Health
അമേരിക്കയിൽ കോവിഡ് പടരുന്നു; 'സിക്കാഡ' വകഭേദം ഭൂമിക്കടിയിൽ നിന്ന് ഉയർന്നുവന്നതോ?
നിലവിൽ അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും മറ്റ് 23 രാജ്യങ്ങളിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
വാഷിംഗ്ടൺ | അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ് ഉപവകഭേദമായ സിക്കാഡ (BA 3 2) പടരുന്നതായി റിപ്പോർട്ട്. വർഷങ്ങളോളം ഭൂമിക്കടിയിൽ കഴിഞ്ഞശേഷം പെട്ടെന്ന് പുറത്തുവരുന്ന സിക്കാഡ എന്ന പ്രാണിയുടെ പേരാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്നത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം നിശബ്ദമായി വീണ്ടും പ്രത്യക്ഷപ്പെട്ടതിനാലാണ് വിദഗ്ധർ ഇതിനെ ഈ പേരിൽ വിളിക്കുന്നത്.
ഒമിക്രോൺ വകഭേദമായ BA 3 ൽ നിന്ന് ജനിതക മാറ്റം വന്നതാണ് സിക്കാഡ. ഇതിന്റെ സ്പൈക് പ്രോട്ടീനുകളിൽ 70 മുതൽ 75 വരെ മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു. നിലവിലുള്ള വാക്സിനുകളെ പ്രതിരോധിക്കാൻ ഈ വകഭേദത്തിന് ശേഷിയുണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) മുന്നറിയിപ്പ് നൽകുന്നു.
2024 നവംബർ 22 ന് ദക്ഷിണാഫ്രിക്കയിലാണ് ഈ ഉപവകഭേദം ആദ്യമായി കണ്ടെത്തിയത്. നിലവിൽ അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും മറ്റ് 23 രാജ്യങ്ങളിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ നാസൽ സാമ്പിളുകളിൽ നിന്നും വിമാനങ്ങളിലെയും നഗരങ്ങളിലെയും മലിനജല സാമ്പിളുകളിൽ നിന്നുമാണ് അമേരിക്കയിൽ ഇത് പ്രധാനമായും തിരിച്ചറിഞ്ഞത്.
സിക്കാഡ വകഭേദം ബാധിച്ചവരിൽ കഠിനമായ തൊണ്ടവേദനയാണ് പ്രധാന ലക്ഷണമായി കാണുന്നത്. കൂടാതെ പനി, മൂക്കൊലിപ്പ്, തളർച്ച, തലവേദന, ശ്വാസംമുട്ടൽ, പേശി വേദന എന്നിവയും ലക്ഷണങ്ങളാണ്. ഇത് വേഗത്തിൽ പടരുമെങ്കിലും നിലവിലുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി ഇതുവരെ തെളിവുകളില്ല. എന്നിരുന്നാലും, വൈറസിനുണ്ടാകുന്ന ദ്രുതഗതിയിലുള്ള ജനിതക മാറ്റം ഭാവിയിൽ ആശങ്കയ്ക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Summary
The new Covid-19 sub-variant BA.3.2, nicknamed ‘Cicada’, has been detected in 23 countries and multiple US states. Although it carries over 70 mutations in its spike protein making it resistant to immune defenses, experts suggest it does not currently pose a more severe risk than previous strains. Common symptoms include severe sore throat, fever, and fatigue, but there is no evidence of increased severity in hospitalizations.



