Connect with us

Kerala

രഞ്ജിതയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രിമാരും നേതാക്കളും

കഴിഞ്ഞ 12നുണ്ടായ വിമാന ദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് വൈകിട്ടോടെ സംസ്‌കരിക്കുകയായിരുന്നു.

Published

|

Last Updated

രഞ്ജിത ജി നായരുടെ ഭൗതിക ശരീരത്തില്‍ മന്ത്രി വി എന്‍ വാസവന്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു.

പത്തനംതിട്ട | അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട്-കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി നായര്‍ (39)ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ 12നുണ്ടായ വിമാന ദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് വൈകിട്ടോടെ സംസ്‌കരിക്കുകയായിരുന്നു.

അഹമ്മദാബാദില്‍ നിന്നും ഡല്‍ഹി വഴി മൃതദേഹം അടക്കം ചെയ്ത പേടകം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോള്‍ ബന്ധുക്കളും മന്ത്രിമാരും ബഹുജന രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ കാത്തുനിന്നിരുന്നു. സഹോദരന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിച്ചു. രഞ്ജിതയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രിമാരായ വി എന്‍ ശിവന്‍കുട്ടിയും ജി ആര്‍ അനിലും ആദരാഞ്ജലി അര്‍പ്പിച്ചു. സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ്സ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോസഫ് എം പുതുശ്ശേരി തുടങ്ങിയവരും വിമാനത്താവളത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര രഞ്ജിത പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളില്‍ രാവിലെ 9.45 ഓടെ എത്തി. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴേക്കും ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. നാടിനും വീടിനും ഏറെ പ്രിയപ്പെട്ടവളായിരുന്ന രഞ്ജിതയുടെ ഭൗതികശരീരം അടക്കം ചെയ്ത പേടകം കണ്ട് ആളുകള്‍ വിങ്ങിപ്പൊട്ടി. മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, ആന്റോ ആന്റണി എം പി, എം എല്‍ എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി പി ജെ കുര്യന്‍, യാക്കോബായ സഭ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

1.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേക്കും ദുഃഖം അണപൊട്ടിയൊഴുകി. 12 ദിവസങ്ങളായി സങ്കടം ഉള്ളില്‍ സൂക്ഷിച്ച മാതാവ് തുളസിയും രഞ്ജിതയുടെ മക്കളായ ഇന്ദുചൂഡനും ഇതികയും അലമുറയിട്ടു കരഞ്ഞു. വീട്ടിലും നിരവധിയാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടത്തിയത്. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചോടെ മകന്‍ ഇന്ദുചൂഡന്‍, സഹോദര പുത്രന്മാരായ കാശിനാഥ്, ശിവറാം എന്നിവര്‍ രഞ്ജിതയുടെ ചിതയ്ക്കു തീ കൊളുത്തി.

 

---- facebook comment plugin here -----

Latest