Articles
യൂറോപ്പിന്റെ അടിമത്തം വ്യക്തമാണ്
ഒരു പരമാധികാര രാഷ്ട്രവും ഐക്യരാഷ്ട്രസഭയിലെ അംഗവുമായ ഇറാനെതിരെ ഇസ്റാഈല്‍ നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് പറയാന്‍ യൂറോപ്പിലെ ഒരു നേതാവിനു പോലും നാവ് പൊങ്ങിയില്ല. രസകരമെന്ന് പറയട്ടെ, ഇറാനുമായി തുടക്കം മുതല്‍ അകന്നു നില്‍ക്കുന്ന ഇറാന്റെ അയല്‍ രാജ്യങ്ങള്‍ ഇസ്റാഈലിനെ അപലപിക്കാന്‍ മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. ഇസ്റാഈല്‍ ആക്രമണത്തെ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് അവര്‍ തുറന്നു പറയുകയുണ്ടായി.

യാതൊരു പ്രകോപനവുമില്ലാതെ ഇറാനെതിരെ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തോടുള്ള യൂറോപ്യന്‍ നേതാക്കളുടെ പ്രതികരണം നിരാശപ്പെടുത്തുന്നതാണ്. ഒരു പരമാധികാര രാഷ്ട്രവും ഐക്യരാഷ്ട്രസഭയിലെ അംഗവുമായ ഇറാനെതിരെ ഇസ്റാഈല്‍ നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് പറയാന്‍ യൂറോപ്പിലെ ഒരു നേതാവിനു പോലും നാവ് പൊങ്ങിയില്ല. രസകരമെന്ന് പറയട്ടെ, ഇറാനുമായി തുടക്കം മുതല്‍ അകന്നു നില്‍ക്കുന്ന ഇറാന്റെ അയല്‍ രാജ്യങ്ങള്‍ ഇസ്റാഈലിനെ അപലപിക്കാന്‍ മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. ഇസ്റാഈല്‍ ആക്രമണത്തെ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് അവര്‍ തുറന്നു പറയുകയുണ്ടായി.
യൂറോപ്യന്‍ നേതാക്കളുടെ ലജ്ജാകരമായ ഈ നിലപാടിനെ ചരിത്രപരമായ വീക്ഷണകോണിലൂടെ നോക്കിയാല്‍ അവരുടെ കാപട്യത്തില്‍ അത്ഭുതപ്പെടാനില്ല. 2003ലെ ഇറാഖ് അധിനിവേശമായാലും, 2011ല്‍ നാറ്റോ ലിബിയയില്‍ നടത്തിയ ബോംബാക്രമണമായാലും, ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന വംശഹത്യയായാലും, ഇറാനെതിരെയുള്ള ആക്രമണമായാലും അതിലെല്ലാം യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്ക് കാണാനാകും. അപ്പോഴും അവര്‍ അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കും. ഇസ്ലാമിക രാജ്യങ്ങളുടെ കാര്യം വരുമ്പോള്‍ യൂറോപ്യന്‍ നേതാക്കള്‍ അമേരിക്കയുടെ അന്ധരായ അനുയായികളായി മാറുകയാണ്.
ഇറാനെതിരായി ഇസ്റാഈല്‍ നടത്തിയ ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇടം വലം നോക്കാതെ ന്യായീകരിക്കുകയുണ്ടായി. വൈകാതെ മറ്റ് യൂറോപ്യന്‍ നേതാക്കളും ഫ്രഞ്ച് പ്രസിഡന്റിനെ പിന്തുടര്‍ന്നു. ‘ഇസ്റാഈലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്’ എന്ന തെറ്റിദ്ധരിപ്പിക്കുന്ന വാചകം അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. യു കെയും ജര്‍മനിയും യൂറോപ്യന്‍ കമ്മീഷനും ഇസ്റാഈലിനെ ന്യായീകരിക്കുകയും ഒന്നാം ഗള്‍ഫ് യുദ്ധത്തിനു ശേഷം മേഖലയിലെ ഏറ്റവും അപകടകരമായ രാജ്യം ഇറാനാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്താനും ഇറാനില്‍ ഭരണമാറ്റത്തിനും ആഹ്വാനം നല്‍കിയ ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഒരു യൂറോപ്യന്‍ നേതാവ് പോലും അപലപിച്ചില്ല. ഒമാനില്‍ അമേരിക്കയും ഇറാനും നിര്‍ണായകമായ ആറാം റൗണ്ട് ചര്‍ച്ചകള്‍ നടത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് ഇസ്റാഈല്‍ ഇറാനില്‍ ആക്രമണം ആരംഭിച്ചതെന്ന വസ്തുത ചൂണ്ടിക്കാണിക്കാന്‍ ഒരു യൂറോപ്യന്‍ രാജ്യവും തയ്യാറായില്ല. മാര്‍ച്ചില്‍ യു എസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് കോണ്‍ഗ്രസ്സിന് മുമ്പാകെ നല്‍കിയ റിപോര്‍ട്ടിനെക്കുറിച്ച് ആരും മിണ്ടിയില്ല. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്നും, 2013ല്‍ നിര്‍ത്തിവെച്ച ആണവ പദ്ധതി തുടങ്ങാന്‍ ഇറാന്റെ പരമോന്നത നേതാവ് അനുമതി നല്‍കിയിട്ടില്ലെന്നും റിപോര്‍ട്ടില്‍ ഉണ്ടായിരുന്നു. പ്രസ്തുത റിപോര്‍ട്ടിനെക്കുറിച്ച് അറിയാവുന്ന യൂറോപ്യന്‍ നേതാക്കള്‍ പക്ഷേ, അത് അറിഞ്ഞ ഭാവം പ്രകടിപ്പിച്ചില്ല.
