Uae
ഹജ്ജ്; തീർഥാടകർക്കായി ദുബൈ വിമാനത്താവളത്തിന്റെ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു
ജൂണ്‍ ഒമ്പതിനും 12നും ഇടയില്‍ തീര്‍ഥാടകര്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബൈ | ഈ വര്‍ഷം ഹജ്ജിന് പോകുന്ന തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ദുബൈ എയര്‍പോര്‍ട്ട്‌സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിപുലമായ പ്രവര്‍ത്തന പദ്ധതി ആരംഭിച്ചു. തിരക്കേറിയ ഈ സമയത്ത് തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്രാനുഭവം നല്‍കുന്നതിനാണ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ദുബൈ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഹജ്ജ് സംഘം ജൂണ്‍ ഒന്നിന് ടെര്‍മിനല്‍ മൂന്നില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ യാത്ര ആരംഭിക്കും. എമിറേറ്റ്സ്, ഫ്‌ലൈ ദുബൈ, സഊദിയ, ഫ്‌ലൈനാസ് വിമാനക്കമ്പനികളുടെ 28 പ്രത്യേക വിമാനങ്ങളിലായി ഏകദേശം 3,100 തീര്‍ഥാടകര്‍ ഡി എക്സ് ബി വഴി യാത്രയാകും.
സുഗമമായ യാത്ര ഉറപ്പാക്കാന്‍ ദുബൈ എയര്‍പോര്‍ട്ട്‌സ്, ദുബൈ പോലീസ്, ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് (ജി ഡി ആര്‍ എഫ് എ), ദുബൈ കസ്റ്റംസ്, ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ്, ഡിനാറ്റ, എയര്‍ലൈനുകള്‍ എന്നിവരുമായി സഹകരിച്ച് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.ടെര്‍മിനല്‍ 1, 2, 3 എന്നിവിടങ്ങളില്‍ പ്രത്യേക ചെക്ക്-ഇന്‍ കൗണ്ടറുകള്‍, എല്ലാ ടെര്‍മിനലുകളിലും ഇഹ്‌റാം വസ്ത്രം ധരിക്കുന്നതിനുള്ള സൗകര്യങ്ങളും പ്രാര്‍ഥനാ മുറികളും, ഗസ്റ്റ് എക്സ്പീരിയന്‍സ് അംബാസഡര്‍മാര്‍, ഹജ്ജ് കമ്മിറ്റി സപ്പോര്‍ട്ട് ഡെസ്‌കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ജൂണ്‍ ഒമ്പതിനും 12നും ഇടയില്‍ തീര്‍ഥാടകര്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കാനും ബാഗേജ് സൗകര്യങ്ങള്‍ ഏകോപിപ്പിക്കാനും ചെറിയ സമ്മാനങ്ങള്‍ നല്‍കാനുമുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.
ആരോഗ്യ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
ഈ വര്‍ഷത്തെ ഹജ്ജിന് തയ്യാറെടുക്കുന്ന യു എ ഇ തീര്‍ഥാടകര്‍ക്ക് ആരോഗ്യ മന്ത്രാലയം ആരോഗ്യ മുന്നറിയിപ്പ് നല്‍കി. ഹജ്ജ് കാലത്തെ കനത്ത ചൂട് കാരണം ഉണ്ടാകാന്‍ സാധ്യതയുള്ള ഹീറ്റ്സ്ട്രോക്ക്, ഹീറ്റ് എക്സോഷന്‍ എന്നിവക്കെതിരെയാണ് മുന്നറിയിപ്പ്. തീര്‍ഥാടകര്‍ സുരക്ഷിതരും ആരോഗ്യവാന്മാരുമായിരിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട നിര്‍ദേശങ്ങളും മന്ത്രാലയം പങ്കുവെച്ചു.
തീര്‍ഥാടകര്‍ സൂര്യരശ്മി ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കണമെന്നും ഇളം നിറത്തിലുള്ള കുട ഉപയോഗിക്കണമെന്നും പതിവായി സണ്‍സ്‌ക്രീന്‍ പുരട്ടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ധാരാളം വെള്ളവും പ്രകൃതിദത്ത ജ്യൂസുകളും കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
നേരത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മതിയായ ഉറക്കവും വിശ്രമവും വേണമെന്നും തണലിലും തണുപ്പുള്ള സ്ഥലങ്ങളിലും ഇരിക്കണമെന്നും തിരക്കിട്ട് ഹജ്ജിന്റെ കര്‍മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.