Connect with us

Uae

വാഹനങ്ങളുടെ അമിതശബ്ദവും രൂപമാറ്റവും; നടപടി ശക്തമാക്കി ഷാര്‍ജ പോലീസ്

അമിതമായി ഹോണ്‍ മുഴക്കുക, ഉച്ചത്തിലുള്ള സംഗീതം വെക്കുക, അമിതമായ ശബ്ദം ഉണ്ടാക്കാന്‍ വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയാണ് നടപടി.

Published

|

Last Updated

ഷാര്‍ജ | വേനലവധിക്കാലം ആരംഭിച്ചതോടെ ചെറുപ്പക്കാരായ ഡ്രൈവര്‍മാരുടെ നിയമലംഘനത്തിനെതിരെ പോലീസ് നടപടി ശക്തമാക്കി. അമിതമായി ഹോണ്‍ മുഴക്കുക, ഉച്ചത്തിലുള്ള സംഗീതം വെക്കുക, അമിതമായ ശബ്ദം ഉണ്ടാക്കാന്‍ വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയാണ് നടപടി.

ഈ പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും രോഗികളെയും പ്രായമായവരെയും ബുദ്ധിമുട്ടിക്കുകയും ദൈനംദിന ജീവിതം സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. ഉച്ചത്തിലുള്ള സംഗീതവും പെട്ടെന്നുള്ള ഹോണടിയും മറ്റു ഡ്രൈവര്‍മാര്‍ക്കിടയില്‍ പൊടുന്നനെ ഞെട്ടലും ഉണ്ടാക്കുന്നു.

വേനല്‍ക്കാല സീസണില്‍ ഇത്തരം പരാതികള്‍ വര്‍ധിച്ചതായി ഷാര്‍ജ പോലീസ് ട്രാഫിക്, പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി സ്ഥിരീകരിച്ചു. പൊതു സമാധാനത്തിന് ഭംഗം വരുത്തുന്ന ഏതൊരു പെരുമാറ്റവും പോലീസ് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അജ്മാന്‍ പോലീസ് ട്രാഫിക്, പട്രോള്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ റാശിദ് ഹുമൈദ് ബിന്‍ ഹിന്ദി, ഇത്തരക്കാരെ ലക്ഷ്യമിട്ട് അധികൃതര്‍ നടപടി ആരംഭിച്ചതായി പറഞ്ഞു. ആദരവില്ലാത്തതും അപകടകരവുമായ ഇത്തരം നിയമലംഘനങ്ങളില്‍ ഫുജൈറ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ശബ്ദശല്യമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത പിഴകള്‍ ചുമത്തും. യു എ ഇ ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച്, മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന തരത്തില്‍ ഹോണോ സംഗീതോപകരണങ്ങളോ ഉപയോഗിച്ചാല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ശബ്ദം ഉണ്ടാക്കുന്നത് രൂപമാറ്റം വരുത്തിയതോ ഉച്ചത്തിലുള്ളതോ ആയ വാഹനത്തില്‍ നിന്നാണെങ്കില്‍, പിഴ 2,000 ദിര്‍ഹവും 12 ബ്ലാക്ക് പോയിന്റുകളുമായി വര്‍ധിക്കും. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉടമകള്‍ 10,000 ദിര്‍ഹം പിഴ അടയ്ക്കേണ്ടിവരികയും ചെയ്യും. മൂന്ന് മാസത്തിന് ശേഷം പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ 504 പേര്‍ക്കും അജ്മാനില്‍ 117 പേര്‍ക്കും ഫുജൈറയില്‍ എട്ട് പേര്‍ക്കുമാണ് ശബ്ദശല്യത്തിന് പിഴ ചുമത്തിയത്.

 

Latest