Connect with us

International

ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി അമേരിക്ക

ട്രംപിന്റെ ഭീഷണിയില്‍ പേടിക്കില്ലെന്ന് ഇറാന്‍

Published

|

Last Updated

വാഷിങ്ടണ്‍ | ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിലേക്ക് അമേരിക്ക കൂടുതല്‍ അടുക്കുകയാണോയെന്ന ചോദ്യത്തിന്, ‘താനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ല’ എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.ചിലപ്പോള്‍ ചെയ്തേക്കാം, ചെയ്യാതിരിക്കാം എന്നും ട്രംപ് പറഞ്ഞു.

ഇറാന് വളരെയധികം പ്രശ്നമുണ്ടെന്നും അവര്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എന്തുകൊണ്ട് ഈ മരണവും നാശവും സംഭവിക്കുന്നതിന് മുമ്പ് തന്നോട് ചര്‍ച്ച നടത്തിയില്ലെന്നു ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയ്ക്കെതിരെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനയി രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ഭീഷണിയില്‍ ഇറാന്‍ പേടിക്കില്ലെന്ന് ഖംനയി പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ഭീഷണിപ്പെടുത്തിയാല്‍ പേടിക്കുന്നവരെ അവര്‍ ഭീഷണിപ്പെടുത്തണം. ഇത്തരം ഭീഷണികളില്‍ ഇറാന്‍ പേടിക്കില്ല. ഇറാന്‍ രാജ്യത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിയല്ലെന്നും ഖംനയി പറഞ്ഞിരുന്നു. സയണിസ്റ്റ് ഭരണകൂടം നടത്തിയ നീക്കത്തില്‍ അമേരിക്കയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ ദിനം പ്രതിയുള്ള അവരുടെ പ്രതികരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സംശയം വര്‍ധിക്കുകയാണെന്നും ഖംനയി പറഞ്ഞിരുന്നു.