ്ങള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ജൂണ്‍ 13ന് ഇസ്‌റാഈല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ച രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. ഇറാനില്‍ കുറഞ്ഞത് 639 പേര്‍ കൊല്ലപ്പെടുകയും 1,300 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇസ്‌റാഈലിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. സൈനിക-ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഭീതി പരത്തുകയാണ്. ഈ പോരാട്ടങ്ങളില്‍ ആഗോളതലത്തില്‍ ജീവന്‍ പൊലിയുന്നത് ദിവസവും നൂറുകണക്കിന് സിവിലിയന്മാര്‍ക്കാണ്, ഭക്ഷണം കിട്ടാതെ മരിച്ചുവീഴുന്നവരുടെ ചിത്രം മറുപുറത്ത്. ആരുടെയും നൊമ്പരമായി മാറുന്നില്ല ഇതൊന്നും.

കഴിഞ്ഞ 20 വര്‍ഷമായി ലോകം കണ്ട കുറഞ്ഞുവരുന്ന സൈനികവത്കരണത്തിന്റെ ചിത്രം ഇപ്പോള്‍ മാറിയിരിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം 106 രാജ്യങ്ങള്‍ സൈനികശക്തി വര്‍ധിപ്പിച്ചു. അതേസമയം സംഘര്‍ഷങ്ങളെ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുന്നുമില്ല. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഘര്‍ഷ പരിഹാരമാണ് ഇന്ന് ലോകം കാണുന്നത്. 1970 കളില്‍ 49 ശതമാനം സംഘര്‍ഷങ്ങളും നിര്‍ണായക വിജയത്തില്‍ അവസാനിച്ചിരുന്നു, എന്നാല്‍ 2010 കളില്‍ അത് വെറും ഒമ്പത് ശതമാനമായി കുറഞ്ഞു. അതേസമയം, സമാധാന ഉടമ്പടികളിലൂടെ അവസാനിച്ച സംഘര്‍ഷങ്ങള്‍ 23 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കൂപ്പുകുത്തി എന്നും പുതിയ ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സ് നമ്മെ ഓര്‍മിപ്പിക്കുന്നു. ലോകം ഇന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിവുള്ള മഹാനരായ മനുഷ്യരെ കൂടി തേടുകയാണ്.

2008 മുതല്‍ ഐസ്്ലാന്‍ഡ് ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യമായി തലയുയര്‍ത്തി നില്‍ക്കുന്നു. അയര്‍ലാന്‍ഡ്, ഓസ്ട്രിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ആദ്യ സ്ഥാനങ്ങളില്‍ ഐസ്്ലാന്‍ഡിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നു. റഷ്യയാണ് ഇത്തവണ ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം, തൊട്ടുപിന്നാലെ യുക്രൈന്‍, സുഡാന്‍, കോംഗോ, യമന്‍ എന്നീ രാജ്യങ്ങളും ദുരിതമയമായ അവസ്ഥയില്‍ തുടരുന്നു.

മിഡില്‍ ഈസ്റ്റും വടക്കേ ആഫ്രിക്കയും (മീന) ഇപ്പോഴും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ പ്രദേശമായി വേദനിക്കുന്നു. ബംഗ്ലാദേശിലെ മുന്‍ ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ നടപടികളും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തിയിലെ വര്‍ധിച്ചുവരുന്ന പിരിമുറുക്കവും കാരണം ദക്ഷിണേഷ്യയാണ് സമാധാനം കുറഞ്ഞ രണ്ടാമത്തെ പ്രദേശം.
ഈ കണ്ടെത്തലുകള്‍ ലോകസമാധാനത്തിന്റെ അപകടകരമായ അവസ്ഥയെക്കുറിച്ചും സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തരവും നയതന്ത്രപരവുമായ ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമ്മെ ഉണര്‍ത്തുന്നു. വര്‍ധിച്ചുവരുന്ന അസ്ഥിരതയും രാഷ്ട്രീയപരമായ പിരിമുറുക്കങ്ങളും നിറഞ്ഞ ഈ ലോകത്ത് സമാധാനം കൈവരിക്കുക എന്നത് ലോകമെങ്ങുമുള്ള ജനങ്ങളുടെ ആഗ്രഹമാണ്. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ എന്ത് നേട്ടങ്ങളെണ്ണിയാലും ദുരിതത്തിലാകുന്നത് സാധാരണ മനുഷ്യരാണ്.

ലോകസമാധാനവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍, സാമൂഹിക ഇടപെടലുകളും അന്തര്‍സമൂഹ ബന്ധങ്ങളും പ്രധാനമായി വരികയാണ്. വിദ്യാഭ്യാസത്തിലൂടെ പാലങ്ങള്‍ പണിയലും സംഭാഷണ വേദികള്‍ സൃഷ്ടിക്കലും ഇതില്‍ പ്രധാനമാണ്.
വിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ഏറെ ശ്രദ്ധിക്കണം. സഹിഷ്ണുതയും സഹാനുഭൂതിയും വളര്‍ത്തുന്ന തരത്തിലായിരിക്കണം വാര്‍ത്തകളും പരിപാടികളും. യുദ്ധവേളകളില്‍ കാണിക്കേണ്ട ജാഗ്രത മാധ്യമങ്ങളും കൈവിടുന്നു എന്നതാണ് ഇന്ത്യ-പാക് സംഘര്‍ഷ വേളയില്‍ പോലും നാം കണ്ടത്.

നയതന്ത്രത്തിന്റെ വാതിലുകള്‍ തുറന്നേ മതിയാകൂ, അതിര്‍ത്തികള്‍ക്കപ്പുറത്ത് സൗഹൃദത്തിന്റെ പാലങ്ങള്‍ പണിതേ മതിയാകൂ. അനുരഞ്ജനത്തിന്റെ കരം നീട്ടാന്‍ ലോകനേതാക്കള്‍ ഇനിയും വൈകരുത്. അന്താരാഷ്ട്ര സംഘടനകള്‍ കാഴ്ചക്കാരായിരിക്കാതെ, ധാര്‍മികതയുടെ ശബ്്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭ അതിന്റെ നിഷ്‌ക്രിയത്വത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റ്, ശക്തിയുടെ പക്ഷം ചേരാതെ, നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച്, ലോകസമാധാനത്തിനായുള്ള അതിന്റെ യഥാര്‍ഥ ദൗത്യം ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്.
.

---- facebook comment plugin here -----

Latest