From the print
പ്രാദേശിക സമാധാനം; നെതന്യാഹു വലിയ തടസ്സം
ഇസ്‌ലാമിക് സഹകരണ കൗൺസിൽ യോഗം ആരംഭിച്ചു

ഇസ്തംബൂൾ | പശ്ചിമേഷ്യൻ സമാധാനത്തിന് ഏറ്റവും വലിയ തടസ്സം ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവെന്ന് ഇസ്‌ലാമിക് സഹകരണ കൗൺസിൽ (ഒ ഐ സി) യോഗം.
യു എസ്- ഇറാൻ ആണവ കരാർ ചർച്ചയുടെ അഞ്ചാംഘട്ടം ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നടക്കാനിരിക്കുന്നതിന് തൊട്ടുമുമ്പായുള്ള ആക്രമണം ചർച്ചകൾ അട്ടിമറിക്കാനായിരുന്നുവെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ യോഗത്തിൽ പറഞ്ഞു.
ഇസ്‌റാഈലുമായി ബന്ധമുള്ള രാജ്യങ്ങൾ അവരുടെ ‘വിഷം’ കേൾക്കരുതെന്നും വിശാല സംഘർഷം അനുവദിക്കാതെ സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെതന്യാഹുവും ഇസ്‌റാഈലും ഒരു ചർച്ചയും നയതന്ത്ര മാർഗത്തിലൂടെ പരിഹരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇറാൻ ആക്രമണം കാണിക്കുന്നത്. നേരത്തേ, ഗസ്സയിലും വെടിനിർത്തൽ കരാർ ഇസ്‌റാഈൽ അട്ടിമറിച്ചിരുന്നു.
ഇസ്‌റാഈൽ പശ്ചിമേഷ്യയെ സമ്പൂർണ ദുരന്തത്തിലേക്ക് നയിച്ചുവെന്ന് തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ യോഗത്തിൽ പറഞ്ഞു. ഫലസ്തീനിയൻ, ലബനീസ്, സിറിയൻ, ഇറാനിയൻ… പ്രശ്‌നങ്ങളൊന്നും ഇവിടെയില്ല. എന്നാൽ വ്യക്തമായും ഇസ്‌റാഈൽ പ്രശ്‌നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാൻ- ഇസ്‌റാഈൽ സംഘർഷത്തിൽ തുർക്കിയക്ക് മികച്ച മധ്യസ്ഥത വഹിക്കാനാകുമെന്നാണ് വിലയിരുത്തൽ. പാശ്ചാത്യ രാജ്യങ്ങൾക്കും മുസ്‌ലിം രാജ്യങ്ങൾക്കും ഇടയിലുള്ള നാറ്റോ അംഗ രാജ്യമാണ് തുർക്കിയ. അമേരിക്കയുമായും യൂറോപ്യൻ രാജ്യങ്ങളുമായും മികച്ച നയതന്ത്ര ബന്ധമാണ് അവർക്കുള്ളത്. ഏതാനും വർഷം മുമ്പ് ഇസ്‌റാഈലുമായും മികച്ച ബന്ധം തുർക്കിയ കാത്തുസൂക്ഷിച്ചിരുന്നു.
ഇറാൻ, ഒമാൻ, സഊദി അറേബ്യ, അഫ്ഗാനിസ്താൻ, ജോർദാൻ, ബഹ്റൈൻ, ഖത്വർ, കുവൈത്ത്, പാകിസ്താൻ, ബഹ്റൈൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ സംബന്ധിച്ചു.