Kerala
കോഴിക്കോട്ട് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുമായി ബന്ധമില്ലാത്തവർക്കാണ് രോഗബാധ

കോഴിക്കോട് | താമരശ്ശേരിയിൽ പനി ബാധിച്ച് മരിച്ച കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമുണ്ടായിരുന്നെന്ന പരിശോധനാ ഫലത്തിന് പിന്നാലെ കോഴിക്കോട്ട് രണ്ട് പേർക്ക് കൂടി ഇതേ അസുഖം സ്ഥിരീകരിച്ചു. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്നാഴ്ച മുന്‍പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരുടെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് വിവരം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരിയിലെ കുട്ടിയുമായി ഇവര്‍ക്ക് ബന്ധമില്ല. ഇരുവരുടെയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.
കഴിഞ്ഞ ദിവസാണ് താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയയായിരുന്നു മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.