Connect with us

local body election 2025

തദ്ദേശ പൂരത്തിനൊരുങ്ങി തൃശൂർ; മുന്നണികൾ കച്ചകെട്ടി മത്സരഭൂമിയിലേക്ക്

തൃശൂർ ജനഹൃദയങ്ങൾ വായിക്കാൻ എളുപ്പമല്ലെന്ന തിരിച്ചറിവാണ് 2024 ലോക്‌സഭ ഫലം തുറന്നുകാട്ടിയത്

Published

|

Last Updated

തൃശൂർ | ശക്തമായ ഇടതുവേരുകളുള്ള തൃശൂർ ജില്ല വീണ്ടും തദ്ദേശ പൂരത്തിന്റെ രാഷ്ട്രീയ ചൂടിലേക്ക് കടക്കുകയാണ്. 86 ഗ്രാമപഞ്ചായത്തുകളും ഏഴ് മുനിസിപാലിറ്റികളും ഒരു കോർപറേഷനും 16 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ചേർന്നാണ് തൃശൂരിന്റെ തദ്ദേശ രാഷ്ട്രീയനാഴിക. 2015, 2020 തിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫും യു ഡി എഫും തോളോടുതോൾ പോരാട്ടം കാഴ്ചവെച്ച ജില്ലയിൽ ഇത്തവണ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനം ഉണ്ടാകുമോയെന്ന ആശങ്ക മുന്നണികൾക്കുണ്ട്.

2015ലെ പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു. കോർപറേഷൻ ഭരണം നിലനിർത്തുക എന്നതായിരുന്നു യു ഡി എഫിന്റെ ലക്ഷ്യം; ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കലായിരുന്നു എൽ ഡി എഫിന്റെ പ്രഥമ ലക്ഷ്യം. ചാലക്കുടി, ഇരിങ്ങാലക്കുട നഗരസഭകളിലൂന്നി യു ഡി എഫ് മുന്നേറുമ്പോൾ ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിൽ കരുത്തുറ്റ തിരിച്ചടി വാഗ്ദാനം ചെയ്തിരുന്നു ഇടത്. കൊടുങ്ങല്ലൂർ, കുന്നംകുളം മേഖലകളിലെ ബി ജെ പി സാന്നിധ്യവും യു ഡി എഫിലെ വിമതപ്രശ്‌നങ്ങളും കൊമ്പുകോർക്കലിനെ കൂടുതൽ കടുപ്പിച്ചു. അവസാനത്തിൽ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ ഭൂരിഭാഗം പ്രദേശങ്ങളും എൽ ഡി എഫ് കൈപ്പിടിയിലാക്കി. ബി ജെ പി തൃശൂർ കോർപറേഷനിൽ രണ്ട് സീറ്റിൽ നിന്ന് ആറായി ഉയർന്നതും ശ്രദ്ധേയമായി.

2020ലെ തിരഞ്ഞെടുപ്പും അതേ ആവേശത്തിൽ. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിച്ച എൽ ഡി എഫ് അതിന്റെ ലോൺ പ്രയോജനപ്പെടുത്തി; 2019 ലോക്‌സഭ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു യു ഡി എഫ്. എന്നാൽ ഫലം വീണ്ടും ഇടതുവശത്തേക്ക് ചാഞ്ഞു. കോർപറേഷൻ ഭരണം സ്വതന്ത്ര അംഗത്തെ മേയറാക്കി എൽ ഡി എഫ് തുടർന്നു. ഏഴ് മുനിസിപാലിറ്റികളിൽ അഞ്ചും 29 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 24 ഉം എൽ ഡി എഫ് സ്വന്തമാക്കി. ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലും ഇടത് മുന്നേറ്റം ഉറപ്പിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദം എൽ ഡി എഫിനെ ബാധിക്കുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി, അവിടെയും ഭൂരിപക്ഷം കൂട്ടിയെടുത്തു ഇടത്.

എന്നാൽ തൃശൂർ ജനഹൃദയങ്ങൾ വായിക്കാൻ എളുപ്പമല്ലെന്ന തിരിച്ചറിവാണ് 2024 ലോക്‌സഭ ഫലം തുറന്നുകാട്ടിയത്. ശക്തരായ മൂന്ന് സ്ഥാനാർഥികളുടെ മത്സരത്തിൽ വൻ ഭൂരിപക്ഷം നേടി ജയിച്ചത് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയായിരുന്നു. അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിൽ “പൂരം ഇഫക്റ്റ്’ ആണെന്നും എതിരാളികൾ ആരോപിച്ചെങ്കിലും ബി ജെ പിക്ക് സംസ്ഥാനത്ത് ഏറ്റവും പ്രതീക്ഷയും വളർച്ചയും കാട്ടിയ ജില്ലയായി മാറി തൃശൂർ.

അതുപോലെതന്നെ യു ഡി എഫിന്റെയും സ്വാധീനം തൃശൂരിൽ അനിഷേധ്യമാണ്. പ്രത്യേകിച്ച് തൃശൂർ കോർപറേഷനിലെ ഇത്തവണത്തെ ഫലം രാഷ്ട്രീയ കേരളം അതീവ ശ്രദ്ധയോടെ കാത്തിരിക്കുകയാണ്. മുന്നണികളൊന്നും വിട്ടുകളയാൻ തയ്യാറല്ല; പഴയ കരുത്ത് ഉറപ്പിക്കാൻ എൽ ഡി എഫ്, നഷ്ടപ്പെട്ട സീറ്റുകൾ തിരികെ പിടിക്കാനായി യു ഡി എഫ്, പൂരം ജയത്തിന്റെ പ്രതികാരം തദ്ദേശതലത്തിലും ആവർത്തിക്കാനായി ബി ജെ പി- മൂന്ന് മുന്നണികളും തൃശൂരിൽ കടുത്ത പോരാട്ടത്തിന് കച്ചകെട്ടി.

Latest