Connect with us

VS ACHYUTHANANDAN

കേരളത്തിന്റെ വിപ്ലവ നക്ഷത്രത്തിന് ഇന്ന് 100

വി എസ് : കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച രണ്ടക്ഷരം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ വിപ്ലവ നക്ഷത്രം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് നൂറിന്റെ നിറവിലെത്തുന്നത്.

അവിഭക്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സി പി ഐ(എം) രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. 1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെ മകനായി വി എസ് പിറന്നത്. നാലാം വയസില്‍ അമ്മ മരിച്ചു. 11 വയസായപ്പോള്‍ അഛനും മരിച്ചതോടെ അനാഥത്വവും ദാരിദ്യവും പിടികൂടി. പഠിക്കണമെന്ന മോഹം ഉണ്ടായെങ്കിലും അന്നത്തെ ജാതി വെറി മൂലം പഠനം നിഷേധിക്കപ്പെട്ടു. സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ അടിച്ചോടിച്ചു.

ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു.ചേട്ടന്റെ തയ്യല്‍ക്കടയില്‍ പണിക്കു നിന്നു. പതിനഞ്ചാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍. അവിടെയെല്ലാം ന്യായത്തിനു വേണ്ടി ശബ്ദിച്ചു തുടങ്ങി. തൊഴിലാളികളെ ഒരുമിപ്പിച്ചു കൂട്ടി കൂലി കൂട്ടി ചോദിക്കാന്‍ മുന്നില്‍ നിന്നു. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ പ്രിയപ്പെട്ടവനായി.

പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍  പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവിന്റെ ഉദയമായിരുന്നു അത്. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിക്കാന്‍ വി എസ് നേതൃത്വം നല്‍കി. പതിറ്റാണ്ടുകളായി ജന്മിമാര്‍ക്ക് മുന്നില്‍ നടുവളച്ചു നിന്ന തൊഴിലാളികള്‍ ന്യായമായ കൂലി ആവശ്യപ്പെട്ടു സമരം തുടങ്ങി. ഇന്‍ക്വിലാബിന്റെ മുഴക്കം കുട്ടനാടിന്റെ വയലേലകളെ ചുകപ്പിച്ചു.

തൊഴിലാളികളെ വഴിതെറ്റിക്കുന്ന അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റുകാരനെ കൊല്ലാന്‍ ജന്മിമാര്‍ കരുനീക്കി. കൊടിയ മര്‍ദ്ദനങ്ങള്‍, ചെറുത്ത് നില്‍പുകള്‍, പ്രതിഷേധങ്ങള്‍.. അങ്ങിനെ വിപ്ലവ ബോധം സിരകളിലേന്തിയ യുവാവ് ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ ഭാഗമായി. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങള്‍ നീണ്ട പോലീസ് മര്‍ദ്ദനം.

മരിച്ചെന്ന് കരുതി പോലീസ് കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്നുള്ള തിരിച്ചുവരവ്. 1957ല്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നതോടെ അച്യുതാനന്ദന്‍ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്.  ഇടതു-വലതു നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സി പി എം രൂപപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. സമപര പോരാട്ടങ്ങളുടെ അവിശ്രമമായ ജീവിതം. നീട്ടിയും കുറുക്കിയുമുള്ള പ്രസംഗങ്ങളിലൂടെ ജനലക്ഷങ്ങളിലേക്ക് സമകാലിക രാഷ്ട്രീയം സന്നിവേശിപ്പിക്കുന്ന അസാമാന്യമായ പാടവം.

വി എസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. അവര്‍ക്കു കണ്ണും കരളുമായി. അനീതിയോടു പൊരുതുമ്പോള്‍ വയലാറിലെ വാരിക്കുന്തത്തിന്റെ മൂര്‍ച്ചയായിരുന്നു വി എസ്സിന്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പിറന്നാള്‍ ആശംസ സന്ദേശത്തില്‍ വ്യക്തമാക്കി.

മകന്‍ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് ഇപ്പോള്‍ വി എസ് കഴിയുന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടി വി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് വി എസ് വിശ്രമ ജീവിതത്തിലേക്കു പ്രവേശിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തി വി എസ് ഉണര്‍ന്നിരിക്കുന്നു; ഒരു കമ്യൂണിസ്റ്റുകാരന്റെ ജാഗ്രതയോടെ.

---- facebook comment plugin here -----

Latest