International
വെടിനിര്‍ത്താന്‍ കേണപേക്ഷിച്ച് ഇസ്‌റാഈൽ; ആക്രമണം കടുപ്പിച്ച് ഇറാൻ, തെൽ അവീവിൽ നാശം തുടരുന്നു
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബങ്കറുകളിൽ തന്നെ തുടരണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ഇസ്റാഈൽ

തെഹ്‌റാന്‍ | സംഘര്‍ഷം 12ാം ദിനത്തിലേക്ക് കടന്നിട്ടും ഇറാന്‍ തിരിച്ചടിക്ക് അയവ് വരുത്താത്ത സാഹചര്യത്തില്‍ വെടിനിര്‍ത്താന്‍ സമ്മര്‍ദം ശക്തമാക്കി ഇസ്‌റാഈല്‍. എന്നാൽ ഇന്നും ഇസ്റാഈലിന് കനത്ത തിരിച്ചടി നൽകി ഇറാൻ മിസൈലാക്രമണം ശക്തമാക്കി. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വെടിനിർത്തലിന് മുൻകൈയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതായാണ് വിവരം. ഇറാനെ പ്രകോപിപ്പിക്കുന്ന പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു നിര്‍ദേശിച്ചതായി ഇസ്‌റാഈല്‍ റേഡിയോ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തിയാലേ വെടിനിര്‍ത്തലിനെ കുറിച്ച് ചിന്തിക്കുന്നൂള്ളൂവെന്നാണ് ഇറാന്റെ നിലപാട്.
തെഹ്റാനിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്റാഈൽ തലസ്ഥാനമായ തെൽ അവീവിൽ ഇന്ന് രാവിലെ ഇറാൻ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി ഇസ്രാഈൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. കെട്ടിടങ്ങൾ തകർന്നുവീണു. നിരവധി പേർക്ക് പരുക്കുണ്ട്. തുടർച്ചയായി സൈറണുകൾ മുഴങ്ങിയ തെൽ അവീവിൽ സ്ഫോടനം ഉണ്ടായി. ഒരു മിസൈൽ ബീർഷെബയിലെ അപാർട്ട്മെന്റ് ബ്ലോക്കിൽ പതിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബങ്കറുകളിൽ തന്നെ തുടരണമെന്ന് ജനങ്ങളോട് ഇസ്റാഈൽ ഭരണകൂടം അറിയിച്ചു
അതിനിടെ, വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ആരംഭിച്ചെന്ന് ഇസ്‌റാഈലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയും വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇറാനും ഇസ്രാഈലിനുമിടയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. ഇറാന്‍ ഖത്വറിലെ യു എസ് താവളം ആക്രമിച്ചതോടെ വെടിനിര്‍ത്തലിനുള്ള നീക്കത്തിന് ട്രംപ് വേഗം കൂട്ടുകയായിരുന്നു. ര
ണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചെന്നാണ് ട്രംപിന്റെ വാദം. ഇറാനാണ് ആദ്യം വെടിനിര്‍ത്തുകയെന്നും 12 മണിക്കൂറിന് ശേഷം ഇസ്‌റാഈലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഖത്വറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപോര്‍ട്ട്.