From the print
സ്മാർട്ട് സ്‌കോളർഷിപ്പ് മെയിൻ പരീക്ഷ 29ന്
3,200 സെന്ററുകളിലായി 1,02,500 പേർ പരീക്ഷയെഴുതും
കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകൃത മദ്‌റസകളിലെ മൂന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികളിൽ അധിക നൈപുണി വളർത്തിയെടുക്കാനും മദ്‌റസാ പഠനത്തോട് താത്്പര്യം വർധിപ്പിക്കാനും മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനും വേണ്ടി നടത്തുന്ന സ്മാർട്ട് സ്‌കോളർഷിപ്പ് പരീക്ഷയുടെ രണ്ടാം ഘട്ട മെയിൻ പരീക്ഷ നവംബർ 29ന് കാലത്ത് പത്ത് മുതൽ 12 വരെ നടക്കും.
കേരളം, തമിഴ്‌നാട്, കർണാടക, ലക്ഷദ്വീപ്, സഊദി അറേബ്യ, ബഹ്‌റൈൻ, ഖത്വർ, യു എ ഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലെ 3,200 സെന്ററുകളിലാണ് പരീക്ഷ. പ്രിലിമിനറി പരീക്ഷയിൽ പങ്കെടുത്ത വിദ്യാർഥികളിൽ നിന്ന് നിശ്ചിത യോഗ്യത നേടിയ 1,02,500 പേരാണ് മെയിൻ പരീക്ഷയെഴുതുന്നത്. പൂർണമായും ഒ എം ആർ സാങ്കേതികവിദ്യ ഉപയോഗിച്ച് സിവിൽ സർവീസ് പരീക്ഷയുടെ മാതൃകയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
ഒരു ചീഫ് എക്‌സാമിനറും 30 വിദ്യാർഥികൾക്ക് ഒരു ഇൻവിജിലേറ്ററും ഉൾപ്പെടെ പ്രത്യേകം പരിശീലനം നേടിയ 6,500 അധ്യാപകർ മെയിൻ പരീക്ഷക്ക് നേതൃത്വം നൽകും. ഇൻവിജിലേറ്റർമാരുടെ സ്റ്റഡി ക്ലാസ്സും ചോദ്യപ്പേപ്പർ വിതരണവും ഡിവിഷൻ കേന്ദ്രങ്ങളിൽ 28ന് ഉച്ചക്ക് 2.30ന് നടക്കും.
ഡിവിഷൻ സൂപ്രണ്ടുമാരുടെ പരിശീലനവും മെയിൻ പരീക്ഷാ ഉരുപ്പടികളുടെ വിതരണവും നാളെ കാലത്ത് പത്തിന് കോഴിക്കോട് സമസ്ത സെന്ററിൽ നടക്കും.
ഇതു സംബന്ധമായി ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇ യഅ്ഖൂബ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, മജീദ് കക്കാട്, സി പി സൈതലവി ചെങ്ങര, അബൂബക്കർ പടിക്കൽ, അബ്ദുൽ അസീസ് ഫൈസി കാട്ടുകുളങ്ങര, ഫസൽ മർകസ്, സി എച്ച് അബ്ദുൽ കരീം ഹാജി സംബന്ധിച്ചു.




