Connect with us

Kerala

അന്‍വറിന് മുന്നില്‍ പൂര്‍ണമായി വാതില്‍ അടച്ചിട്ടില്ലെന്ന് കെ സുധാകരന്‍

തിരുത്തിയാല്‍ യു ഡി എഫില്‍ എത്തിക്കാന്‍ ഇനിയും ശ്രമം തുടരും

Published

|

Last Updated

കണ്ണൂര്‍ | പി വി അന്‍വറിന് മുന്നില്‍ പൂര്‍ണമായി വാതില്‍ അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ സുധാകരന്‍. അന്‍വര്‍ അയഞ്ഞിരുന്നെങ്കില്‍ വി ഡി സതീശനും അയഞ്ഞേനെ. ആര്യാടന്‍ ശൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ അന്‍വറിന് തന്നെ വിനയായി. അന്‍വര്‍ തിരുത്തിയാല്‍ യു ഡി എഫില്‍ എത്തിക്കാന്‍ ഇനിയും ശ്രമം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വറിന്റെ വോട്ടില്ലെങ്കിലും യു ഡി എഫ് ജയിക്കും. എന്നാല്‍ മത്സരം കടുക്കും. വി ഡി സതീശന് അഭിപ്രായവ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്. അന്‍വറിനെ കൊണ്ടുവരാന്‍ പാര്‍ട്ടിയുടെ സമ്മതത്തോടെ തന്നെ വ്യക്തിപരമായി ശ്രമിക്കും.

എല്ലാത്തിനും വിലങ്ങു തടിയാകുന്നത് അന്‍വറിന്റെ പ്രതികരണമാണ്. അതിന് പ്രതിപക്ഷ നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ഥാനാര്‍ഥിയെ അംഗീകരിക്കാമെന്ന് പറഞ്ഞിരുന്നെങ്കില്‍ സതീശന്‍ തന്നെ അന്‍വറിന്റെ കൈപിടിച്ച് യു ഡി എഫില്‍ കൊണ്ടുവന്നേനെ. എം സ്വരാജിനെ സി പി എം ബലിയാടാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

 

Latest