അമേരിക്ക ഇസ്റാഈലിനെ അനുകൂലിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. പതിറ്റാണ്ടുകളായുള്ള മധ്യപൂര്‍വദേശത്തിന്റെ അസ്ഥിരതയുടെയും സംഘര്‍ഷങ്ങളുടെയും കാതലായ പ്രശ്നത്തിന് ന്യായവും ശാശ്വതവുമായ ഒരു പരിഹാരം യു എന്‍ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ നിര്‍ദേശിക്കുമ്പോള്‍, അതിനെ വീറ്റോ അധികാരം ഉപയോഗിച്ച് തടയുന്ന അമേരിക്കയുടെ നിലപാട് വ്യക്തമാണ്. യു എസ് രാഷ്ട്രീയത്തിന്മേലുള്ള ഇസ്റാഈലിന്റെ സ്വാധീനം പരസ്യമാണ്. ഗസ്സയിലെ വംശഹത്യാ യുദ്ധത്തില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാറില്‍ നിന്ന് യൂറോപ്യന്‍ നേതാക്കള്‍ അകലം പാലിക്കാന്‍ ശ്രമിക്കുന്നതായി തോന്നിയവരുണ്ട്. അത്തരം തോന്നലുകള്‍ വെറുതെയാണെന്ന് ബോധ്യമായി. ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന പൈശാചിക കൃത്യത്തെ അപലപിക്കുമ്പോള്‍ തന്നെ, ബ്രിട്ടനും ജര്‍മനിയും ഇസ്റാഈലിന് ഗസ്സയിലെ സാധാരണക്കാരെ കൊന്നൊടുക്കാനുള്ള ആയുധവിതരണം തുടരുകയാണ്. ഗസ്സയിലെ ജനതക്ക് വേണ്ടിയുള്ള യൂറോപ്യന്‍ സമൂഹത്തിന്റെ കണ്ണീര്‍, മുതലക്കണ്ണീരാണ്.
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയാല്‍, ഇറാനിലെയും മുഴുവന്‍ മേഖലയിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഒരു യൂറോപ്യന്‍ നേതാവ് പോലും ചൂണ്ടിക്കാണിച്ചില്ല. ഇറാനില്‍ ഭരണമാറ്റം വേണമെന്നും ഇറാന്റെ പരമോന്നത നേതാവിനെ വധിക്കണമെന്നും ആവശ്യപ്പെട്ട നെതന്യാഹുവിനെ വിമര്‍ശിക്കാന്‍ ഒരു നേതാവും തയ്യാറായില്ല. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ഇസ്റാഈല്‍ കൊലപ്പെടുത്തിയതിനെ ഒരാള്‍ പോലും അപലപിച്ചില്ല.
അമേരിക്കയുമായുള്ള ചര്‍ച്ചയില്‍, തങ്ങളുടെ മുഴുവന്‍ സിവിലിയന്‍ ആണവ പദ്ധതിയും പരിശോധനക്ക് വിധേയമാക്കാന്‍ ഇറാന്‍ സമ്മതിക്കുകയും യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് പാളം മാറി സഞ്ചരിക്കുകയായിരുന്നു. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ അവസാനിപ്പിക്കരുതെന്ന് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി. ഇറാന്‍ ഉപരോധത്തിന് വഴിപ്പെട്ടിട്ടും, യൂറോപ്യന്‍ നേതാക്കള്‍ വാഷിംഗ്ടണിനും യുദ്ധക്കൊതിയനായ നെതന്യാഹുവിനും എതിരെ വിരല്‍ ചൂണ്ടുന്നതിന് പകരം, തെഹ്റാന്റെ അന്ത്യം കാണാന്‍ കാത്തിരിക്കുകയാണ്. ഗസ്സയിലെ വംശഹത്യയെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ഈയിടെ അപലപിക്കുകയുണ്ടായി. എന്നാല്‍ ഇസ്റാഈല്‍ ഭരണകൂടം അദ്ദേഹത്തെ ഒരു ജൂതവിരുദ്ധനായി മുദ്രകുത്തി. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. പക്ഷേ, ഇസ്റാഈല്‍ വിരട്ടിയത് കൊണ്ടായിരിക്കാം മാക്രോണ്‍ അതിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടുന്നില്ല.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിക്കാനോ ആണവായുധ നിര്‍വ്യാപന കരാര്‍ അംഗീകരിക്കാനോ ആണവായുധ പരിശോധനക്ക് അനുമതി നല്‍കാനോ ഇതുവരെയും ഇസ്റാഈല്‍ തയ്യാറായിട്ടില്ല എന്ന വസ്തുത ഓര്‍മിക്കേണ്ടതാണ്. 1950കളില്‍ ഇസ്റാഈലിന് ആണവ റിയാക്ടര്‍ നല്‍കി സഹായിച്ചത് ഫ്രാന്‍സായിരുന്നു. ഈ മേഖലയില്‍ ആണവായുധങ്ങള്‍ നിര്‍മിച്ച ആദ്യ രാജ്യം ഇസ്റാഈലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇസ്റാഈലിന്റെ ചെയ്തികള്‍ ഒന്നും തെറ്റായി തോന്നുന്നില്ല എന്നതാണ് വിചിത്രം.
കടപ്പാട്- അറബ് ന്യൂസ്