Connect with us

Kerala

കെ സുരേന്ദ്രന് കോടതിയില്‍ തിരിച്ചടി; ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന ആവശ്യം തള്ളി

ശബ്ദ പരിശോധന സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലാബില്‍ തന്നെ നടത്തും

Published

|

Last Updated

കല്‍പ്പറ്റ | സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരിച്ചടി. കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന ആവശ്യം കോടതി തള്ളി. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന്റെ ഹരജി തള്ളിയത്. ഇതോടെ ശബ്ദ പരിശോധന സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലാബില്‍ തന്നെ നടത്തും. സുല്‍ത്താന്‍ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഒക്ടോബര്‍ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാംപിള്‍ നല്‍കിയിരുന്നു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാംഞ്ച് നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു ഉത്തരവ്. ശബ്ദ സാംപിള്‍ ശേഖരിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ അനുമതി തേടിയാണ് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചത്.

എന്നാല്‍, സംസ്ഥാനത്തെ ലാബുകളേക്കാള്‍ വിശ്വാസ്യത കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഫോറന്‍സിക് ലാബുകള്‍ക്കാണെന്നും സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്നതിന് വേണ്ടി ജെആര്‍പി നേതാവ് സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസ്. ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

---- facebook comment plugin here -----

Latest