National
പാർലമെന്റിൽ പ്രസംഗിക്കുന്നതിൽ നിന്ന് തന്നെ മനപ്പൂർവ്വം തടയുന്നു; സ്പീക്കർക്ക് കത്ത് നൽകി രാഹുൽ ഗാന്ധി
രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗമായ ദേശീയ സുരക്ഷയെക്കുറിച്ച് പാർലമെന്റിൽ ചർച്ച ആവശ്യമാണെന്നും രാഹുൽ
ന്യൂഡൽഹി | പാർലമെന്റിൽ പ്രസംഗിക്കുന്നതിൽ നിന്ന് തന്നെ മനപ്പൂർവ്വം തടയുകയാണെന്നും ഇത് ജനാധിപത്യത്തിന് കളങ്കമാണെന്നും ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. മുൻ കരസേനാ മേധാവി ജനറൽ എം എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ സഭയിൽ വായിക്കാൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി സ്പീക്കറെ സമീപിച്ചത്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ സംസാരിക്കുന്നതിൽ നിന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നെ തടയാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് കത്തിൽ അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗമായ ദേശീയ സുരക്ഷയെക്കുറിച്ച് പാർലമെന്റിൽ ചർച്ച ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കറുടെ നിർദ്ദേശപ്രകാരം രേഖകൾ സാക്ഷ്യപ്പെടുത്തി നൽകിയിട്ടും തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഭയിലെ ഓരോ അംഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ സ്പീക്കർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സഭയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചു. ജനറൽ നരവാനെയുടെ പുസ്തകത്തെക്കുറിച്ചും എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചും സംസാരിക്കാൻ പ്രധാനമന്ത്രിക്ക് ഭയമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി മറ്റാർക്കോ വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുകയാണെന്നും ഇറക്കുമതി തീരുവയുടെ കാര്യത്തിൽ അദ്ദേഹം കീഴടങ്ങിയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പാർലമെന്റിലുണ്ടായ ബഹളത്തെത്തുടർന്ന് എട്ട് പ്രതിപക്ഷ എം പിമാരെ ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു.



