International
ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യമെന്ന് തെളിഞ്ഞതായി ഇറാന്‍ സൈന്യം
ഗസ്സയില്‍ പരുക്കേല്‍ക്കുന്ന ഇസ്‌റാഈല്‍ സൈനികരെ ചികിത്സിക്കുന്ന ആശുപത്രിക്കും മിസൈൽ പതിച്ചു; കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

തെഹ്‌റാന്‍ | ഇസ്‌റാഈലിനെതിരെ ആക്രമണം ശക്തമായി തുടര്‍ന്ന് ഇറാന്‍. ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യമെന്ന് തെളിഞ്ഞതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. തങ്ങളുടെ മിസൈലാക്രമണത്തിന്റെയും ഇന്റലിജന്‍സിന്റെയും കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. ഇസ്‌റാഈലിന് മുന്നറിയിപ്പുമായി ഹിസ്ബുല്ലയും രംഗത്തെത്തി. ഇറാന്‍ പരമോന്നത നേതാവിനെ ലക്ഷ്യം വെച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇതുവരെ ഇസ്‌റാഈലില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 838 പേര്‍ക്ക് പരുക്കേറ്റു. വീടുകളില്‍ നിന്ന് 5,000 പേരെ ഒഴിപ്പിച്ചു. സെന്‍ട്രല്‍ തെല്‍ അവീവില്‍ കനത്ത നാശമുണ്ടായെന്നാണ് ഇസ്‌റാഈല്‍ മാധ്യമങ്ങളുടെ റിപോര്‍ട്ട്. ഇറാന്‍ സൈനിക സഹായം ആവശ്യപ്പെട്ടില്ലെന്നും പൊതുവായ സഹകരണം തുടരുമെന്നും റഷ്യ അറിയിച്ചു.
ഇന്നലെ രാത്രി ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ റേഡിയേഷന്‍ ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന്റെ സൈനിക ഹെലികോപ്റ്ററുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും നിര്‍മാണ കേന്ദ്രങ്ങളും ഇസ്‌റാഈല്‍ തകര്‍ത്തു. ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടി ശക്തമാരക്കുകയായിരുന്നു. രണ്ട് ദിവസത്തിനിടയിലെ കനത്ത ആക്രമണമാണ് തെല്‍ അവീവിലും ജെറുസേലേമിലും ഇറാന്‍ നടത്തിയത്. ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന് നിരവധി കെട്ടിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ കൊണ്ടു. ഇന്റലിജന്‍സ് ആസ്ഥാനം ലക്ഷ്യം വെച്ച് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിനിടെ സൊറോക ആശുപത്രിയിലും മിസൈല്‍ പതിച്ചു. ഗസ്സയില്‍ പരുക്കേല്‍ക്കുന്ന ഇസ്‌റാഈല്‍ സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. ഇതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇവിടെ നിന്നും ഇന്നലെ രോഗികളെ മാറ്റിയിരുന്നു.