National
കമാൻഡർ ഇൻ തീഫ് പരാമര്‍ശം: മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ഹരജിയുമായി രാഹുല്‍ ഗാന്ധി ബോംബെ ഹൈക്കോടതിയില്‍
നവംബര്‍ 22 ന് ഹൈക്കോടതി കേസ് പരിഗണിക്കും

മുംബൈ | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കമാൻഡർ ഇൻ തീഫ് പരാമര്‍ശത്തില്‍ തനിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ബോംബെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. നവംബര്‍ 22 ന് ഹൈക്കോടതി കേസ് പരിഗണിക്കും. റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 2018ലാണ് രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിത്.
പരാമര്‍ശം പ്രധാനമന്ത്രിക്കെതിരെയാണെന്നും പരാതിക്കാരന്‍ ആക്രമിക്കപ്പെട്ട കക്ഷിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ അഭിഭാഷകന്‍ കുശാല്‍ മോര്‍ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് കെ ഷിന്‍ഡെയ്ക്ക് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രസ്താവന മോദിയെ പിന്തുണക്കുന്നവരുടെ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ബിജെപി പ്രവര്‍ത്തകരാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.
പരാതി പരിഗണിച്ച ശേഷം മുംബൈയിലെ മജിസ്ട്രേറ്റ് കോടതി 2019 ഒക്ടോബറില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇതുവരെ മജിസ്ട്രേറ്റിന് മുന്നില്‍ നേരിട്ട് ഹാജരായിട്ടില്ല.